ന്യൂദല്‍ഹി: ചൈനയിലെ സമ്പന്ന നഗരമായ ഗ്വാങ്ഡങും ഗുജറാത്തും സഹോദര പ്രവിശ്യകളായി കരാര്‍ ഒപ്പിട്ട് ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങിന്റെ ഭാരതസന്ദര്‍ശനം തുടങ്ങി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ സായാഹ്നം ചെലവിട്ടും ചര്‍ക്കയില്‍ നൂല്‍നൂറ്റും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മണിക്കൂറുകള്‍ ചിലവിട്ടത് പ്രത്യേകതയായി.
എട്ടുവര്‍ഷത്തിനു ശേഷം ഭാരതത്തിലെത്തുന്ന ഒരു ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗിക തലത്തില്‍ നിന്നും സുഹൃദ്തലത്തിലേക്ക് മാറുന്ന കാഴ്ചയ്ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.മൂന്നു പ്രധാന കരാറുകളാണ് ഇന്നലെ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. ഗ്വാങ്സോ നഗരവും ഗുജറാത്തിലെ അഹമ്മദാബാദ് നഗരവും സഹോദര നഗരങ്ങളായുള്ള കരാറും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലേയും പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ഇനിമുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഗുജറാത്തിലെ വ്യാവസായിക പാര്‍ക്കുകളില്‍ നിക്ഷേപമൊരുക്കാന്‍ ചൈനീസ് നിക്ഷേപകര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഗുജറാത്തിലെ വ്യാവസായിക വികസന ബ്യൂറോയുടെ നിര്‍ദ്ദേശമനുസരിച്ച് ചൈന ഡവലപ്മെന്റ് ബാങ്ക് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറും ഇന്നലെ ഒപ്പുവെച്ചു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങിനെയും ഭാര്യ പെങ് ലിയാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. താമസ സൗകര്യമൊരുക്കിയ ഹോട്ടലില്‍ സജ്ജമാക്കിയ ബുദ്ധ സംസ്ക്കാരത്തിന്റെ പ്രദര്‍ശിനി സീ ജിങ്പിങ്ങ് സന്ദര്‍ശിച്ചു. തുടര്‍ന്ന് കരാറുകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം സബര്‍മതി ആശ്രമത്തിലെത്തിയ ചൈനീസ് രാഷ്ട്രത്തലവന് ആശ്രമത്തിലും സബര്മദി നദീതീരത്തും മോദിക്കൊപ്പമെത്തി. ജിങ് പെങ്ങിന് മോദി ചൈനീസ് ഭഗവദ് ഗീത സമ്മാനിച്ചു. രാത്രിയില്‍ നദീതീരത്ത് പ്രധാനമന്ത്രിയൊരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം ചൈനീസ് പ്രസിഡന്റ് ദല്‍ഹിയിലേക്ക് യാത്രയായി.
ഇന്നു രാവിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ദല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങും തമ്മില്‍ സുപ്രധാന കരാറുകളൊപ്പിടും.
രാത്രി രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ അതിഥികളായി ചൈനീസ് പ്രസിഡന്റും സംഘവും എത്തും. നാളെ ലോക്സഭാ സ്പീക്കര്‍, യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയോടെ സീ ജിങ്പിങ്ങ് മടങ്ങും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: