മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക്ചവാന് എംപി സ്ഥാനം നഷ്ടമായേക്കും. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പണം നല്കി വാര്‍ത്ത നല്കിയ സംഭവമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ചവാന് കുറ്റക്കാരനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി.
അയോഗ്യനാക്കപ്പെടാതിരിക്കാന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിശദീകരണം നല്കാന് ചവാന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. 20 ദിവസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദീകരണം നല്കാന് പരാജയപ്പെടുന്ന പക്ഷം ചവാനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മാധവറാവു കിന്ഹാല്ക്കറാണ് ചവാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 2009-ലെ തെരഞ്ഞെടുപ്പില്‍ മാധവറാവുവായിരുന്നു ചവാന്റെ എതിര്‍സ്ഥാനാര്‍ത്ഥി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു മറാത്തി പത്രത്തിനുനല്‍കിയ 25 ഓളം പരസ്യത്തിന്റെ ചിലവ് സംബന്ധിച്ച വിവരങ്ങള്‍ ചവാന് നല്‍കിയിട്ടില്ലെന്നാണ് പരാതി. പ്രചാരണവുമായി ബന്ധപ്പെട്ട കണക്കുകളില്‍ കൃത്രിമം നടത്തിയാണ് കമ്മീഷന് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണസമത്ത് ചവാനെ സ്തുതിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍, സപ്ലിമെന്റുകള്‍, മാസികകള്‍, നോട്ടീസുകള്‍ എന്നിവ പലതവണ പത്രത്തില്‍ നല്‍കിയിരുന്നു. പരാതിക്കെതിരെ, അശോക് ചവാന് ആദ്യം ദല്‍ഹി ഹൈക്കോടതിയേയും പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ കോടതിവിധി ചവാനെതിരായിരുന്നു.
കോണ്‍ഗ്രസിനോടും തന്നോടുമുള്ള സൗഹൃദത്തിന്റെ പുറത്താണ് പത്രം ലേഖനങ്ങളും പരസ്യങ്ങളും നല്‍കിയതെന്നാണ് ചവാന്റെ പ്രതികരണം. പത്രത്തില്‍ നല്കിയ പരസ്യത്തിനോ, ലേഖനങ്ങള്‍ക്കോ താന്‍ പണം നല്‍കിയിട്ടില്ലെന്നും ചവാന് അവകാശപ്പെട്ടു.
ചവാന്റെ പേരില്‍ പ്രസിദ്ധീകരിച്ച 25 പരസ്യങ്ങള്‍, മത്സരിച്ച മണ്ഡലത്തിന്റെ പേര്, പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രം തുടങ്ങിയ രേഖകള്‍ വിശദീകരണത്തിനൊപ്പം സമര്‍പ്പിക്കാനും 104 പേജുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. അയോഗ്യനാക്കപ്പെട്ടാല്‍ നിലവിലെ സീറ്റ് നഷ്ടപ്പെടുന്നതിനോടൊപ്പം അടുത്ത മൂന്ന് വര്‍ഷത്തേക്ക് അശോക് ചവാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: