ന്യൂദല്‍ഹി: പുകവലി ആസക്തി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികളിലേക്കു കടക്കുന്നു. പൊതുസ്ഥലത്തു പുകവലിച്ചു പിടിക്കപ്പെട്ടാലുള്ള പിഴ 200ല്‍ നിന്ന് 20,000 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഇനി മുതല്‍ സിഗററ്റ് പായ്ക്കറ്റ് പൊട്ടിച്ചുള്ള വില്‍പ്പനയും തടയും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ദല്‍ഹി സര്‍ക്കാറില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രമേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പാനല്‍ കഴിഞ്ഞയാഴ്ചയാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 25 വയസിനു മേല്‍ പ്രായമള്ളവര്‍ക്കു മാത്രമേ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാവൂ, സിഗററ്റ് പായ്ക്കറ്റിനു പുറത്തെ മുന്നറിയിപ്പു സൂചകങ്ങള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണമെന്നും നിര്‍ദേശം.
സിഗററ്റ് പായ്ക്കറ്റിന്റെ 40 ശതമാനത്തോളമാണ് ഇപ്പോഴുള്ള മുന്നറിയപ്പ് പരസ്യം. ഇത് 80 ശതമാനം ആക്കണമെന്നാണു പുതിയ ശുപാര്‍ശ. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത കമ്പനികളുടെ മേല്‍ ചുമത്തുന്ന പിഴ ഇപ്പോഴുള്ള 5,000ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. പൊതുസ്ഥലത്ത് പുകവലിച്ചതിന് പോലീസ് പിടിച്ചാല്‍ നേരിട്ട് പിഴ അടയ്ക്കാനാവില്ല. പകരം കോടതിയില്‍ വേണം പിഴ ഒടുക്കേണ്ടത്.
കുട്ടികള്‍ പുകയില ഉത്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം തടയുന്നതിനാണ് സിഗററ്റ് വില്‍ക്കുന്ന പ്രായപരിധി 18ല്‍നിന്ന് 25ആയി ഉയര്‍ത്തുന്നത്. സിഗററ്റ് പായ്ക്കറ്റ് പൊട്ടിച്ചുള്ള വില്‍പ്പന നിര്‍ത്തുന്നതു കമ്പനികള്‍ക്കു വന്‍ സാമ്പത്തിക ബാധ്യത വരുത്തുവയ്ക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: