കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയെന്നറിയപ്പെടുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനവും പാലക്കാടിന്റെ കുതിപ്പിന് മഹാരാജാസ് കോളേജ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 118 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ പാലക്കാടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ മുന്‍ ചാമ്പ്യന്മാരായ എറണാകുളം ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. 99 പോയിന്റാണ് എറണാകുളത്തിന് സ്വന്തമായിട്ടുള്ളത്. 18 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ എറണാകുളം 9 സ്വര്‍ണ്ണവും 14 വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 30 പോയിന്റ് നേടിയ കോഴിക്കോട് ജില്ലക്കാണ്. മുന്‍ ചാമ്പ്യന്മാരായ കോട്ടയം അഞ്ച് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്. ആദ്യദിനം പോയിന്റ് പട്ടികയില്‍ ഇടം നേടാതിരുന്ന ആലപ്പുഴ ഇന്നലെ 11 പോയിന്റുകള്‍ നേടി എട്ടാം സ്ഥാനത്തെത്തി. കാസര്ക്കോട്ട്് മാത്രമാണ് ഇനി പട്ടികയില്‍ അക്കൗണ്ട് തുറക്കാനുള്ളത്. ത്രോയിനങ്ങളിലും സ്പ്രിന്റ് ഇനങ്ങളിലും തിരിച്ചടി നേരിട്ടതാണ് എറണാകുളത്തിന് രണ്ടാം ദിവസവും തിരിച്ചടിയായത്.
സ്കൂളുകളില്‍ പാലക്കാടിന്റെ മുണ്ടൂരിനെയും പറളിയെയും പിന്തള്ളി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ്സാണ് 45 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 44 പോയിന്റുമായി പാലക്കാട് പറളി രണ്ടാമതും 38 പോയിന്റുമായി കല്ലടി എച്ച്എസ് മൂന്നാമതുമാണ്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ്ജോര്‍ജ് 36 പോയിന്റുമായി നാലാം സ്ഥാനത്താണ്.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്ററില്‍ ഒന്നാമതെത്തി മലപ്പുറം വാളയംകുളം എംവിഎംആര്എച്ച്എസ്എസിലെ കെ.പി. അശ്വിനും (10:90) തിരുവനന്തപുരം സായിയുടെ എ.എസ്. അഞ്ജുവും (12:58) മീറ്റിലെ വേഗമേറിയ താരങ്ങളായി.
മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ രണ്ട്റെക്കോര്ഡുകളാണ് കുറിക്കപ്പെട്ടത്. ആദ്യ ദിനം 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ സ്വര്‍ണ്ണം നേടിയ മുണ്ടൂരിന്റെ പി.യു. ചിത്ര ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഇതോടെ റെക്കോര്‍ഡ് ഡബിള്‍ നേടുന്ന ആദ്യതാരമായി ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റിലെയും സാഫ് ജൂനിയര്‍ മീറ്റിലെയും സുവര്ണ്ണകുമാരിയായ ചിത്ര.
കല്ലടി സ്കൂളിന്റെ ഷാനി ഷാജിയാണ് ഇന്നലെ പിറന്ന രണ്ടാം റെക്കോര്‍ഡിന്റെ അവകാശി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 3.21 മീറ്റര്‍ ഉയരം താണ്ടി കല്ലടിയുടെ തന്നെ സിഞ്ജു പ്രകാശ് 2011ല്‍ സ്ഥാപിച്ച 3.20 മീറ്ററെന്ന റെക്കോഡ് ദൂരം തിരുത്തി. ചിത്രയെ കൂടാതെ മുണ്ടൂര്‍ സ്കൂളിന്റെ വി.വി. ജിഷ (400, 400 മീ. ഹര്‍ഡില്‍സില്‍) കോഴിക്കോട് ഉഷ സ്കൂളിലെ ജിസ്ന മാത്യു (400, 100), കല്ലടി സ്കൂളിന്റെ എ.ജി. രാഖില്‍ (ലോഗ്ജമ്പ്, 100), കല്ലടി സ്കൂളിന്റെ നിഖില്‍ നീതിന് (ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ) എന്നിവര്‍ ഇന്നലെ ഡബിള്‍ സ്വര്‍ണം തികച്ചു.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: