തിരുവനന്തപുരം: കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുമ്പോള്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെറും നൂറു മീറ്റര്‍ വേഗത്തില്‍ മാത്രമാണ് പോകുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ്കുര്യന്‍ ആരോപിച്ചു. കേന്ദ്രത്തില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മാറിയ കാര്യം കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശൈലി മനസ്സിലാക്കി ഒപ്പം നീങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ജില്ലാ കമ്മറ്റി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുത്ത 11 സംസ്ഥാനങ്ങളില്‍ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കാന്‍ തീരുമാനിച്ച കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് കത്തിലൂടെ ജൂണ്‍ 2ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ സ്ഥലം കണ്ടെത്തി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്കു പുറകെ നടന്നു. പക്ഷേ കേരള മുഖ്യമന്ത്രി കേന്ദ്രത്തിലെ ഭരണമാറ്റം അറിയാത്ത മട്ടില്‍ തുടര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരും താന്താങ്ങളുടെ മണ്ഡലങ്ങളില്‍ എയിംസ് വരുമെന്ന് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നെന്നും കുര്യന് വ്യക്തമാക്കി.
കേരളത്തില്‍ എയിംസിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കഴിവുകേടാണ്. മോണോ റെയിലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. പദ്ധതി സമര്‍പ്പിക്കേണ്ടത് കേന്ദ്രത്തിലെ നഗരവികസന മന്ത്രാലയത്തിനാണ്. നാളിതുവരെയായിട്ടും ഒരു പേപ്പര്‍ പോലും കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെത്തിയിട്ടില്ല. സബര്‍ബന്‍ റെയില്‍വെയുടെ കാര്യത്തിലും ഇതുവരെ റെയില്‍വെയിലോ കേന്ദ്രത്തിലോ നിര്‍ദേശങ്ങളൊന്നും ചെന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ കമ്പനിയുടെ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിക്ക് ദേശീയപാത വികസനത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒട്ടും താത്പര്യമില്ല. അദ്ദേഹത്തിന്റെ മന്ത്രിമാരുടെ പ്രവര്‍ത്തനവും മറിച്ചല്ല. ഇവര്‍ കേരളത്തിന് അപമാനമാണ്. ഇങ്ങനെ നിരുത്തരവാദപരമായി ചുമതലകള്‍ നിറവേറ്റാതെ തെക്കുവടക്കു നടക്കുന്ന മന്ത്രിമാരെ ജനം തെരുവില്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ് ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, സംസ്ഥാന കമ്മറ്റി അംഗവും ബിജെപി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായ പി. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സിലംഗങ്ങളായ കരമന ജയന്, വെള്ളാഞ്ചിറ സോമശേഖരന്‍, സംസ്ഥാന വക്താവ് അഡ്വ വി.വി. രാജേഷ്, സംസ്ഥാന കമ്മറ്റിയംഗം ചിത്രാലയം രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍, കൗണ്‍സിലര്‍മാരായ രാജേന്ദ്രന്‍നായര്‍, മോഹനന് നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവശങ്കരന്‍നായര്‍, ഇലകമണ്‍ സതീശന്, മലയിന്‍കീഴ് രാധാകൃഷ്ണന്, പൊന്നറ എ. അപ്പു, സെക്രട്ടറിമാരായ മുക്കംപാലമൂട് ബിജു, വി.കെ. ദിലീപ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ ഡാനി ജെ. പോള്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കെ. ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: