തിരുവനന്തപുരം : റെയില്‍വേ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിലക്കയറ്റം വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന ഊഹക്കച്ചവടങ്ങളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റെയില്‍വെ ചരക്കുകൂലിയുടെ വര്‍ദ്ധനവ് തമിഴ്നാട്ടില്‍ നിന്നും വരുന്ന ഉല്‍പ്പനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും വെറും 5 ശതമാനം സാധനങ്ങളാണ് ട്രെയിന്‍ മാര്‍ഗ്ഗം വരുന്നത്. എന്നാല്‍ അരിയുടെ ഭൂരിഭാഗം ആന്ധ്രയില്‍ നിന്നുമാണ് വരുന്നത്. നിര്‍മ്മാണ സാമഗ്രികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള അവഗണനയാണ് എന്നും ഉണ്ടായിട്ടുള്ളത്. പൊട്ടിപ്പൊളിഞ്ഞ ബോഗികളാണ് യാത്രാ സൗകര്യത്തിനുള്ളത്. ഭക്ഷ്യസാധനങ്ങള്‍ വരുന്ന വാഗണുകള്‍ മഴപെയ്താല്‍ ചോര്‍ന്ന് ഭക്ഷ്യ സാധനങ്ങള്‍ ഉപയോഗ്യമല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മാറേണ്ടതും അനിവാര്യമാണ്. റെയില്‍വേ ചരക്ക് വര്‍ദ്ധനവിന്റെ മറവില്‍ അരിവില 6 രൂപ വര്ദ്ധിക്കുമെന്നുവരെ അഭ്യൂഹങ്ങളുണ്ട്. അരിവിലയില്‍ വ്യതിയാനമുണ്ടാകും. പക്ഷേ ഇത്രയും വര്‍ദ്ധിക്കേണ്ട സാഹചര്യമില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ എടുക്കും. ഇതിന്റെ ഭാഗമായി 12 മുതല്‍ 18 വരെ നടത്തിയ റെയ്ഡില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 892 പച്ചക്കറി കടകളില്‍ നടത്തിയ പരിശോധനയില്‍ 207 പേര്‍ക്കെതിരെയും 975 പലവ്യജ്ഞനക്കടകളില്‍ നടത്തിയ പരിശോധനയില്‍ 201 പേര്‍ക്കെതിരെയും ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 129 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പരമിതികള്‍ ഉണ്ടാകുമെന്നും സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാ സാഹചര്യങ്ങളും ഇഷ്ടത്തിനൊപ്പം വന്നുവെന്ന് വരില്ല. റെയില്‍വേ നിരക്ക് വര്‍ദ്ധനവ് ഒഴിവാക്കേണ്ടതായിരുന്നു. കേന്ദ്രസര്‍ക്കാരിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നത് കാണാതിരിക്കുന്നില്ല. ചില കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇങ്ങനെ നടപടികള്‍ എടുക്കുമ്പോള്‍ ഒരു മുന്‍ഗണന വേണം. സാധാരണക്കാരെ മാത്രം ബാധിക്കുന്ന രീതിയില്‍ നടപടികളുണ്ടാവരുത്. പൊതുവിതരണ സമ്പ്രദായത്തെ ബാധിക്കുന്ന വിഷയങ്ങളും കേരളത്തിന്റെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ റെയില്‍വേ വികസനം പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് റെയില്‍വേ നിരക്ക് വര്‍ദ്ധനവിലൂടെ കേരളത്തിനുണ്ടാകുന്ന അധിക ബാധ്യതയില്‍ നിന്ന് ആശ്വാസം ലഭിക്കാനുള്ളനടപടികള് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച എളമരം കരീം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: