തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് മുന്തിയ വില തന്നെയാണ് രാഷ്ട്രീയകക്ഷികള്‍ കല്‍പ്പിക്കുന്നത്. ”പ്രിയപ്പെട്ട വോട്ടര്‍മാരേ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ – ചിഹ്നത്തില്‍ നല്കി വിജയിപ്പിക്കണ”മെന്നാണല്ലോ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അപേക്ഷിക്കാറ്. തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ തേടിയെത്തുന്ന സ്ഥാനാര്‍ത്ഥി ഭയഭക്തിബഹുമാനത്തോടെ താണുവണങ്ങി കൈകൂപ്പും. സാധാരണ പറയാറുണ്ട്. വോട്ടെടുപ്പിന് മുമ്പ് വോട്ടര്‍മാരെ ഒരു തവണ കണ്ട് തൊഴുതുനിന്നാല്‍ മതി. ഈ തൊഴുത് നില്ക്കുന്ന കക്ഷി ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അഞ്ചുവര്‍ഷം കൈകൂപ്പി പിറകെ നടന്നാലും വോട്ടറോട് കക്ഷി കനിയില്ല. എന്തിന് കണ്ടഭാവം പോലും നടിക്കില്ല. പറയുന്ന കാര്യങ്ങളൊന്നും നടപ്പാക്കുകയുമില്ല. ഇത് പതിവ് കാഴ്ച അതിനാണ് നമ്മുടെ രാജ്യത്ത് അന്ത്യമാകുന്നത്. പൊതുജനം കഴുതകളല്ല. വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പിന് മുമ്പ് മാത്രമല്ല, വോട്ടെടുപ്പിനുശേഷവും വിലയുണ്ടെന്ന് തെളിയിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. അതിന്റെ തെളിവുകളാണ് അധികാരമേറ്റ് രണ്ടുമാസം തികയുമ്പോഴേക്കും തുടക്കം കുറിച്ച നടപടികളോരോന്നും. വിലയേറിയ വോട്ടുകള്‍ വിലകുറഞ്ഞ നേതാക്കള്‍ക്ക് നല്കി അധികാരത്തിലേറ്റി എന്ന സങ്കടത്തിന് ഇനി അവസരമില്ല.
ഭരണം സത്യപ്രതിജ്ഞ ചെയ്തവരുടെ മാത്രം കുത്തകയല്ല എന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ജനങ്ങള്‍ക്കും ഭരണത്തെ നിര്‍ണയിക്കാം. നിയന്ത്രിക്കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. അവ നടപ്പാക്കാന്‍ നിര്‍ബന്ധിക്കാം. അതിനുള്ള സംവിധാനമാണ് അടുത്തിടെ ആരംഭിച്ച ‘മൈ ഗവ്’ എന്ന വെബ്സൈറ്റ്.
ജനകീയ ഭരണത്തിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതും അത് നടപ്പാക്കുന്നതും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന പരാതിക്ക് പഴക്കമേറെയാണ്. അത് മാറ്റാനും മാറ്റിമറിക്കാനും സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരിക്ക് സമയവും സന്ദര്‍ഭവും ലഭിച്ചിരുന്നില്ല. സെക്രട്ടറിമാരുടെ താളത്തിനും താല്പര്യത്തിനുമൊത്തുമാത്രം വഴങ്ങിക്കൊടുക്കുന്ന ജനകീയ നേതാക്കളുണ്ട്. നമ്മുടെ സംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഒരുപക്ഷേ അങ്ങിനെയൊക്കയേ ചെയ്യാന്‍ കഴിയൂവെന്ന് ധരിക്കുന്നവരുണ്ടാകാം. ആ ധാരണ തെറ്റിദ്ധാരണയാണെന്ന് ബോദ്ധ്യപ്പെടുകയാണ്.
”മാറണം മാറ്റണം മാറ്റി മറിക്കണം നാറിപുളിച്ചൊരീ നാട്ടിന് വ്യവസ്ഥിതി” എന്നൊക്കെ ഈണത്തിലും താളത്തിലും മുദ്രാവാക്യം വിളിച്ചധികാരത്തിലെത്തിയവര്പോലും ‘നാറിപുളിച്ചൊരീ നാടിന് വ്യവസ്ഥിതി’യുടെ ഭാഗമായി മാറിയ ചരിത്രമുള്ളപ്പോഴാണ് നരേന്ദ്രമോദി ‘മൈ ഗവ്’ എന്ന പുതിയ പദ്ധതിയിലൂടെ ചരിത്രം സൃഷടിക്കുന്നത്. ‘മൈ ഗവ്’ എന്ന വെബ്സൈറ്റിലൂടെ ഭരണപരവും നയപരവുമായ വിഷയങ്ങളിലുള്ള അഭിപ്രായം ആര്‍ക്കും രേഖപ്പെടുത്താം. സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും വീഴ്ചകളും ചൂണ്ടിക്കാട്ടാനും വെബ്സൈറ്റ് ഉപയോഗിക്കാം. പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് ഈ സൈറ്റിലൂടെ സര്‍ക്കാരിന് സമര്‍പ്പിക്കാം. പുതിയ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയും സര്‍ക്കാരിന് കൈമാറാം. സര്‍ക്കാര്‍ പദ്ധതികളില്‍ വീഴ്ചയുണ്ടെങ്കില്‍ സൈറ്റിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധതിയില്പ്പെടുത്താം.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകഴിഞ്ഞു. www.mygov.nic.in എന്ന വിലാസത്തില്‍ വെബ്സൈറ്റ് ഉപയോഗിക്കാം.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനാണ് പുതിയ വെബ്സൈറ്റ്. ജനാധിപത്യം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ വിജയിക്കില്ല. തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുക എന്നതുമാത്രമല്ല ജനങ്ങള്‍ക്കുള്ള അവസരമെന്ന് പുതിയ സമീപനം തെളിയിക്കുകയാണ്. രാഷ്ട്രത്തിന്റെ വികസനപ്രക്രിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ജനങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് രണ്ടുമാസത്തെ ഭരണ അനുഭവം വ്യക്തമാക്കിയതായി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ സമയവും ഊര്‍ജ്ജവും രാജ്യത്തിനായി മാറ്റിവയ്ക്കാന്‍ തയ്യാറാണ്. അതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഗംഗാ ശുചീകരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മാലിന്യമുക്ത ഭാരതം, വൈദഗ്ധ്യപൂര്‍ണമായ ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, തൊഴില്‍ അവസരങ്ങളുടെ സൃഷ്ടി എന്നീ ആറു വിഷയങ്ങളിലാണ് ആദ്യഘട്ടത്തില്‍ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കാനാകുക. തങ്ങള്‍ ആശയങ്ങള്‍ സമര്‍പ്പിച്ച മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ മേഖലയിലെ വിദഗ്ധരും പരിശോധിക്കും. വെബ്പോര്‍ട്ടല്‍ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ഓഡിറ്റിംഗ് സംവിധാനമായും പ്രവര്‍ത്തിക്കും. വിവിധ മേഖലകളിലെ വിവരങ്ങളറിയുന്നതിനുള്ള സങ്കേതമായും ഫലത്തില്‍ വെബ്സൈറ്റ് മാറും.
ദേശീയ ഇന്‍ഫോര്‍മാറ്റിക് സെന്ററും ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും സംയുക്തമായാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തതും വെബ്സൈറ്റ് നിയന്ത്രിക്കുന്നതും. മന്ത്രിമന്ദിരങ്ങളിലെ ശീതീകരിച്ച കാബിനുകളിലിരുന്ന് പദ്ധതികളാവിഷ്കരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ചിലപ്പോള്‍ നാടിന്റെ നാഡിമിടിപ്പറിയില്ല. സിവില്‍ സര്‍വ്വീസ് പോലുള്ള ഉന്നതപദവി നേടി അധികാരത്തിന്റെ ഉത്തുംഗ ശൃംഗത്തിലിരിക്കുന്നവര്ക്ക് അടിത്തട്ടില്‍ കഴിയുന്ന പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും അവശതകളും ആവശ്യങ്ങളും അറിയണമെന്നില്ല. ഓരോ മണ്ണിനും മനുഷ്യനും അനുയോജ്യമായ പദ്ധതികളും പരിഷ്കാരങ്ങളും ആവിഷ്കരിക്കപ്പെടണമെങ്കില്‍ അത്തരക്കാരില്‍ നിന്നും നിര്ദ്ദേശങ്ങളുയര്ന്ന് വരണം. അതിന് ചെവികൊടുക്കാന്‍ മന്ത്രിമാരുണ്ടാകണം. അതിനൊരവസരം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു. അത് ഫലപ്രദമായി ഉപയോഗിക്കുക എന്നതാകണം പൗരധര്‍മം.
നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ ഭാരതം അറബിക്കടലെടുക്കും. കോര്‍പ്പറേറ്റുകളുടെ ഉത്സവകാലമാകുമത് എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചവരുണ്ട്. ‘ഇന്ത്യ ഛിന്നഭിന്നമാകും’ എന്നുവരെ ഭീഷണിപ്പെടുത്തിയവരുണ്ട്. രണ്ടുമാസത്തെ അനുഭവം ജനങ്ങളെ സംബന്ധിച്ചടുത്തോളം ‘തരക്കേടില്ല’ എന്ന അഭിപ്രായം തന്നെയാണുണ്ടാക്കിയത്. ഇനിയുമുണ്ട് 58 മാസം. നല്ല നാളെ വരുത്താന്‍ ഈ സര്‍ക്കാരിന് കഴിയുമെന്നാണ് രാഷ്ട്രീയാന്ധത ബാധിക്കാത്തവരെല്ലാം വിശ്വസിക്കുന്നത്.
സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസിന്റെ നിറവും മണവും അശേഷമില്ലാത്ത സര്‍ക്കാരിനെയാണ് നരേന്ദ്രമോദി നയിക്കുന്നത്. ജനങ്ങള്‍ സര്‍ക്കാരില്‍ വന്‍പ്രതീക്ഷയാണ് അര്‍പ്പിക്കുന്നത്. ആ പ്രതീക്ഷക്കനുസരിച്ച് ഉയരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് അനുകൂലമാധ്യമങ്ങളെല്ലാം ഒരേ സ്വരത്തില്‍ ഇന്ധനവില കൂട്ടാതെ സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ലെന്ന് പറയുമ്പോഴും ആ കെണിയില്‍ വീഴാതെ നില്‍ക്കുന്നത്.
ഗ്യാസിന് 250 രൂപ കൂട്ടുന്നുവെന്ന് പ്രചരിപ്പിച്ചവരെ ഇളിഭ്യരാക്കി നിലവിലുള്ള വിലയില്‍ നിന്നും നാലുരൂപ കുറച്ചിരിക്കുന്നു. ഒരു രൂപ കൂടുമ്പോള്‍ പുരപ്പുറം കയറി കൂവുന്ന മാദ്ധ്യമങ്ങള്‍ നാലുരൂപകുറച്ചത് കണ്ടഭാവം നടിക്കുന്നില്ല. പെട്രോളിന്റെ വിലയും രണ്ടുരൂപയോളം കുറച്ചിരിക്കുന്നു. ഡീസല്‍ വില നിര്‍ണയാവകാശം എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത് യുപിഎ സര്‍ക്കാരാണ്. പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചുകൊണ്ട് ഈ മാസവും എണ്ണ കമ്പനികളുടെ അജണ്ട നടപ്പാക്കി. അതും എടുത്തുകളയാനുള്ള ആലോചന കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ‘ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്പം കര്‍മപഥത്തിലാണ്. അത് പൂര്‍ണതയിലെത്തിക്കുന്നത് ജനങ്ങളുടെ അറിവോടെ, സമ്മതത്തോടെ പങ്കാളിത്തത്തോടെ എന്ന് നിര്‍ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ‘മൈ ഗവ്’. പുച്ഛിക്കുന്നതും പുലഭ്യം പറയുന്നതും പുകഴ്ത്തുന്നതും ഗൗനിക്കാതെ ലക്ഷ്യത്തിലേക്കുള്ള പാതസുഗമമാക്കുകയാണ് നരേന്ദ്രമോദി.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: