കോഴിക്കോട്: പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്കി. അധ്യാപക നിയമനത്തിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്നും ഏകജാലക സംവിധാനം അട്ടിമറിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.
കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫസല്‍ ഗഫൂര്‍ നിവദേനം നല്‍കിയത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതായി ഫസല്‍ ഗഫൂര്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്ക്ക് എടുക്കുന്നതിനാല്‍ ഉടന്‍ നിയമനടപടികള്‍ സ്വീകരിക്കില്ല. പരാതിയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തൃപ്തികരമല്ലെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ഗഫൂര്‍ അറിയിച്ചു.
സ്കൂളുകളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കഴിഞ്ഞദിവസമാണ് രംഗത്ത് എത്തിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഇഎസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്കൂളുകളില്‍ പ്ളസ് ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. സുതാര്യമായല്ല കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
പ്ളസ് ടു സ്കൂള്‍ അനുവദിക്കുന്നതിന് പകരം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടു എന്ന ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനോട് പ്രതികരിച്ചത്. തന്നോട് ഫസല്‍ ഗഫൂര്‍ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: