ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളും നയപരിപാടികളും ജനങ്ങളിലേക്ക് സമ്പൂര്‍ണ്ണമായും എത്തിക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരോട് എല്‍.കെ അദ്വാനി നിര്‍ദ്ദേശിച്ചു. അടുത്ത പത്തുവര്‍ഷത്തേക്ക് കേന്ദ്രഭരണത്തില്‍ ബിജെപി ഉണ്ടാവണമെന്നും അതനുസരിച്ചുള്ള പ്രവര്‍ത്തനമായിരിക്കണം എല്ലാവരും കാഴ്ചവയ്ക്കേണ്ടതെന്നും ഹരിയാനയിലെ സൂരജ്കുണ്ഠില് രണ്ടുദിവസമായി നടന്നുവരുന്ന എംപിമാരുടെ പരിശീലന പരിപാടിയിലെ സമാപനപ്രസംഗത്തില്‍ എല്‍.കെ അദ്വാനി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചാണ് എല്‍.കെ അദ്വാനി പ്രസംഗിച്ചു തുടങ്ങിയത്. യുപിഎ സര്‍ക്കാരിന്റെ നടപടികളേപ്പറ്റി ഇനി ബിജെപി കുറ്റപ്പെടുത്തേണ്ടതില്ലെന്നും അതു രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതാണ് വിജയത്തിന് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിലും നിലവില്‍ വിജയിച്ചുകയറിയ മണ്ഡലങ്ങളില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. സ്വന്തം മണ്ഡലങ്ങളിലെ പാര്‍ട്ടി ഭാരവാഹികളോടും ജനങ്ങളോടും കൂടുതല്‍ അടുപ്പം വച്ചുപുലര്‍ത്തണം. പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി എംപിമാര്‍ പ്രവര്‍ത്തിക്കണം, അദ്വാനി പറഞ്ഞു.
2022ല്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ദിയുടെ 75 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യവികസന സൂചികയിലെ നിലവിലെ 134-ാം സ്ഥാനത്തുനിന്നും അമ്പതില്‍ താഴേക്ക് വളരാന്‍ രാജ്യത്തിനു കഴിയണം. നമ്മുടെ പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ക്കും പുതിയ പ്രവര്‍ത്തന രീതികള്‍ക്കും എല്ലാപിന്തുണയും നല്കി ശക്തമായി നില്‍ക്കേണ്ടത് എംപിമാരാണ്. മതിയായ അംഗങ്ങളില്ലാത്തതിനാല്‍ ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷനേതാവുപോലുമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനാല്‍ത്തന്നെ ഭരണപക്ഷ എംപിമാരുടെ സഭയ്ക്കുള്ളിലെ പ്രകടനങ്ങളും പ്രസംഗങ്ങളും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റും. കൂടുതല്‍ ശ്രദ്ധയോടെയും വ്യക്തതയോടെയുമുള്ള പ്രവര്‍ത്തന രീതികള്‍ എംപിമാര്‍ സ്വീകരിക്കണം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതരത്വ നിലപാടില്‍ സംശയമുണ്ടെന്ന മുതിര്‍ന്ന നേതാവ് എ.കെആന്റണിയുടെ പ്രസ്താവന ബിജെപി അംഗങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണം. കോണ്‍ഗ്രസിന്റെ വോട്ട്ബാങ്ക് അടിത്തറ നഷ്ടമായിരിക്കുന്നു. മിക്ക മണ്ഡലങ്ങളിലും ന്യൂനപക്ഷ മേഖലകളില്‍ ശക്തമായ സാന്നിധ്യമായി വളരാന്‍ ബിജെപിക്കായി.
ഇതു നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. നമ്മുടെ മതേതരത്വ നിലപാട് എല്ലാവര്ക്കും നീതി, ആരോടും പ്രീണനമില്ല, ആരോടും വിവേചനമില്ല എന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചാല്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ ബിജെപിക്ക് ഉണ്ടാകുമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി, ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, രാംലാല്‍ തുടങ്ങിയവും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: