നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം എടുത്ത/എടുക്കുന്ന പലതരം നടപടികളില്‍ ഏറ്റവും ജനക്ഷേമകരവും ദരിദ്രനാരായണന്മാര്ക്ക് സഹായകരവുമാകുന്ന നടപടിയാണ് അന്‍പതോളം വരുന്ന അവശ്യമരുന്നുകള്‍ സൗജന്യമാക്കിയത്. സ്വാതന്ത്ര്യദിനത്തിന് മുമ്പായി മികച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാനുള്ള മോദിസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് ഈ സുപ്രധാന തീരുമാനം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ഉപകാരപ്രദമാണ്.
സാക്ഷര-ആരോഗ്യകേരളം എന്ന പദവിയില്‍നിന്നും കേരളം വഴുതിത്തുടങ്ങിയിട്ട് നാളുകളായി. ഇന്ന് കേരളം രോഗാതുരമാണ്. പലതരത്തിലുള്ള പനികള്‍- ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, യെല്ലോ ഫീവര്‍ മുതലായ പനികള്‍ ജനങ്ങളെ അലട്ടുകയാണ്. ഈ രോഗങ്ങള്‍ ഏറ്റവും ബാധിക്കുന്നത് ആരോഗ്യപരിരക്ഷയോ നിരീക്ഷണമോ ഇല്ലാത്ത ആദിവാസി മേഖലയിലാണ്. കേരളത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടി, ജലസ്രോതസ്സുകളെല്ലാം മലിനമായി, ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ലാതായപ്പോള്‍ പലതരം പനികള്‍ മാത്രമല്ല, മഞ്ഞപ്പിത്തം, കരള്‍രോഗം മുതലായ രോഗങ്ങളും ജനങ്ങളെ അടിപ്പെടുത്തുന്നു. കുഗ്രാമങ്ങളിലേക്ക് രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ അവര്‍ക്ക് മരുന്ന് വാങ്ങാന്‍ ദൂരയാത്ര വേണ്ടിവരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍തന്നെ എത്തുന്ന രോഗികള്‍ അധികവും ആലപ്പുഴയില്‍നിന്നും അരൂരില്‍നിന്നും മറ്റും വരുന്നവരാണ്. മരുന്നുകളില്‍ വ്യാജനും വിലസുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് പകരം മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ കുറിപ്പ് നല്കുന്നു.
രക്തസമ്മര്‍ദ്ദം, പനി, പ്രമേഹം, പേവിഷബാധ, മുറിവുകള്‍ മുതലായവയ്ക്ക് രാജ്യത്ത് ഏറ്റവുമധികം ആവശ്യമുള്ള മരുന്നുകളാണ് സൗജന്യമാക്കി സര്‍ക്കാര്‍ സംവിധാനത്തില്‍ വിതരണം ചെയ്യാന്‍പോകുന്നത്. രാജസ്ഥാന്, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ മെഡിക്കല്ഷോപ്പുകള് വഴിയും സര്‍ക്കാര്‍ മരുന്നു നല്‍കും. ആഗസ്റ്റ് 10 മുതലാണ് പദ്ധതി നടപ്പിലാവുക. ആദ്യഘട്ടത്തില്‍ 500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 6000 കോടി രൂപയാണ് വാര്‍ഷികച്ചെലവ് പ്രതീക്ഷിക്കുന്നത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരും ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ധനമന്ത്രാലയത്തിന്റെ എതിര്‍പ്പുമൂലം നടന്നില്ല എന്നറിയുമ്പോള്‍ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് പ്രകടമാകുന്നത്. 50 അവശ്യമരുന്നുകള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം 75 ശതമാനം ആരോഗ്യരക്ഷാ ചെലവുകളും സൗജന്യമാക്കും. ലോകത്ത് അനേകം രാജ്യങ്ങളില്‍ സൗജന്യചികിത്സാ പദ്ധതി നടപ്പിലായിട്ടും ഭാരതം ഈ വിഷയത്തില്‍ പിന്നാക്കം നില്‍ക്കുകയായിരുന്നു. ഈ കുറവാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികത്തിയത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് മരുന്ന് ലഭ്യത ഉറപ്പുവരുത്തണമെന്നു മാത്രമല്ല വ്യാജമരുന്നുകള്‍ കടന്നുവരുന്നത് സൂക്ഷിക്കുകയും വേണം. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ഡ്രഗ് മാനേജ്മെന്റ് പരിശീലനവും നല്‍കേണ്ടതുണ്ട്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സര്‍വേയും വേണ്ടിവരും. ഇപ്പോള്‍ നീതി മെഡിക്കല്‍സ്റ്റോറുകളില്‍ മരുന്നുകള്‍ നശിച്ചുപോകുന്നതായി നാം വാര്‍ത്തകള്‍ കേള്‍ക്കുന്നു. സ്റ്റോറേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന ആശയം മതിയായ തോതില്‍ ഇനിയും നടപ്പായിട്ടില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി അതിന്റെ ഭാഗമായി അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. മരുന്ന് സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ 6000 കോടി രൂപ ആവശ്യമായി വരുമ്പോള്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കി പദ്ധതി മാറ്റിയാല്‍ കൂടുതല്‍ പ്രയോജനകരമാകും. അവശ്യമരുന്നുകളോടൊപ്പം സൗജന്യ രോഗനിര്‍ണ്ണയവും ആസൂത്രണം ചെയ്യേണ്ടതുണ്ട്. സൗജന്യമായി അവശ്യമരുന്നുകള്‍ നല്കേണ്ടിവരുമ്പോള് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് നിര്‍ബന്ധമാക്കേണ്ടതുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറിയാല്‍ ലോകാവസാനം പ്രവചിച്ചവര്‍ക്ക് നാവടക്കേണ്ടിവരുന്ന ജനപ്രിയ പദ്ധതികളാണ് അധികാരത്തില്‍ കയറിയ ഉടനെ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദേശീയപാതകളിലെ ടോള്‍പിരിവില്‍നിന്ന് സ്വകാര്യവാഹനങ്ങളെ ഒഴിവാക്കി, വാഹനം വാങ്ങുമ്പോള്‍ ടോളിന് പകരം വാഹനവിലയുടെ രണ്ട് ശതമാനം ലെവി മാത്രം വാങ്ങാനുള്ള നീക്കവും സ്വാഗതാര്‍ഹമാണ്. മോദി ഭരണം മോടിയോടെതന്നെ മുന്നേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: