ദിവ്യപ്രണയത്തിന്റെ സൗന്ദര്യവും സൗരഭ്യവും മലയാളിയെ അനുഭവിപ്പിച്ച കൃതിയാണ് മഹാകവി കുമാരനാശാന്റെ ലീല. ഈ കൃതി വായിച്ച തലമുറകള്‍ കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ ഊഷ്മളഭാവങ്ങളെന്താണെന്ന് തിരിച്ചറിഞ്ഞു. അതിലൂടെ ആശാന്റെ ലീലാകാവ്യവും കാലാതിവര്ത്തിയാകുകയായിരുന്നു. ലീലയ്ക്ക് നൂറുവയസ്സു തികയുമ്പോഴും ആ കൃതി വായിച്ചുകൊണ്ടേയിരിക്കുകയാണ്. തലമുറ തലമുറ കൈമാറ്റപ്പെട്ട് ലീലാകാവ്യം മഹാകാവ്യമായി മാറുന്നു.
”പ്രണയ പരവശേ, ശുഭം നിന
ക്കുണരുക, യുണ്ടൊരു ദിക്കില്‍
നിന് പ്രിയന്;
ഗുണവതി, നെടുമോഹ നിദ്ര വി
ട്ടുണരുക, ഞാന്‍ സഖി, നിന്റെ മാധവി.
സരള മധുരമീവിധം വച
സ്സൊരു വിധി വാട്ടിയ കര്‍ണ്ണവീഥിയില്‍
വിരവിനോടു പതിച്ചു, പിച്ചിമേല്‍
വിരള നവാംബുദബിന്ദുവെന്നപോല്‍…..”
ഒരു കവിത പുറത്തു വന്നിട്ട് നൂറു വര്‍ഷങ്ങളാകുന്നു എന്നത് വലിയ കാര്യമാണോ എന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. ലീലാകാവ്യം പിറന്നിട്ട് നൂറു വര്‍ഷമാകുന്നു എന്നതല്ല പ്രത്യേകത. നൂറു വര്‍ഷങ്ങളായി ഒരു കാവ്യം മലയാളിയുടെ വായനയുടെയും സാംസ്കാരികതയുടെയും മണ്ഡലത്തില്‍ സജീവമായി നിലനില്ക്കുന്നു എന്നതാണ് പ്രധാനം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാന്. ഇരുപതാം നൂറ്റാണ്ടിന്റെ മലയാള കാവ്യശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെടുകയും ആശാനോളം പഠിക്കപ്പെടുകയും ചെയ്ത മറ്റൊരു കവിയുമില്ല. നിരൂപകരുടെയും വിമര്‍ശകരുടെയും കൂര്‍ത്തമുനയുള്ള തൂലികയുടെ വേദന കൂടുതല്‍ അറിഞ്ഞതും ആശാനാണ്. ആശാന്റെ സ്ത്രീസങ്കല്പവും ജീവിതത്തോടുള്ള സമീപനവും എല്ലാം വിമര്‍ശന വിധേയമായപ്പോള്‍ ലീലാകാവ്യവും വിമര്‍ശനത്തിന്റെ ചൂരറിഞ്ഞു.
1914 ആഗസ്റ്റിലാണ് കുമാരനാശാന്റെ ലീല പുറത്തു വരുന്നത്. നളിനി എഴുതിക്കഴിഞ്ഞപ്പോള്‍ അത് പൂര്‍ണ്ണമല്ലെന്ന തോന്നല്‍ കവിക്കുണ്ടായി. ഒരു ഖണ്ഡകാവ്യം കൂടി എഴുതാനുള്ള പ്രേരണ അങ്ങനെയുണ്ടായതാണെന്ന് കുമാരനാശാന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീക്കും പുരുഷനും ഇടയിലുള്ള ഏറ്റവും പ്രധാനവും ഹൃദ്യവുമായ വികാരം പ്രണയമാണെന്ന് സ്ഥാപിക്കലാണ് ലീലയിലൂടെ ആശാന് നടത്തുന്നത്. നഷ്ടപ്രണയത്തിന്റെ ഫലം മരണമല്ലാതെ മറ്റൊന്നുമല്ലെന്ന വിളിച്ചു പറയലും ലീലയിലൂടെ ആശാന് നടത്തുന്നു. മലയാളകവിതയിലെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് കുമാരനാശാനെന്ന് വാഴ്ത്തുന്നതും ഇക്കാരണത്താലാണ്.
വെറും പ്രണയവും പ്രണയ ഭംഗവും മാത്രമല്ല ലീലയിലൂടെ ചര്‍ച്ചചെയ്യപ്പെടുന്നത്. മനുഷ്യാവസ്ഥയെ കുറിച്ചുള്ള പരിശോധനകളും വിശകലനവും ആശാന് ലീലാകാവ്യത്തിലൂടെ നിര്‍വ്വഹിക്കുന്നുണ്ട്. ചെറിയൊരു കാവ്യം ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണവും അതാണ്. തന്റെ എല്ലാ രചനകളിലും വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് നേരിട്ട് പ്രതിപാദിക്കുന്നതെങ്കിലും ആത്യന്തികമായി കാവ്യങ്ങളെല്ലാം മനുഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ചുള്ളതാണ്. അതില്‍ കവിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് പൂര്‍ണ്ണമായി പ്രതിഫലിച്ചത് ലീലയിലാണ്. എന്നാല്‍ പ്രണയദുരന്തം വിഷയമാക്കിയ സാഹിത്യ കൃതി എന്നതിലപ്പുറം ലീലയുടെ ആഴത്തിലുള്ള വായനയിലൂടെ അതിന്റെ സാമൂഹിക പ്രസക്തി കവി ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. വിമര്‍ശനബുദ്ധ്യാ കാവ്യത്തെ സമീപിച്ചവര്‍ക്ക് ലീലാകാവ്യത്തെ ഇകഴ്ത്തിക്കെട്ടാനുള്ള മനഃപ്പൂര്‍വ്വമായ താല്പര്യം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. വീണപൂവിനും നളിനിക്കും സീതയ്ക്കും ലഭിച്ച വിമര്‍ശകരുടെ വലിയ പരിഗണന ലീലയ്ക്ക് ലഭിച്ചില്ല എന്നതാണ് സത്യം. ഒറ്റപ്പെട്ട പഠനങ്ങള്‍ ലീലയെക്കുറിച്ച് കൂടുതല്‍ ഉണ്ടായിട്ടില്ല. കാലങ്ങള്‍ക്കിപ്പുറം ലീല ഇപ്പോഴും വായിക്കപ്പെടുന്നത് പിന്നീടുണ്ടായ കണ്ടെത്തലുകളില്‍ നിന്നാണ്. ലീലാ കാവ്യത്തില്‍ അടങ്ങിയിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താപരമായ നിശകലനങ്ങളും വിശദീകരണങ്ങളും കണ്ടെത്തിയ പില്ക്കാലത്തെ നിരൂപകര്‍ ലീലാകാവ്യത്തിന് പുനര്ജന്മം നല്‍കുകയായിരിന്നു എന്നു വേണം പറയാന്‍.
വ്യത്യസ്തങ്ങളായ പല വായനകളും ലീലാകാവ്യത്തെക്കുറിച്ചുണ്ടായിട്ടുണ്ട്. കാവ്യം പുറത്തു വന്നു കഴിഞ്ഞപ്പോള്‍ നിശിതവിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടവരായ പ്രമുഖരുടെ കൂട്ടത്തില്‍ മഹാകവി വള്ളത്തോളുമുണ്ടായിരുന്നു. ആശാനെയും ലീലാകാവ്യത്തെയും വളഞ്ഞുവച്ച് ആക്രമിക്കുന്ന ശൈലിയായിരുന്നു അത്തരക്കാര്‍ സ്വീകരിച്ചിരുന്നത്. അവര്‍ക്കെല്ലാം അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനും കുമാരനാശാന് കഴിഞ്ഞു.
അരനൂറ്റാണ്ടിനു മുന്‍പ് കുട്ടികൃഷ്ണമാരാര് ലീലയെ കൊലപാതകിയായി ചിത്രീകരിച്ചുകൊണ്ട് ലേഖനമെഴുതിയിട്ടുണ്ട്. അതിനു ബദലായി പലരും ലീലകാവ്യത്തെ പ്രശംസിച്ചും എഴുതി. കാവ്യത്തില്‍ ലീലയുടെ ഭര്‍ത്താവിന്റെ മരണം സാധാരണ മരണമാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായായ ലീലയെ കൊലപാതകിയാക്കി മാരാര്‍. കാമുകനുവേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുകയും സമൂഹത്തെ പുച്ഛിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് അനശ്വരത്വം നല്‍കുകയാണ് അശാന് ചെയ്തതെന്ന വലിയ വിമര്‍ശനവും മാരാര്‍ ഉന്നയിച്ചു. അവിടെയും പുറംതോടില്‍ നിന്നുകൊണ്ടുള്ള വായനയും വിശകലനവുമാണ് ഉണ്ടായത്.
ലീലയിലൂടെ ആശാന് പങ്കുവച്ച പ്രണയത്തിന്റെ തീവ്രതയും ഭാഷയുടെ കരുത്തും അതിലുപരി, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഗൗരവമായ വായനയ്ക്കും വിശകലനത്തിനും വിധേയമാക്കുവാന്‍ വിമര്‍ശകരാരും തയ്യാറായില്ല; വള്ളത്തോളിനെയും കുട്ടികൃഷ്ണമാരാരെയും പോലുള്ളവര്‍ പോലും. സ്ത്രീയെക്കുറിച്ച് പല കൃതികളിലും ആശാന് വളരെ ഗൗരവതരമായ വിശകലനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ലീലയില്‍ മറ്റെങ്ങും അവതരിപ്പിച്ചിട്ടില്ലാത്ത സ്ത്രീയെയാണ് വായനക്കാരന് കാണാന്‍ കഴിയുന്നത്. അത് അക്കാലത്തെ നിരൂപകരെല്ലാം മനഃപ്പൂര്‍വ്വം വിട്ടുകളയുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
കുമാരനാശാന്റെ സ്ത്രീകഥാപാത്രങ്ങള്‍ സ്നേഹമയികളാണ്. എന്നാല്‍ പലകാര്യങ്ങളിലും അവര്‍ തന്റേടം കാണിക്കുന്നുമുണ്ട്. ലീലാകാവ്യത്തില്‍ ലീല മാമൂലുകള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നു. ചിന്താവിഷ്ടയായ സീതയില്‍ സ്ത്രീക്ക് കരുത്തും ആത്മാഭിമാനവും കൊടുക്കുന്നുണ്ട്. രാമനെ അനുസരിച്ച സീത, രാമനെ വിമര്‍ശിക്കുന്നത് കാണാന്‍ കഴിയും. ത്യാഗിനിയായ സീതയെ അഭിമാനമുള്ള സ്ത്രീ ആക്കിയപ്പോള്‍ ആശാനെ നിരൂപകരെല്ലാം അപരാധിയാക്കി. പുരുഷനോടൊപ്പം വര്ത്തിക്കുന്നവളായി സ്ത്രീയെ ചിത്രീകരിക്കുന്നതായിരുന്നു എല്ലാവര്‍ക്കുമിഷ്ടം. നിരൂപകരായിരുന്നു അത്തരം ഇഷ്ടക്കാരില്‍ മുന്‍നിരയില്‍. അവരെല്ലാം ഒരു പക്ഷം ചേര്‍ന്ന് ആശാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. തന്റേടിയായ സ്ത്രീ കാവ്യങ്ങളിലോ നോവലുകളിലോ കഥാപാത്രമായി വരുന്നത് അക്കാലത്തെ പുരുഷകേസരികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ലീലയുടെ ധര്‍മ്മ സങ്കടങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയാണ് മനുഷ്യാവസ്ഥയുടെ വലിയ പ്രശ്നങ്ങളെ ആശാന് ലീലാകാവ്യത്തിലൂടെ അവതരിപ്പിക്കുന്നത്. അത് മനസ്സിലാക്കിയുള്ള വായനയും വിശകലനവുമാണ് ലീലകാവ്യത്തിന് നൂറു വയസ്സു തികയുന്ന ഇത്തരുണത്തില്‍ ആവശ്യമായുള്ളത്.
ആശാന്റെ ലീലയെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പ്രത്യേകം പഠനം ആവശ്യമായിവരുന്നത് അതിനാലാണ്. ആശാന്റെ കാവ്യങ്ങള്‍ ദുരന്തപര്യവസായിയാണെന്നു പറഞ്ഞ് വായനക്കാരെ അതില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന സമീപനരീതി മാറണം. ലീലാകാവ്യത്തിന്റെയും ആശാന്റെ മറ്റ് കൃതികളുടെയും സമഗ്രവും മുന്‍ധാരണകളില്ലാത്തതുമായ പഠനം അനിവാര്യമാണ്. പുതു തലമുറയ്ക്ക് ജീവിതാവസ്ഥകളെക്കുറിച്ച് കൂടുതല്‍ അറിവും അനുഭവവും നല്കാന് അതുപകരിക്കും. അതിന് ലീലാകാവ്യത്തിന്റെ നൂറാം വര്‍ഷത്തില്‍ സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കുകയാണ് വേണ്ടത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: