തിരുവനന്തപുരം: പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടികളെ കടത്താന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. നിര്‍ഭയ കേന്ദ്രത്തിന്റെ വാര്‍ഡനെയും സെക്യൂരിറ്റിയെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഇവരുടെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവിടെയുണ്ടായിരുന്ന മൂന്ന് മൊബെയില്‍ ഫോണുകള്‍ നഷ്ടപ്പെടുകയും ലാന്‍ഡ് ഫോണ്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭ കേസിലെ പ്രതി ശോഭ ജോണിന്റെ ്രെഡെവറാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള നിര്‍ഭയയില്‍ ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. 49 അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ നാലുപേരെയാണ് തട്ടിക്കൊണ്ടു പോകാന്ശ്രമിച്ചത്. വാര്‍ഡനും സെക്യൂരിറ്റിക്കുമാണ് സംരക്ഷണ ചുമതല. ഇവരുടെ ഫോണുകളാണ് കാണാതായിട്ടുള്ളത്. ഒരു മൊബെയില്‍ ഫോണുമാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് നിര്‍ഭയയുടെ ചുമതലയുള്ള ഡയറക്ടര്‍ ഉഷാകുമാരിയെ വാര്ഡന് വിവരമറിയിക്കുകയും ഡയറക്ടര്‍ പൂജപ്പുര പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞു പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഫോണ്‍ ബന്ധം വിച്ഛേദിക്കാനുപയോഗിച്ച കത്രിക കണ്ടെടുത്തു.
കടത്താന്‍ ശ്രമിച്ച നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ ശോഭാ ജോണിന്റെ ഡ്രൈവര്‍ വിമല്‍കുമാര്‍ പ്രതിയായ പീഡനകേസിലെ ഇരയാണ്. ഏപ്രിലില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നാലു പെണ്‍കുട്ടികളെയും തിരുവനന്തപുരത്തു നിന്നും കൊല്ലത്തെത്തിക്കാന്‍ കാറും അവിടെ നിന്നും ട്രെയിന്‍ ടിക്കറ്റും ഏര്‍പ്പാടു ചെയ്തിരുന്നതായും പറയുന്നു. എന്നാല്‍ പുലര്‍ച്ചെ ഇവിടെ കണ്ടെന്നു പറയപ്പെടുന്നയാള്‍ തിരുവനന്തപുരം സബ്ജയിലിലാണുള്ളതെന്നും ജയില്‍ രേഖകളില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനു നടത്തിയ പരിശോധനയില്‍ ഇയാള്‍ ഇവിടെത്തന്നെയുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
അതുകൊണ്ടു തന്നെ പരാതിയുടെ വിശ്വാസ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. എല്ലാ ദിവസവും വനിതാ പോലീസ് ഉള്‍പ്പടെയുള്ളവര്‍ നിര്‍ഭയകേന്ദ്രം സന്ദര്‍ശിച്ച് അന്തേവാസികളുമായി സംസാരിക്കാറുണ്ട്. ഇത് രജിസ്റ്ററിലും രേഖപ്പെടുത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: