സര്‍ക്കാര്‍ ഭരിക്കണോ അതോ കച്ചവടം ചെയ്യണോ? സാമൂഹ്യാന്തരീക്ഷം വെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ഇതു രണ്ടും വേണം. ഭരണം കൊണ്ടു മാത്രം സമ്പന്നരാകാനും തിളങ്ങിനില്ക്കാനുമാകില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് നല്ലപോലെയറിയാം. ‘സോഷ്യലിസം’ അവര്‍ക്ക് മികച്ച അഭയ കേന്ദ്രമായി. പ്രതിഭയും കഴിവും തെളിയിക്കുന്ന സ്വകാര്യമേഖലയെ പിന്നാമ്പുറത്താക്കി. ഉല്‍പ്പാദന രംഗത്ത് വൈവിധ്യമുള്ള, അവശ്യസേവനം നല്കുന്ന നൂറുകണക്കിന്, വ്യവസായ-വ്യവസായാനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത സര്‍ക്കാര്‍ കൈക്കലാക്കി. ‘സൊസൈറ്റികള്‍’ എന്നപേരില്‍ ചെറുകിട മേഖലയിലും അവര്‍ പുതിയ സംവിധാനം കണ്ടെത്തി. വിദഗ്ദ്ധര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാപനങ്ങളില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ചെയര്മാന് തുടങ്ങിയ പദവികള്‍ ഉണ്ടാക്കി രാഷ്ട്രീയക്കാര്‍ ഓരോരുത്തരും അവ കൈപ്പിടിയിലാക്കി. ശേഷിച്ച നിര്‍ണായക സ്ഥാനങ്ങള്‍ കൈക്കലാക്കാന്‍ അവരുടെ എറാന്മൂളികളായി ഉദ്യോഗസ്ഥരും ഒപ്പം കൂടി. സ്വാഭാവികമായും അവര്‍ അവര്‍ക്കുവേണ്ടി നിയമമുണ്ടാക്കി. ധനപരവും ഭരണപരവുമായ നിയന്ത്രണങ്ങള്‍ കൈക്കലാക്കി, സ്വന്തക്കാരെ സ്ഥാനങ്ങളില്‍ നിയമിച്ചു. സോഷ്യലിസത്തിന്റെ ശൃംഖല പൂര്‍ത്തിയാക്കാന്‍ ട്രേഡ് യൂണിയന് നേതാക്കളായ കേഡര്‍മാരെയും നിയോഗിച്ചു. യോഗ്യത മാറ്റിനിര്‍ത്തപ്പെട്ടു, അങ്ങനെ എണ്ണമറ്റ ഇടത്തരക്കാരും പാവപ്പെട്ടവരുമായവരുടെ അവസരങ്ങള്‍ ഇല്ലാതാക്കി.
ഈ സോഷ്യലിസം ഏറെ അത്ഭുതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്! അത് പാര്‍ട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കേഡര്‍മാരുടെയും വയറും പോക്കറ്റും നിറച്ചിട്ടുണ്ട്. അത് യുവാക്കളെ ഗള്‍ഫിലേക്കും അതിനപ്പുറത്തേക്കും കെട്ടുകെട്ടിച്ചിട്ടുണ്ട്. സമൂഹമോ കച്ചവടമോ മുറിപ്പെട്ടാല്‍ ആര്‍ക്കെന്തു ചേതം? സോഷ്യലിസത്തിന്റെ ഈ ലോകത്ത് ലാഭം അശ്ലീലവാക്കാണ്, നഷ്ടം കച്ചവടത്തിന്റെ ഭാഗമാണ്, കഴിവ് ഒരിക്കലും വിജയത്തിന് മാനദണ്ഡമല്ല. നഷ്ടമോ ക്രമക്കേടൊ ഉണ്ടായാല്‍ അവിടേക്ക് കൂടുതല്‍ പണം ലഭ്യമാക്കാന്‍ പൊതുഖജനാവോ ബജറ്റ് സംവിധാനമോ ഉണ്ടാവും! ഇനി ഇതൊക്കെയാണെങ്കിലും ചിലത് പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സമരവും അതിക്രമവും നടത്താന്‍ തയ്യാറായി ട്രേഡ് യൂണിയനുകളും പാര്‍ട്ടികള്‍ തീറ്റിപ്പോറ്റുന്ന വിദ്യാര്ത്ഥിയൂണിയനുകളുമുണ്ടാവും. സാധാരണക്കാരനെ ഇതെല്ലാം ബാധിക്കുന്നെങ്കില്‍, അതയാളുടെ കുറവും വിഡ്ഢിത്തവും. അയാള്‍ സമാധാനവും ശാന്തിയും അത്രത്തോളം കൊതിക്കുന്നെങ്കില്‍ ഈ ലോകം മുഴുവനുണ്ട് അയാള്‍ക്ക് രക്ഷപ്പെടാന്‍. ഈ സോഷ്യലിസം നീണാള്‍ വാഴട്ടെ!
നമ്മുടെ യുവാക്കള്‍ രാജ്യം വിടുന്നതെന്തുകൊണ്ടെന്ന് അതിശയിക്കേണ്ട. മാന്യമായ ജീവിതം നയിക്കാന്‍ ഉതകുന്ന അവസരവും തൊഴിലും പേടിച്ചരണ്ട ഇക്കൂട്ടര്‍ക്ക് ഇവിടെ എവിടെയുണ്ട്? അവര്‍ക്ക് തൊഴില്‍ നല്കേണ്ടവര് അവരുടെ തൊഴിലവസരങ്ങള്‍ പങ്കിട്ട് കൈവശപ്പെടുത്തിയിരിക്കുന്നു. നേതാക്കളും അവരുടെ ദല്ലാള്‍മാരും ഇവിടെ ജോലി ചെയ്യട്ടെ. ശേഷിക്കുന്നവര്‍ ഭൂലോകത്തിന്റെ ഏതെങ്കിലും കോണില്‍ പോയി പിഴയ്ക്കട്ടെ. രാഷ്ട്രീയക്കാരുടെ കാല്‍തൊടാന്‍ നട്ടെല്ലുവളയാത്ത പിച്ചക്കാര് പുറത്തുപോകട്ടെ. കഴുതകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവരെവിടെയെങ്കിലും പോയി പണിയെടുക്കട്ടെ, അവര്‍ക്കെന്തും വരട്ടെ, നമുക്ക് പക്ഷേ, പണം അയച്ചു കിട്ടിക്കൊണ്ടേയിരിക്കണം. അവര്‍ അവരുടെ വിഡ്ഢിത്തം നിറഞ്ഞ സമ്പദ്ശാസ്ത്രം പിന്തുടരട്ടെ. നമുക്ക് നമ്മുടെ സോഷ്യലിസം. കച്ചവടം, നേട്ടം, വിജയം, വളര്‍ച്ച മുതലായവയെല്ലാം ആത്യന്തികമായി മുതലാളിത്ത ചിന്തകളാണ്. കേരളം ഒരിക്കലും അതിഷ്ടപ്പെട്ടിട്ടില്ല. നമ്മള് സ്ഥിതി സമത്വക്കാരാണ്. സ്ഥിതി സമത്വത്തില്‍ ഉല്‍പ്പാദനം, വരുമാനം തുടങ്ങിയ ബാലിശമായ ചിന്തകള്‍ക്ക് സ്ഥാനമില്ല. ഫാക്ടറികള്‍ തൊഴിലാളികള്‍ക്ക് വേണ്ടിയാണ്. അവിടെ സമരം ചെയ്യാനവര്‍ക്ക് അധികാരമുണ്ട്. വരുമാനം തൊഴിലാളികളുമായി പങ്കുവെക്കണം. എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് ഒരു വിഹിതമായിക്കൂടാ? പൊതുപണം പൊതുപ്രവര്ത്തകര്ക്കല്ലാതെ മറ്റാര്‍ക്ക് അധികാരപ്പെട്ടതാണ്?!
കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോക്തൃ സംസ്ഥാനമാക്കുന്നതിലെന്താണ് തെറ്റ്? എല്ലാം വാങ്ങാന്‍ കിട്ടുമെന്നിരിക്കെ നാം എന്തിന് ഉല്‍പ്പാദിപ്പിക്കണം? നമുക്ക് പണമുണ്ട്, അത് ചെലവിടുന്നു. പക്ഷേ, എവിടുന്ന് ആ പണം ഉണ്ടാവുന്നു? നമ്മുടെ സ്വന്തം പണമാണെങ്കില്‍, അല്ലെങ്കില്‍ വിദേശത്തുള്ള നമ്മുടെ സ്വന്തക്കാരും ബന്ധുക്കളും അയക്കുന്ന പണമാണെങ്കില്‍ പിന്നെന്ത് പ്രശ്നം? പണം ചെലവിടാനുള്ളതാണ്. നമ്മള് അതിനുള്ള കാരണം ഉണ്ടാക്കുന്നു! അതുപോരേ? അതല്ലെ സമ്പദ്ശാസ്ത്രം? ആര്‍ഭാടജീവിതത്തില്‍ ഞങ്ങളോട് അസൂയപ്പെടരുതേ! ഞങ്ങള്‍ അത് ആസ്വദിക്കുകയാണ്. ആരുപറഞ്ഞു നമ്മള് തൊഴിലില്ലാത്തവരും മടിയന്മാരുമാണെന്ന്. നമ്മള് സമയം കൊല്ലുന്നത് എത്ര രസകരമായിട്ടാണെന്ന് നോക്കുക. നമ്മള് മദ്യപിക്കുന്നതിലും മാംസം ഭക്ഷിക്കുന്നതിലുമുള്ള വലിയ തിരക്കിലാണ്. മരുന്നു കഴിക്കുന്നത് ദിനചര്യയാക്കിയവരാണ്. ഈ വിഷയത്തിലൊക്കെ നമ്മുടെ കുട്ടികള്‍ ആശാന്മാരാണ്. ക്ലാസില്‍ പോകാതെയും പരീക്ഷ എഴുതാതെയും വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടുമെങ്കില്‍ എന്തുകൊണ്ടായിക്കൂടാ. നമുക്ക് യുവാക്കളെ വേണ്ടത് പോരാടാനും സമരം നടത്താനുമാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ ലോകത്ത് നമ്മുടെ ശത്രുക്കളെ നേരിടാന്‍ അവരെ സജ്ജരാക്കുകയാണ് വേണ്ടത്. അവെര പരുക്കന്മാരും കഠിനരുമാക്കണം. ആരു പറഞ്ഞു അവര്‍ അഹങ്കാരികളാണെന്ന്? അവര്‍ ശക്തരാണ്, മരച്ചുവട്ടിലും മൈതാനിയിലും ഇരുന്ന് പഠിച്ച നമ്മുടെ പൂര്‍വികരെ നമുക്കിഷ്ടമല്ല. ആ പൂര്‍വികര്‍ സംസ്കാരമില്ലാത്ത ആഭാസന്മാരാണവര്ക്ക്. നമുക്കറിയാം അഭിമാനം എങ്ങനെ ഉയര്‍ത്തിപ്പിടിക്കണമെന്ന്. അത് പണ്ടത്തെപ്പോലെ സംസ്കാരരഹിതമായി അച്ചടക്കമില്ലാതെ രൂപപ്പെടുത്തേണ്ടതല്ല. നമ്മളെ ആരും അച്ചടക്കം പഠിപ്പിക്കേണ്ട. മദ്യവില്‍പ്പനശാലയുടെ മുന്നില്‍ നമ്മള് എത്രത്തോളം അച്ചടക്കം പാലിക്കുന്നവരാണെന്ന് നോക്കിക്കാണൂ.
‘ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്…’ അല്ലാതെന്ത്? അതാണ് ഇന്ന് കേരളം കൈക്കൊണ്ടിരിക്കുന്ന വികാരം. ഈ നിലപാട് നമ്മെ വന്‍ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പുതുപ്പണക്കാരുടെ കൂട്ടവും ചേര്‍ന്ന് സംസ്ഥാനത്തെ നശിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാവിയിലെ അപകടം എന്താണെന്ന് തിരിച്ചറിയാതെ അവരുടെ തന്ത്രത്തിലും സൂത്രത്തിലുമുള്ള നീക്കങ്ങളില്‍ പൊതുവേ ജനങ്ങള്‍ ആകൃഷ്ടരാവുകയാണ്. ഈ തീവ്രവാദികളെ അനുസരിക്കാന്‍ പൊതുജനം നിര്‍ബന്ധിതരാവുകയാണ്. അവര്‍ക്ക് ഇടത്തേയ്ക്കൊ വലത്തേയ്ക്കൊ മാത്രം ചായാനേ അറിയൂ. നേര്‍വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയും കേരളത്തില്‍ പരിശീലനം കിട്ടിയിട്ടില്ല. ഇവിടുത്തെ ജനങ്ങള്‍ സുതാര്യമായ, സുരക്ഷിതമായ, ഭാവിയുള്ള പുരോഗതിയിലേക്കുള്ള മധ്യമാര്‍ഗ്ഗം ഇതുവരെ കണ്ടിട്ടില്ല. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാനുതകുന്ന ശേഷിക്കുന്ന ഒരേയൊരു വഴിയായ നടുപ്പാത തിരഞ്ഞെടുക്കാന്‍ നമുക്ക് ശീലിക്കാം. പുരോഗതിയുടെ പച്ചപിടിച്ച വഴിയിലേക്ക് നമ്മെ ചിലര്‍ നയിക്കട്ടെ.
കെ.എം.നായര്‍
(സാമ്പത്തിക ചിന്തകനും സിഡ്ബിയുടെ മുന്‍ ചീഫ് ജനറല്‍ മാനേജരും കെഎഫ്സിയുടെ മുന്‍ എംഡിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: