ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സോണിയാഗാന്ധിക്ക് ബിജെപിയുടെ മറുപടി. സോണിയാഗാന്ധിക്ക് പ്രസംഗം എഴുതി നല്കുന്നവര് തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷവും ഗൃഹപാഠം ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിനു കരുത്തനായ പ്രധാനമന്ത്രിയെ സമ്മാനിക്കാന്‍ സാധിച്ചതുള്പ്പെടെയുള്ള ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി സമര്‍പ്പിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും നടത്തുന്നത് ജനങ്ങളെ പറ്റിക്കുന്നതിനുള്ള അടവുകളാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനം നടത്തിയത്. സോണിയാഗാന്ധിയുടെ പ്രസംഗമെഴുത്തുകാര്‍ ഇനിയും ഗൃഹപാഠം ചെയ്യാന്‍ തയ്യാറാവാത്തത് വേദനാജനകമാണ്. അവര്‍ മൂലമാണ് സോണിയാഗാന്ധിക്ക് ഇത്തരത്തിലൊക്കെ പ്രസംഗിക്കേണ്ടിവരുന്നത്. കണ്ണാടിയില്‍ നോക്കി സ്വന്തം പിഴവുകള്‍ തിരിച്ചറിയേണ്ടത് സോണിയാഗാന്ധിയാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കള്ളപ്പണം തിരികെയെത്തിക്കാന്‍ മോദി സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന സോണിയാഗാന്ധിയുടെ ആരോപണത്തിനും രവിശങ്കര്‍ പ്രസാദ് മറുപടി നല്കി. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാതെ യുപിഎ സര്‍ക്കാര്‍ രണ്ടുവര്‍ഷമാണ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘവുമായി സഹകരിക്കാന്‍ സ്വിറ്റ്സര്‍ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു. പ്രവര്‍ത്തനനിരതമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തിനു നല്കിയതു ദുര്‍ബലനായ പ്രധാനമന്ത്രിയെയാണ്. സ്വന്തം മന്ത്രിസഭാംഗങ്ങള്‍ പോലും പ്രധാനമന്ത്രി പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നതായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ അവസ്ഥ. എന്നാല്‍ ബിജെപി കരുത്തനായ പ്രധാനമന്ത്രിയെയാണ് ഭാരതത്തിന്റെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന് ഇന്ന് ഉന്നതനായ ഒരു നേതാവുണ്ട്. ശക്തനായ ഭാരത പ്രധാനമന്ത്രിയുടെ ശബ്ദം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ ഭരണനിര്‍വഹണ സാമര്‍ത്ഥ്യം തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിക്കു ബഹുമാനവും പരിഗണനയും നല്കുന്നു.
റേസ് കോഴ്സ് റോഡിലെ 7-ാം നമ്പര്‍ വസതിയില്‍ നിന്നാണ് ഇപ്പോള്‍ തീരുമാനങ്ങളെല്ലാം വരുന്നത്. അല്ലാതെ പത്താം നമ്പര്‍ ജന്പതില് നിന്നോ ദേശീയ ഉപദേശക കൗണ്‍സിലില്‍ നിന്നോ അല്ലെന്നതാണ് സോണിയാഗാന്ധിയുടെ ദുഖത്തിന്റെ കാരണം, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: