ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. 2011-12 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പരിസ്ഥിതി വകുപ്പിന് ശബരിമലയിലെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മാലിന്യനിര്‍മാര്‍ജ്ജനത്തിനായി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കി ശബരിമലയെ ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമായി ബജറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ശബരിമലയിലെ മാലിന്യനിര്‍മാര്‍ജ്ജനം വഴി പമ്പാനദിയിലെ ജല ഗുണനിലവാരം ഉയര്‍ത്തുകയാണ് പ്രധാന ഉദ്ദേശം.
ജല വിതരണം കാര്യക്ഷമമാക്കുകയും വികസിപ്പിക്കുകയും സ്വീവേജ് നെറ്റ് വര്‍ക്കും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും പൂര്‍ത്തിയാക്കുക. കുളിപ്പടവുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്കാണ് 2011-12 വര്‍ഷത്തേക്ക് സംസ്ഥാന ഗവണ്മെന്റ് അഞ്ച് കോടി രൂപാ നീക്കിവച്ചിരിക്കുന്നത്. 2012-13 വര്‍ഷത്തെ ബജറ്റില്‍ 25കോടി രൂപയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വകയിരുത്തിയിരുന്നു. പക്ഷെ ബജറ്റ് നിര്‍ദ്ദേശാനുസരണം ശബരിമലയിലെ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ഒരു പരിപാടിയും ആരംഭിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല.
ദേവസ്വം ബോര്‍ഡ് ‘സീറോവേയ്റ്റ് മാനേജ്മെന്റി’ന്റെ ഭാഗമായി വാഹനങ്ങളും മറ്റു സാധനസാമഗ്രികളും വാങ്ങിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ നിര്‍ദ്ദേശങ്ങള്‍ 2012 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഈ നിര്‍ദ്ദേശങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന് കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെയില്ലായിരുന്നു.
2012 മാര്‍ച്ചില്‍ അഞ്ചുകോടി രൂപ പത്തനംതിട്ട ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കൈമാറുകയുണ്ടായി. അന്നത്തെ കളക്ടര്‍ ദേവസ്വം ബോര്‍ഡും മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പക്ഷേ സംസ്ഥാന ദേവസ്വം സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. പിന്നീടൊന്നും നടന്നതുമില്ല.
ശബരിമല മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചും പമ്പാനദിയുടെ മാലിന്യനിര്മാര്ജ്ജനത്തെക്കുറിച്ചും പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഒട്ടനവധി നടക്കുന്നുണ്ടെങ്കിലും മാലിന്യനിര്‍മാര്‍ജ്ജനത്തിനും ജലക്ഷാമം പരിഹരിക്കുന്നതിനും വളരെ ഏറെ ദൂരം യാത്ര ചെയ്തുവരുന്ന അയ്യപ്പന്മാര്ക്ക് ആശ്വാസകരമായി വിശ്രമ സൗകര്യം ഒരുക്കുന്നതിനും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച 29 കോടി രൂപയും മാലിന്യനിര്‍മാര്‍ജ്ജനത്തിനായി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇത് ശബരിമലയുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി സൗഹാര്ദ്ദനിലപാടെടുക്കുന്നതില് ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന ഗവണ്മെന്റിന്റേയും കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. ശബരിമലയിലെയും പമ്പയിലെയും അനിവാര്യ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ‘പമ്പാ ആക്ഷന്‍ പ്ലാനി’ല്‍ ഉള്‍പ്പെടുത്തി 1845 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം 2003 ല്‍ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളൊന്നും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.
തീര്‍ത്ഥാടന കാലത്ത് ഉല്പ്പാദിക്കപ്പടുന്ന ഖരമാലിന്യങ്ങളെല്ലാം തീര്‍ത്ഥാടന പാതകളില്‍നിന്ന് ഇപ്പോള്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗവും സംസ്കരിക്കാതെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്. ഇവ മഴക്കാലത്ത് ചീഞ്ഞളിഞ്ഞ് പമ്പാനദിയിലേക്ക് എത്തിച്ചേരും. ദ്രവമാലിന്യങ്ങളെല്ലാം തന്നെ പലവഴികളില്‍ കൂടി പമ്പാനദിയിലേക്ക് തന്നെ എത്തിച്ചേരുന്നു. ജലസ്രോതസ്സുകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് 1974 ലെ ജലനിയമത്തിലെയും 1986 ലെ പരിസ്ഥിതി നിയമത്തിലെയും വിവിധ വകുപ്പുകളനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ മാലിന്യങ്ങളെല്ലാം പേറി കുട്ടനാട്ടിലൂടെ വേമ്പനാട്ടുകായല്‍ വരെ ഒഴുകുന്ന പമ്പാനദീ ജലം 40ലക്ഷത്തോളം ജനമെങ്കിലും നിത്യോപയോഗത്തിനാശ്രയിക്കുന്നു. 18 ഓളം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ പമ്പയില്‍ സ്ഥാപിച്ചിട്ടുണ്ട്. മണലൊഴിഞ്ഞ പമ്പയില്‍ നിന്ന് വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തില്‍ ‘ക്ലോറിനൈസേഷന്‍’ അല്ലാതെ മറ്റൊരു ശുദ്ധീകരണ പ്രക്രിയയും നടക്കുന്നില്ല. മധ്യതിരുവിതാംകൂറില്‍ ഒരു ‘ആശുപത്രി സംസ്ക്കാരം’ വളരുന്നതിന് പമ്പാ നദിയിലെ ജല മലിനീകരണം മുഖ്യ ഘടകമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയങ്ങളും നിര്‍മിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും തീര്‍ത്ഥാടകര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിയമാനുസൃത പരിസ്ഥിതി സംരക്ഷണത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കുന്നതിനുള്ള അനിവാര്യ ബാധ്യത ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് സംസ്ഥാന ഭരണകൂടത്തിനുണ്ട്. 21-ാം വകുപ്പനുസരിച്ച് ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. ശുദ്ധജലവും ശുദ്ധവായുവും നല്‍കാതെ ജീവിക്കാനും കഴിയുകയില്ല. ജലസ്രോതസ്സുകളെ മാലിന്യവിമുക്തമാക്കി സംരക്ഷിക്കുവാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ സംസ്ഥാന ഭരണകൂടം ഇവിടെ ദയനീയമായി പരാജയപ്പെടുകയാണ്.
ശബരിമലയുടെയും പമ്പാനദിയുടെയും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി 1998 ലെ നിയമസഭാ പരിസ്ഥിതി കമ്മറ്റി തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാനും ജസ്റ്റിസ് ചന്ദ്രശേഖരമേനോന്റെ ശബരിമല റിപ്പോര്‍ട്ടും 2003 ല്‍ അനുവദിക്കപ്പെട്ട പമ്പാ ആക്ഷന്‍ പ്ലാനും തുടര്‍ന്ന് മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് നിര്‍ദ്ദേശങ്ങളും ഒന്നും നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാത്തത് ദുരൂഹമായിരിക്കുന്നു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ മടി കാണിക്കുന്ന ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ചെയ്യിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു ‘കാനന ക്ഷേത്ര’മെന്ന നിലയില്‍ ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത നിലനിര്‍ത്തിക്കൊണ്ട്, അവിടുത്തെ പരിസ്ഥിതിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ, ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചെയ്തുകൊടുക്കാവുന്ന സൗകര്യങ്ങളൊരുക്കുന്ന വികസനമാണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ടത്. ശബരിമലയില്‍ വന്നുചേരുന്ന ഭക്തജനങ്ങള്‍ക്ക് കുറഞ്ഞപക്ഷം പ്രാഥമിക സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ബാധ്യതയാണ്. അനിയന്ത്രിതമായ മാലിന്യങ്ങളുടെ കുത്തൊഴുക്ക് കാരണം പുണ്യനദിയായി പ്രകീര്‍ത്തിക്കപ്പെടുന്ന പമ്പാനദി മറ്റൊരു ‘കാളിന്ദി നദി’യായി മാറിയിരിക്കുന്നു. പമ്പാനദിയുടെ ഉത്ഭവസ്ഥാനത്തു തന്നെ ഇത്രയധികം മാലിന്യം കലരുന്നത് പമ്പാ ജലം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. പമ്പാ നദിയില്‍ കലരുന്ന മാലിന്യത്തോത് അപായ സൂചികകള്‍ പിന്നിട്ടിട്ട് വര്‍ഷങ്ങളേറെയായി.
പമ്പയിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനും നദിയെ മാലിന്യ വിമുക്തമാക്കുവാനും ലക്ഷ്യമിട്ടാണ് നിലയ്ക്കലില്‍ 250 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന് 2005 ല്‍ കൈമാറിയത്. നിലയ്ക്കല്‍ ഇടത്താവളമായി വികസിപ്പിക്കുകയും പമ്പയില്‍ ഉള്ള വിപണനകേന്ദ്രവും ഹോട്ടലുകളും ശൗചാലയങ്ങളും ക്രമേണ നിലയ്ക്കലിലേക്ക് മാറ്റുകയായിരുന്നു അന്ന് വിഭാവന ചെയ്തിരുന്നത്. അയ്യപ്പന്മാരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാത്രമായി പമ്പാ മണല്‍പ്പുറം ഉപയോഗിക്കണം. ‘പമ്പാ സ്നാനം’ പുണ്യ സ്നാനമായി കരുതുന്ന അയ്യപ്പന്മാര്ക്ക് അതിനുള്ള സൗകര്യം ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കര്‍ത്തവ്യമാണ്.
നമ്മുടെ നദികളെ പരിപാവനമായിട്ടാണ് നാം കരുതുന്നത്. വെള്ളം, വായു, വനം തുടങ്ങിയ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുള്ള ധാര്‍മിക ബാധ്യത ഭരണഘടനാനുസൃതമായി രൂപീകരിച്ചിട്ടുള്ള ഭരണകൂടത്തിനുണ്ട്. ശബരിമലയിലെ വികസനാവശ്യങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട വനഭൂമി 2005 ല്‍ തന്നെ അവര്‍ക്ക് നല്കപ്പെട്ടിട്ടുണ്ട്. ഒരു ‘കാനന’ക്ഷേത്രമെന്ന നിലയിലുള്ള പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടുണ്ടാക്കുവാന് ഇനിയും അമാന്തിച്ചു കൂടാ.
ശബരിമല പൂങ്കാവനം എന്ന് കരുതപ്പെടുന്ന 18 മലകളും അവയുടെ ആവാസ വ്യവസ്ഥയും പരിരക്ഷിക്കപ്പെടേണ്ടത് അയ്യപ്പധര്മ്മമാണ്. ഏതു വേനല്ക്കാലത്തു ജലം ലഭ്യമായിരുന്ന ജലസ്രോതസ്സുകളെല്ലാം ഇപ്പോള്‍ മഴക്കാലം അവസാനിക്കുന്നതോടെ വറ്റി വരളുന്നു. സ്വാഭാവിക വനത്തിന്റെ ശോഷണമാണ് ഇത് സൂചിപ്പിക്കുന്നത്. സസ്യസമ്പുഷ്ടമായ വനമേഖലയില്‍ ഒരിക്കലും വറ്റാത്ത ചതുപ്പുനിലങ്ങളും നീരുറവകളും സുലഭമായിരുന്നു. ഇവയെല്ലാം വറ്റി വരളുന്നത് തീര്‍ത്ഥാടകര്‍ക്ക് അനല്‍പ്പമായ ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. പമ്പയുടെ വൃഷ്ടി പ്രദേശത്തെ വനമേഖല പുഷ്ടിപ്പെടുത്തുകയും നീരുറവകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടത് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനനിവാര്യമാണ്.
ശബരിമലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും സാധിക്കാതെ വരുന്ന സ്ഫോടനാത്മകമായ സ്ഥിതിവിശേഷം ദേവസ്വം ബോര്‍ഡും സംസ്ഥാന ഗവണ്മെന്റും വളരെ ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.
പത്താം കേരള നിയമസഭയുടെ പരിസ്ഥിതി സമിതി (1996-98) സംസ്ഥാനത്ത് ലഭ്യമായ എല്ലാ വിദഗ്ദ്ധരുമായി ആഴത്തില്‍ ചര്‍ച്ചചെയ്തു തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് സമിതി ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. പ്രൊഫ.എ.വി. താമരാക്ഷന്‍ അദ്ധ്യക്ഷനായ പ്രസ്തുത സമിതിയില്‍ വ്യത്യസ്ത പാര്‍ട്ടികളിലുള്‍പ്പെട്ട ഒന്‍പതു നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ നാലുപേര്‍ വിവിധ കാലഘട്ടങ്ങളില്‍ സംസ്ഥാന മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. സമിതി ഭാരതത്തിന്റെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിച്ച് വലിയ തുക ചെലവാക്കി പഠന പര്യടനവും നടത്തിയിരുന്നു. പക്ഷെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുവാനോ നടപ്പിലാക്കുവാനോ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
ശബരിമലയും അനുബന്ധ പ്രദേശങ്ങളും വളരെ ഏറെ ദുര്‍ബല പരിസ്ഥിതി മേഖലയാണ്. ഈ പ്രദേശത്തെ വനവും വന്യജീവികളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടേണ്ടത് ശബരിമല തീര്ത്ഥാടനത്തിനത്യന്താപേക്ഷിതമാണ്. വനശോഷണം താപമാനവര്ധനവിനും ജലശോഷണത്തിനും ഇടയാക്കിയിട്ടുണ്ട്. ‘കാനനവാസനാ’യ അയ്യപ്പനെ ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള വനം അനിവാര്യമാണ്. ഭക്തന്മാരുടെ തള്ളിക്കയറ്റം ആരംഭിച്ചതോടെ ലോലമായ പരിസ്ഥിതിക്കേറ്റ ആഘാതം അനിര്‍വചനീയമാണ്.
ശബരിമലയില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാനും തീര്‍ത്ഥാടനം പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനും തീര്‍ത്ഥാടനത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സഹകരിപ്പിച്ച് സമന്വയിപ്പിക്കുന്നതിനും ഉന്നതാധികാരമുള്ള ഒരു പരിസ്ഥിതി മാനേജ്മെന്റ് സെല്‍ രൂപീകരിക്കണം.
ശബരിമല തീര്‍ത്ഥാടനം പ്രകൃതിയോടും പരിസ്ഥിതിയോടും യോജിച്ചുപോകുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന തന്ത്രങ്ങളാണ് നടപ്പിലാക്കേണ്ടത്. അതിനായി ദേവസ്വം ബോര്‍ഡും സംസ്ഥാന ഗവണ്മെന്റും തയ്യാറാകുമെന്ന് പ്രത്യാശിക്കാം.
എന്‍.കെ.സുകുമാരന്‍ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: