ഗാസയിലെ ഇസ്രായേല്‍-പാലസ്തീന് ഏറ്റുമുട്ടലില്‍ 1400 പേര് കൊല്ലപ്പെട്ട 2008 ല്‍ വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും അതിനെതിരെ പ്രമേയം കൊണ്ടുവരണമെന്നും ആവശ്യപ്പെടാതിരുന്നവര് എന്തുകൊണ്ടാണ് സ്ഥിതിഗതികള്‍ അത്രയൊന്നും ഗുരുതരമല്ലാത്ത ഇപ്പോള്‍ ഗാസ പ്രശ്നം പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്നും പ്രമേയം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടത്? പതിറ്റാണ്ടുകളായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ശരിതെറ്റുകളിലേക്ക് പ്രവേശിക്കാതെ തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും. 2008 ല്‍ അധികാരത്തിലിരുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയും ഇടതുപാര്‍ട്ടികള്‍ പിന്തുണക്കുകയും ചെയ്തിരുന്ന യുപിഎ സര്‍ക്കാരായിരുന്നു. ഇന്ന് നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാജ്യത്ത് എങ്ങനെയെങ്കിലും ഒരു വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനാവുമോ എന്ന വിധ്വംസക ചിന്താഗതിയാണ് ഗാസ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കാനും പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാനും കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും പ്രേരിപ്പിച്ചത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുമെന്ന പ്രചാരണം മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനും വളരെമുമ്പ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തുടങ്ങിയതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലുടനീളം ബിജെപിക്കെതിരെ കോണ്‍ഗ്രസിന് ഈയൊരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രചാരണവും ആരോപണവും ജനങ്ങള്‍ തള്ളിക്കളഞ്ഞു. മുസ്ലിങ്ങള്‍ അടക്കമുള്ളവരുടെ വ്യാപകമായ പിന്തുണയോടെ ബിജെപിയും മോദിയും അധികാരത്തിലേറി. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ ജയിച്ചുകയറാമെന്ന കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞു. വെറും 44 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാനിടയില്ലാത്ത അവസ്ഥവന്നു.
ഒരു തെരഞ്ഞെടുപ്പ് പരാജയത്തെക്കാള്‍ ഗുരുതരമായ തകര്‍ച്ചയാണ് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകുമെന്ന് സ്വബോധമുള്ള കോണ്‍ഗ്രസ് നേതാക്കളാരും കരുതുന്നില്ല. പതിറ്റാണ്ടുകളായി തുടരുന്ന കുടുംബാധിപത്യത്തിന്റെ ഫലമായി ബദല്‍ നേതൃത്വം ഉയര്‍ന്നുവരാനുള്ള യാതൊരു സാധ്യതയും കോണ്‍ഗ്രസില്‍ ഇല്ല.
നരേന്ദ്രമോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചപ്പോള്‍ ജാതി-മത ചിന്താഗതിക്കള്‍ക്കതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണമായിരിക്കും തങ്ങളുടേതെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയായശേഷം പാര്‍ലമെന്റിനകത്തും പുറത്തും നരേന്ദ്രമോദി തന്നെ ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഇതിനനുസൃതമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതും. ഇതിന്റെ ഫലമായി മോദി ഭരണത്തിന് കീഴില്‍ മതസൗഹാര്‍ദ്ദം പുലരുന്നതിലും സമാധാനന്തരീക്ഷം നിലനില്ക്കുന്നതിലും കടുത്ത അസ്വസ്ഥതയാണ് മതേതരത്വത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും കുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രകടിപ്പിക്കുന്നത്. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാണ്, അവര്‍ സുരക്ഷിതരല്ല, അവര്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഇതുകൊണ്ടാണ്. ഇതിന് കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നായിരുന്നു പാര്‍ലമെന്റില്‍ ഗാസ പ്രശ്നം ഉന്നയിച്ചത്.
ഗാസയിലെ അതിക്രമങ്ങളെ അപലപിക്കുന്ന ബ്രിക്സിന്റെ സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ ഇസ്രയേല്‍-പാലസ്തീന് സംഘട്ടനം പാര്‍ലമെന്റില്‍ പുനരവതരിപ്പിച്ച് മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയും നരസിംഹറാവുവും വാജ്പേയിയും മന്‍മോഹന്‍സിംഗും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് സ്വീകരിച്ച നയം തന്നെയാണ് പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയപ്പോള്‍ തെളിഞ്ഞത് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും കാപട്യമാണ്.
ദല്‍ഹിയിലെ മഹാരാഷ്ട്ര സദന് ജീവനക്കാരന് ഒരു എംപിയില്നിന്നുണ്ടായ മാന്യമല്ലാത്ത പെരുമാറ്റത്തെ മതപരമായ അസഹിഷ്ണുതയായും മത ഫാസിസവുമൊക്കെയായി വളര്‍ത്തിക്കൊണ്ടുവന്നതിലും യഥാര്‍ത്ഥത്തിലുള്ളത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ്. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് തെളിവായി സംഭവത്തെ ചിത്രീകരിച്ച മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ രാഷ്ട്രീയത്തെ സഹായിക്കുകയും പോഷിപ്പിക്കുകയുമാണ് ചെയ്തത്.
യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണോ അതിന് കടകവിരുദ്ധമായി വര്‍ഗീയ നിറം നല്‍കിയാണ് സംഭവത്തെ കോണ്‍ഗ്രസ് നേതാക്കളും ചില മുസ്ലിം നേതാക്കളും മാധ്യമങ്ങളും അവതരിപ്പിച്ചത്. മഹാരാഷ്ട്ര സദനില്‍ ഒരു രാത്രി താമസിക്കുന്നതിന് 3000 രൂപയാണ് ഒരു എംപി നല്‍കേണ്ടത്. എന്നാല്‍ അവിടെനിന്ന് ലഭിക്കുന്നത് കന്നുകാലികള്‍ പോലും കഴിക്കാന്‍ മടിക്കുന്ന ഭക്ഷണമാണ്. ഇത്തരം ഭക്ഷണം തങ്ങള്‍ക്ക് ലഭിച്ച എംപിമാര്‍ സ്വാഭാവികമായും രോഷാകുലരായി. ഇതിലൊരാളായ രാജന് വിചാരെ ഭക്ഷണം വിതരണം ചെയ്യുന്ന ചുമതലക്കാരനോട് ഇതൊന്ന് രൂചിച്ചു നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയുമാണ് സംഭവിച്ചത്.
വിശപ്പ് സഹിക്കാതെ വന്നാല്‍ കിട്ടുന്ന എന്ത് ഭക്ഷണവും കഴിക്കുമായിരിക്കാം. എന്നാല്‍ വിഐപികളെന്നല്ല, സാധാരണ ജനങ്ങളും പണംകൊടുത്ത് വാങ്ങുന്ന ഭക്ഷണം മോശമായാല്‍ പ്രതികരിക്കും. ഹോട്ടലുകളിലും മറ്റും വിളമ്പുന്ന ഭക്ഷണങ്ങള്‍ മോശമാവുകയോ അതില്‍ അരുതാത്തത് എന്തെങ്കിലും കാണുകയോ ചെയ്താല്‍ കഴിക്കാനെത്തുന്നവര്‍ തീവ്രമായി പ്രതികരിക്കുകയും സ്ഥിതിഗതികള്‍ വഷളാവുകയും ചെയ്യുന്നത് നാട്ടിമ്പുറത്തുപോലും പതിവാണ്.
തീര്‍ച്ചയായും മഹാരാഷ്ട്ര സദനില്‍ നടന്നത് ഇതില്‍നിന്ന് വ്യത്യസ്തമാണെന്ന് സമ്മതിക്കേണ്ടിവരും. കാരണം മോശമായ ഭക്ഷണമാണ് ലഭിച്ചതെങ്കിലും അക്കാരണത്താല്‍ നിയന്ത്രണം വിട്ട് പെരുമാറിയത് ഒരു ജനപ്രതിനിധിയാണ്. എംപിയായ രാജന് വിചാരെയ്ക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നു. മോശം ഭക്ഷണം വിതരണം ചെയ്തതിന് ഉത്തരവാദിയായ വ്യക്തിയെ മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു. ഇങ്ങനെയൊരു പരാതി നല്കിയിരുന്നെങ്കില് ഉത്തരവാദിയായ വ്യക്തിക്ക് ജോലിയില്‍ തുടരാന്‍ സാധ്യമാവുമായിരുന്നില്ല. ഇത് ചെയ്യുന്നതിന് പകരം താന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്ന് സാധാരണക്കാരെപ്പോലെ വിവേകശൂന്യമായി പെരുമാറുകയാണ് രാജന് വിചാരെ ചെയ്തത്. വിമര്‍ശിക്കപ്പെടേണ്ടതും ഒരു പരിധിവരെ അപലപിക്കപ്പെടേണ്ടതുമാണ് ഈ നടപടി എന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് അതിന് മതത്തിന്റെ നിറം നല്‍കിയത്. റംസാന് മാസമായതും അപമര്യാദയായ പെരുമാറ്റത്തിന് ഇരയായത് മുസ്ലിം യുവാവായതും തികച്ചും യാദൃച്ഛികമായിരുന്നു. എന്നാല്‍ ”ഭക്ഷണം കഴിക്കാതെ വ്രതമെടുത്തിരുന്ന മുസ്ലിമിനെ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചു” എന്ന് പ്രചരിപ്പിക്കാന്‍ എളുപ്പമായി. എം.ഐ.ഷാനവാസിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യാതൊരു സംയമനവും പാലിക്കാതെ ഇരുപത് കോടിയിലേറെ വരുന്ന മുസ്ലിങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന മട്ടില്‍ ലോക്സഭയില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. മറ്റ് കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം നേതാക്കളും പാര്‍ലമെന്റിനകത്തും പുറത്തും ഇതിനെ പ്രോത്സാഹിപ്പിച്ചു.
‘ദൃശ്യം കള്ളം പറയില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ”വ്രതമെടുത്തിരുന്ന മുസ്ലിമിന്റെ വായില്‍ ശിവസേനാ എംപി ബലമായി ചപ്പാത്തി തിരുകി” എന്ന് ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനിടെ സംഭവത്തെ മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ എല്‍.കെ.അദ്വാനി അപലപിക്കുകയുണ്ടായി. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ അത് അവഗണിച്ചു. ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നില്ല, കേന്ദ്രമന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നു എന്നൊക്കെയായി തുടര്‍ന്നുള്ള പ്രചാരണം. ഞങ്ങള്‍ പറയുന്നതാണ് ശരി, നിങ്ങളുടെ ന്യായവാദങ്ങളൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട എന്ന മട്ടിലുള്ള, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്.
ഫോട്ടോ കളവു പറയില്ല എന്ന് അവകാശപ്പെട്ടവര്‍ സംഭവവുമായി ബന്ധപ്പെട്ട മറ്റ് ദൃശ്യങ്ങളുടെ നേര്‍ക്ക് ബോധപൂര്‍വം കണ്ണടച്ചു. മഹാരാഷ്ട്രാ സദനില്‍ മോശമായ ഭക്ഷണം എടുത്തുവെച്ചിരിക്കുന്നത് എംപിമാര്‍ പരിശോധിക്കുന്ന ദൃശ്യമുണ്ടായിരുന്നു. എംപിയായ രാജന് വിചാരെ തന്നെ ഒരു ചപ്പാത്തിയെടുത്ത് മുന്നില്പ്പിടിച്ച് ഇത് കഴിക്കാന്‍ പറ്റാത്തവിധം കാഠിന്യമുള്ളതാണെന്ന് പറയുന്ന ദൃശ്യമുണ്ടായിരുന്നു. ഇതില്‍നിന്നു തന്നെ മതനിന്ദയല്ല എംപിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നതിലുള്ള അമര്‍ഷമാണ് എംപിയെ പ്രകോപിതനാക്കിയതെന്ന് ഈ ദൃശ്യങ്ങള്‍ സ്വയം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ മതനിന്ദയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ല. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നു കാണിക്കാനുള്ള ഒരു സുവര്‍ണാവസരം പാഴാക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
മോദി ഭരണത്തിന് കീഴില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്നും അടിച്ചമര്‍ത്തപ്പെടുകയാണെന്നും വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഇതിന് പിന്നില്‍ സംഘടിതവും ആസൂത്രിതവുമായ, മതപരവും രാഷ്ട്രീയവുമായ ഗൂഢാലോചനയുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ മോദി ഭരണം ഹിന്ദുത്വഭരണമാണ്. ഈ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരും സംതൃപ്തരുമാണെന്നുവന്നാല് പരാജയപ്പെടുക ഭാരതത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളായിരിക്കും. അതിനാല്‍ ഏതറ്റംവരെയും പോയി മുസ്ലിങ്ങളെയും (ഹിന്ദുക്കളെയും) പ്രകോപിപ്പിക്കാന്‍ മോദി സര്‍ക്കാരിന്റെ അഭ്യുദയകാംക്ഷികള്‍ ചമയുന്ന വൈദേശിക ശക്തികള്‍ ശ്രമിക്കാതിരിക്കില്ല. ഇവര്‍ വിജയിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം ദേശസ്നേഹികള്ക്കുണ്ട്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: