കെ.ആര്. നാരായണന് രാഷ്ട്രപതിയല്ലായിരുന്നുവെങ്കില്‍ കെ.ജി. ബാലകൃഷ്ണന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആകുമായിരുന്നില്ലെന്ന് പറയുന്നത് നമ്മുടെ ഒരു മുന്‍കേന്ദ്രമന്ത്രിയാണ്. പട്ടികജാതിക്കാരനായ രാഷ്ട്രപതി, പട്ടികജാതിക്കാരനായചീഫ് ജസ്റ്റിസ് എന്നൊക്കെ കൊടിക്കുന്നില്‍ സുരേഷ് ഒരു ഉളുപ്പുമില്ലാതെ ചാനല്‍ച്ചര്‍ച്ചയില്‍ വിളിച്ചുകൂവുമ്പോള്‍ നമ്മളെന്താണ് മനസിലാക്കേണ്ടത്. അഴിമതിയുടെ കരിപുരണ്ടവര്‍ ന്യായാധിപക്കസേരയില്‍ വരരുതെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടിനോട് കൊടിക്കുന്നില്‍ പ്രതികരിക്കുന്നത് കെ.ജി. ബാലകൃഷ്ണന്റെ ജാതി ചൂണ്ടിക്കാട്ടിയാണ്. ഇപ്പറഞ്ഞ കൊടിക്കുന്നിലിന്റെ ജാതിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും അതിന്മേല് തീര്‍പ്പുമുണ്ടായി സുപ്രീംകോടതിയില്‍. അന്നും കെ.ജി. ബാലകൃഷ്ണനായിരുന്നു അമരത്ത്. കൊടിക്കുന്നില്‍ ജാതിയുടെ പേര് പറഞ്ഞ് കൊടിപിടിക്കുമ്പോള്‍ മാര്‍ക്കണ്ഡേയ കാട്ജു ഒരിക്കല്‍ മൊഴിഞ്ഞതുപോലെ എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ആരും ഒന്ന് സംശയിച്ചുപോകും.
ഒരു പതിറ്റാണ്ടു നീണ്ട യുപിഎ ഭരണം രാജ്യത്തെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കുപ്പത്തൊട്ടിയാക്കിയതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവിന്റെ വെളിപ്പെടുത്തല്‍ കൂടിയായപ്പോള്‍ എന്തൊരു പതനമാണ് ജനാധിപത്യഭാരതത്തിന് സംഭവിച്ചതെന്നോര്‍ത്ത് അതിശയിക്കുകയാണ് ലോകം. സോണിയാ കമ്പനിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ പരമോന്നത നീതിന്യായപീഠത്തിലേക്കുള്ള വഴിയില്‍ ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മാനദണ്ഡമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. മദ്രാസ് ഹൈക്കോടതിയിലെ അഴിമതിക്കാരനായ ഒരു ജഡ്ജിയെ നിലനിര്‍ത്താനും സ്ഥിരമാക്കാനും മൂന്ന് ചീഫ്ജസ്റ്റിസുമാര്‍ പങ്കാളികളായി എടുത്ത തീരുമാനങ്ങള്‍ക്കു പിന്നില്‍ കൃത്യമായ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു പറയുന്നത്. ജസ്റ്റിസ് ആര്.സി. ലഹോട്ടി, ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് എന്നിവരാണ് മേല്‍പ്പറഞ്ഞ ചീഫ്ജസ്റ്റിസുമാര്‍. അഴിമതിക്കാരനായ ജഡ്ജിയെ മാറ്റിയാല്‍ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കുമെന്ന് തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വം സോണിയയെ ഭീഷണിപ്പെടുത്തിയത്രെ. അപ്പോള്‍പ്പിന്നെ അയാളെ സംരക്ഷിക്കാതെങ്ങനെ?
മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന അദ്ദേഹത്തിനെതിരെ എട്ടോളം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് ഐബിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കാട്ജു അന്നത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആര്.സി. ലഹോട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഐബി അന്വേഷിക്കുകയും ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തുകയും ചെയ്തിട്ടും അയാളുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടുകയായിരുന്നു. കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് മന്മോഹന്റെ ചീട്ടുകീറുമെന്ന ഭീഷണി തമിഴ്നാട്ടില്‍ നിന്നുയരുന്നത്. മന്മോഹന്സിംഗിന് വേണ്ടി പ്രശ്നം പരിഹരിക്കാന്‍ സ്വയം തയ്യാറായ ഒരു കേന്ദ്രമന്ത്രിയുടെ ഇടപെടലാണ് പ്രസ്തുത ജഡ്ജിയെ നിയമത്തിന്റെ കാവല്‍ക്കാരനായി തുടരാന്‍ അനുവദിച്ചതിന്റെ പിന്നിലെന്നാണ് സൂചന.
കാട്ജുവിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്‍മോഹന്‍സിംഗ് പ്രശ്നത്തില്‍ പ്രതികരിക്കണമെന്നാണ് ഇപ്പോളുയരുന്ന മുറവിളി. പത്തുവര്‍ഷം പ്രധാനമന്ത്രിക്കസേരയിലിരുന്നിട്ട് ഒരു കാര്യത്തിലും വാ തുറന്നുരിയാടാത്ത പാവം ഇനിയെന്തു പ്രതികരിക്കാനാണ്. എല്ലാം അന്നത്തെ നിയമമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് വെറുതെ തലയാട്ടി മന്‍മോഹന്‍സിംഗ് മാളത്തിലൊളിച്ചു. അന്നത്തെ സര്‍ക്കാരിനെ മുന്നില്‍നിന്നും പിന്നില്‍നിന്നും ഭരിച്ച സോണിയയും മകനും മറുപടി പറയേണ്ട വിഷയങ്ങള്‍ക്ക് മന്‍മോഹന്‍സിംഗ് എന്തു മറുപടി പറയാനാണ്. ആരാണ് രാജ്യത്തെ ചീഫ്ജസ്റ്റിസ് എന്നുപോലും അദ്ദേഹത്തിന് കാര്യമായ വിവരമുണ്ടായെന്നുവരില്ല.
വിവാദങ്ങള്‍ പുത്തരിയല്ല മാര്‍ക്കണ്ഡേയ കാട്ജുവിന്. താനൊഴിച്ചെല്ലാവരും കാപട്യക്കാരെന്ന കാട്ജുവിന്റെ ഭാവം നേരത്തെതന്നെ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നതാണ്. യുപിഎ ഭരണത്തിന്റെ ഒരുപതിറ്റാണ്ട് കാലമത്രയും അവര്‍ക്കുവേണ്ടി വാതുറന്ന കാട്ജുവിന്റെ മലക്കം മറിച്ചിലിലും അപകടകരമായ എന്തോ ഉണ്ട് എന്ന് സംശയിക്കുന്നവരും ഏറെയാണ്. കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ക്കെതിരെയെല്ലാം ഒരു ന്യായാധിപന് ചേരാത്തവിധത്തില്‍ പ്രസ്താവനകളിറക്കി വിവാദ പുരുഷനായിട്ടുണ്ട് അദ്ദേഹം. ഗുജറാത്തും ബീഹാറുമൊക്കെ അദ്ദേഹത്തിന്റെ പീഡനമേറ്റ സംസ്ഥാനങ്ങളാണ്. തൊണ്ണൂറ് ശതമാനം ഭാരതീയരും വിഡ്ഢികളാണെന്നുള്ള കാട്ജുവിന്റെ നിരീക്ഷണം അന്നത്തെ ചൂടുള്ള വിഭവമായിരുന്നു. ഭാരതീയര്‍ വോട്ട് ചെയ്യുന്നത് ജാതിയും മതവും നോക്കിയാണ് എന്നായിരുന്നു അതിന് കാട്ജു നല്കിയ വിശദീകരണം. എണ്‍പത് ശതമാനം ഹിന്ദുക്കളും എണ്‍പതുശതമാനം മുസ്ലീങ്ങളും വര്‍ഗീയവാദികളാണെന്ന് വാദിച്ചും അദ്ദേഹം എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരിക്കല്‍ അബ്ദുള്‍ നാസര്‍ മദനിയടക്കമുള്ളവരുടെ മോചനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു കാട്ജു.
ആളൊരു കാശ്മീരി പണ്ഡിറ്റാണ്. അച്ഛന് എസ്.എന്‍. കാട്ജു അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജ് ആയിരുന്നു. അപ്പൂപ്പന് കൈലാസ്നാഥ് കാട്ജു അഭിഭാഷകനും കേന്ദ്രനിയമമന്ത്രിയുമായിരുന്ന ആളാണ്. അമ്മാവന് ബി.എന്‍ കാട്ജു അലഹബാദ് ഹൈക്കോടതിയില്‍ ചീഫ്ജസ്റ്റിസായിരുന്നു. ശശിതരൂരിന്റെ ആദ്യഭാര്യ തിലോത്തമ കാട്ജുവിന്റെ അച്ഛന്‍പെങ്ങളുടെ മകളാണ്.
അറുപത്തേഴുകാരനായ കാട്ജു ഇപ്പോള്‍ ഒരു നിമിത്തമാണ്. രാജ്യത്തിന്റെ സമസ്തമേഖലയിലും ശുദ്ധീകരണത്തിന്റെ മഹായജ്ഞത്തിന് തുടക്കമിട്ടിരിക്കുന്ന നരേന്ദ്രമോദിസര്‍ക്കാരിന് അഴിമതിയിലേക്ക് വഴുതിവീഴുന്ന ന്യായപീഠങ്ങളെക്കുറിച്ചും ഒരു കരുതല്‍ വേണമെന്ന് ദിശകാണിക്കുന്ന ചൂണ്ടുപലക. പുതിയ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടവര്‍ മറുപടി പറയണം. അഴിമതിയല്ലാത്തതൊന്നും ചെയ്യാനില്ലാതെ പോയ ഒരു ഭരണകൂടത്തിന്റെ നേര്‍ക്കാണ് കാട്ജു വിരല്‍ ചൂണ്ടുന്നത്. അവര്‍ സിബിഐയെ, സിവിസിയെ, സിഎജിയെ എന്നുവേണ്ട എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും തങ്ങളുടെ അഴിമതിവാഴ്ചയ്ക്ക് മറയാക്കിയവരാണ്. പരമോന്നത ന്യായപീഠത്തെപോലും അഴിമതിയുടെ രാഷ്ട്രീയം വെറുതെവിട്ടില്ല എന്ന വെളിപ്പെടുത്തല്‍ കടുത്ത നടപടികളുടെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: