ടൈറ്റാനിയം അഴിമതിക്കേസില്‍ പ്രതിചേര്‍ക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും രാജിവെക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം നിയമവാഴ്ചയോടും അതില്‍ വിശ്വസിച്ച് ജീവിക്കുന്ന ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഏത് തരത്തിലുള്ള അനേ്വഷണവും നേരിടാന്‍ തയ്യാറാണെന്നും മലിനീകരണ നിയന്ത്രണ പ്ലാന്റ് ടൈറ്റാനിയം ഫാക്ടറിയില്‍ സ്ഥാപിച്ചത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ഇത് തൊഴിലാളികള്ക്കുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു. കൂട്ടുപ്രതിയാകേണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. അതേസമയം, കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ തെറ്റില്ലെന്നും അത് കോടതിയുടെ കടമയാണെന്നും കൂട്ടിച്ചേര്‍ത്ത് നല്ലപിള്ള ചമയാനും മുഖ്യമന്ത്രി മറന്നില്ല. തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണപ്ലാന്റ് സ്ഥാപിക്കുന്നതിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയെയും മറ്റും പ്രതിയാക്കി കേസെടുത്ത് തുടരന്വേഷണം നടത്താനാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു പുറമെ ടൈറ്റാനിയം ചെയര്‍മാനായിരുന്ന ടി. ബാലകൃഷ്ണനടക്കം പതിനൊന്ന് പേര് കേസില്‍ പ്രതികളാണ്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കുറ്റവിമുക്തരായി പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നുകൂടി കോടതി വ്യക്തമാക്കിയിരിക്കുന്നു. അഴിമതി നിരോധന നിയമത്തിന്റെ 19 (1) വകുപ്പ്പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്ക് ചില ആനുകൂല്യങ്ങളൊക്കെയുണ്ടെങ്കിലും സുപ്രീംകോടതി ഉത്തരവുകള്‍ പ്രകാരം ഈ കേസില്‍ മന്ത്രിമാര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ടാകില്ലെന്നുകൂടി കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് താന്‍ രാജിവെക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാകുന്നത്. കോടതി ഉത്തരവിനെ ഉമ്മന്‍ചാണ്ടി ലളിതവല്‍ക്കരിക്കുകയാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. അങ്ങനെയൊരു മഹാമനസ്കതയുടെയും ഔദാര്യത്തിന്റെയും പ്രശ്നമൊന്നും ഉദിക്കുന്നതേയില്ല. ഗുരുതരമായ അഴിമതിക്കേസിലാണ് താനും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും പ്രതികളായിരിക്കുന്നതെന്ന കാര്യം അദ്ദേഹം ബോധപൂര്‍വം വിസ്മരിക്കുകയാണ്. മെക്കോണ്‍ എന്ന കമ്പനിക്ക് മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്കുകവഴി 250 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. വേണ്ടത്ര പഠനം നടത്താതെയും വിദഗ്ധറിപ്പോര്‍ട്ടുകള്‍ അവഗണിച്ചുമാണ് മെക്കോണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്നും നാല് മാസത്തിലൊരിക്കല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മെക്കോന്‍ കമ്പനിക്ക് കരാര്‍ നല്കാന് തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസുകാരനുമായ കെ.കെ. രാമചന്ദ്രന്‍മാസ്റ്ററാണ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഇതിനായി തന്നെ ദ്രോഹിച്ചുവെന്ന് കണ്ണീരോടെയാണ് രാമചന്ദ്രന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടത്. ഇതൊന്നും ജനങ്ങള്‍ ഓര്മിക്കുന്നുണ്ടാവില്ലെന്ന ധാരണയിലാവണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലും മന്ത്രിസഭയിലും ശത്രുപക്ഷത്ത് നില്ക്കുന്ന ചെന്നിത്തല രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിലും ദുഃസൂചനകളുണ്ട്. ഉമ്മന്‍ചാണ്ടിക്ക് വിനയാവുന്ന ചിലത് ഇക്കാര്യത്തില്‍ ചെന്നിത്തലക്ക് വിളിച്ചുപറയാനുണ്ടാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നുമിങ്ങനെയാണ്. ഗുരുതരമായ ആരോപണങ്ങളില്‍നിന്ന് സമര്‍ത്ഥമായി രക്ഷപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ജനകീയനെന്നുള്ള പ്രതിഛായയും ഇതിനുപയോഗിക്കുന്നു.സരിതാ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ അതീവ ഗുരുതരമായ ആരോപണമുണ്ടായിട്ടും തന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ചിലര്‍ പ്രതികളാവുകയും ചെയ്തിട്ടും മുഖ്യമന്ത്രി കുലുങ്ങിയില്ല. ഓരോ ഘട്ടത്തിലും തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരുന്നപ്പോള്‍ അതനുസരിച്ച് വാക്കുകള്‍ മാറ്റിപ്പറയുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. സോളാര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ തെളിവുകളില്‍ പലതും ഉമ്മന്‍ചാണ്ടിക്കും ബാധകമായിരുന്നു. എന്നിട്ടും കൂട്ടുപ്രതികളെല്ലാം കുറ്റക്കാര്‍ താന്‍ മാത്രം നിരപരാധി എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. അരിയാഹാരം കഴിക്കുന്നവരാരും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. സോളാര്‍ കേസുപോലെയല്ല ടൈറ്റാനിയം കേസ്. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇതോടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രതികളായിരിക്കുകയാണ്. സുപ്രീംകോടതി പറഞ്ഞിട്ടാണ് മാലിന്യപ്ലാന്റ് സ്ഥാപിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ തൊടുന്യായം വിജിലന്‍സ് കോടതി ഉത്തരവിന് മുന്നില്‍ വിലപ്പോവില്ല. മാലിന്യപ്ലാന്റ് സ്ഥാപിക്കാനാണ് അല്ലാതെ അഴിമതിനടത്താന്‍ സുപ്രീംകോടതി പറഞ്ഞിട്ടില്ല. അന്വേഷണത്തെ സ്വാഗതംചെയ്യുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടവുനയമാണ്. കേസില്‍ ഇതിന് മുമ്പ് നടന്ന അന്വേഷണം അട്ടിമറിച്ച് കുറ്റവിമുക്തനായതുപോലെ ഒരിക്കല്‍ക്കൂടി രക്ഷപ്പെടാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലിരിപ്പ്. ജനപ്രതിനിധിയാണ് താനെന്ന ബോധം തെല്ലെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: