കരുത്ത്, അധികാരം; പവര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഈ രണ്ടര്‍ത്ഥവും ഒരാളില്‍ ചേര്‍ന്നയാളാണ് പവാര്‍ എന്ന ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍. രാഷ്ട്രീയത്തിലായാലും ഭരണത്തിലായാലും അദ്ദേഹം അധികാരം അനുഭവിച്ചു, പ്രകടിപ്പിച്ചു. വ്യക്തിജീവിതത്തിലെന്നും കരുത്തിന്റെ കാതലായി അദ്ദേഹം തെളിഞ്ഞു. രാഷ്ട്രീയ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷങ്ങളിലാണ് പവാര്‍. വ്യക്തിജീവിതത്തിലാണെങ്കില് വജ്ര ജൂബിലിയിലേക്കുകടക്കുന്നു. പക്ഷേ, പരമാവധിയുടെ ഉച്ചിയില്നില്ക്കുമ്പോള് ഒരു ചോദ്യം ഉയരുന്നു, ഇനിയെന്ത്?
1940 ഡിസംബര്‍ 12-ന് ജനിച്ച ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍ ഈ ഡിസംബറില്‍ 75 -ാം വയസിലേക്കു പ്രവേശിക്കുകയാണ്. 1967-ലാണ് രാഷ്ട്രീയത്തിലിറങ്ങി ആദ്യമായി നിയമനിര്‍മ്മാണ സഭയില്‍ കടന്നത്; അമ്പതാം വര്‍ഷത്തിലേക്കു കടക്കുന്നതേയുള്ളു. ഇതിനകം മഹാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി, പലവട്ടം. ഒരുതവണ പ്രധാനമന്ത്രിക്കസേരയുടെ തൊട്ടടുത്തെത്തി. ദേശീയ നേതാവെന്ന മുദ്ര മുഖലക്ഷണമായി ചാര്‍ത്തിക്കിട്ടി. കടുത്ത രോഗബാധയോടു കരുത്തുകാട്ടിഇത്രനാളും പൊരുതി നിന്നു വിജയിച്ചു. പക്ഷേ, ഇനിയെന്ത്?
കോണ്‍ഗ്രസ് രാഷ്ട്രീയം മാത്രം ഭാരതം കേട്ടകാലത്ത് ന്യൂദല്‍ഹിയിലെ കുടുംബ കാര്യങ്ങളില്‍നിന്ന് വേറിട്ട പാര്‍ട്ടിരാഷ്ട്രീയം കേള്‍പ്പിച്ചത് മഹാരാഷ്ട്രയില്‍നിന്ന് പവാറാണ്. ആ കരുത്താണ് ഇന്ദിരാഗാന്ധിയെപ്പോലൊരു നേതാവിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കു നിന്നും കോണ്‍ഗ്രസ് വിട്ടുപോയി സംസ്ഥാന മുഖ്യമന്ത്രിയും പവാര്‍ പ്രകടിപ്പിച്ചത്. നാലുപ്രാവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി, 1987-ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി 1991-ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയാകുമ്പോള്‍ പവാര്‍ അധികാരവും കരുത്തും പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ പ്രധാനമന്ത്രിക്കസേരയ്ക്കടുത്തെത്തിയെങ്കിലും വഴിമുടക്കാന്‍ വന്നവരെ ഭയന്നില്ല പവാര്‍. തൂമ്പയെ തൂമ്പയെന്നു വിളിക്കാന്‍ മടിക്കാതെ പവാര്‍ പറഞ്ഞു, സോണിയ വിദേശിയാണ്, കോണ്‍ഗ്രസിനെ നയിക്കേണ്ട. പാര്‍ട്ടി പുറത്തേക്കു വഴികാട്ടി. പവാര്‍ ധീരനായി നടന്നുപോയി. കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പവാറിന്റെയും പാര്‍ട്ടിയുടെയും കാലു പിടിക്കേണ്ടിവന്നത് പിന്നത്തെ കഥ. പക്ഷേ, ആരോഗ്യ പ്രശ്നങ്ങള്‍ പവാറിനെ പരീക്ഷണ രാഷ്ട്രീയങ്ങളില്നിന്നു മടുപ്പിച്ചു. അങ്ങനെ എന്‍സിപി എന്ന സ്വന്തം പാര്‍ട്ടിയുണ്ടായിട്ടും പവാര്‍ കോണ്‍ഗ്രസായി അവര്‍ക്കൊപ്പംനിന്ന് ജനങ്ങള്‍ക്ക് അപ്രിയനായി. കേന്ദ്രത്തിലെ പത്തുവര്‍ഷ ഭരണവും മഹാരാഷ്ട്രയിലെ 15 വര്‍ഷ ഭരണവും പവാറിനെ തികച്ചും അശക്തനാക്കി.
ഇപ്പോള്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും തോറ്റമ്പിയപ്പോള്‍ പവാറാണ് വാസ്തവത്തില്‍ കസേരയില്ലാതെ ഉഴറുന്നത്. കോണ്‍ഗ്രസിനെ വളര്‍ത്തി, പിന്നീട് എന്‍സിപിയെ വളര്‍ത്തി, സ്വയം വളര്‍ന്നുവന്ന പവാര്‍ ചുരുങ്ങിപ്പോയിരിക്കുന്നു. ഒരുപക്ഷേ, രാഷ്ട്രീയത്തിലെ അമ്പതും ജീവിതത്തിന്റെ എഴുപത്തഞ്ചും ആഘോഷിക്കേണ്ട ശരദ്ചന്ദ്രനെ രാഷ്ട്രീയ ഗ്രഹണം ബാധിച്ചാവും കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: