ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പ്രളയ ബാധിത മേഖലകളില്‍ ഭാരത സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ശ്രീനഗര്‍-സോപോര്‍ ദേശീയ പാതയിലെ ഹൈഗോണില് നാവിക മറൈന്‍ കമാന്‍ഡോകള്‍ ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്തി.
ശ്രീനഗറിലെ പന്ത ചൗക്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ന്യൂദല്‍ഹി, മുംബൈ വിശാഖപട്ടണം എന്നിവിടങ്ങളില്‍ നാവിക മുങ്ങല്‍ വിദഗ്ധ സംഘങ്ങളെയും ന്യൂദല്‍ഹിയില്‍ ഒരു മെഡിക്കല്‍ സംഘത്തെയും അടിയന്തര സാഹചര്യങ്ങള്‍ക്കായി സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയ 20,000ത്തോളം പേരെ സൈന്യം ഇതുവരെ ഒഴിപ്പിച്ചു. കരസേനയുടെ 205 സൈന്യവ്യൂഹങ്ങളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 4,000 കമ്പിളിപ്പുതപ്പുകളും 90 ടെന്റുകളും 23,000 ലിറ്റര്‍ വെള്ളവും 600 കിലോഗ്രാം ബിസ്ക്കറ്റും സൈന്യം പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്തു. ദുരിതബാധിതര്‍ക്ക് വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ സൈനിക മെഡിക്കല്‍ സര്‍വീസിന്റെ 60 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
പ്രളയബാധിതര്‍ക്കായി 85 മെട്രിക് ടണ്‍ മരുന്നുകള്‍ വ്യോമമാര്‍ഗ്ഗം എത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 1245 പേരെ വായുമാര്‍ഗ്ഗം സുരക്ഷിതയിടങ്ങിലേക്ക് മാറ്റി. 140 ചെറുയാത്രകള് ഹെലികോപ്റ്ററും വിമാനവും മുഖാന്തരം നടത്തുകയും 155 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ വ്യോമമാര്‍ഗ്ഗം വിതരണം ചെയ്യുകയും ചെയ്തു. 45 വിമാനങ്ങളും ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ നിന്ന് ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളുമായി എന്‍ജിനീയറിങ് ദൗത്യസേനയും പ്രളയ മേഖലയിലേക്ക് ഇന്ന് എത്തിയിട്ടുണ്ട്. ന്യൂദല്‍ഹിയിലെ ഐഡിഎസ് കേന്ദ്രത്തില്‍ പ്രദേശത്തെ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: