വനിതാക്ഷേമവും ശിശുക്ഷേമവും ഉള്‍പ്പെടുന്ന സാമൂഹ്യനീതി വകുപ്പു മന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ് “കുട്ടികള്‍ വളരേണ്ടത് കുടുംബ പശ്ചാത്തലത്തില്‍” തന്നെയാണെന്നാണ്. മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. കാരണം, അന്യസംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് കുട്ടികളെ കേരളത്തിലെത്തിച്ച് ഇവിടത്തെ അനാഥാലയങ്ങളും ചുറ്റുവടത്തുള്ള സ്കൂളുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. കുട്ടികളുടെ ക്ഷേമത്തിനപ്പുറം മറ്റു ‘ഹിഡന്‍ അജണ്ടകളും’ ഇത്തരം നടപടികള്‍ക്ക് പിന്നിലല്ലേ എന്നും സംശയങ്ങള്‍ ഉയരുന്നു.
സത്യം തുറന്നു പറഞ്ഞതിന് മന്ത്രി മുനിറിനോട് നന്ദി പറയണം. പതിനെട്ട് വയസ്സുവരെ ഏതൊരു കുട്ടിയും മാതാപിതാക്കളുടെ സംരക്ഷണയില്‍ തന്നെ വളരണം. അച്ഛനും അമ്മയ്ക്കും പകരംവയ്ക്കാന്‍ ആരും തന്നെ യോഗ്യരല്ല. അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും ചിറ്റമാരും ആരും തന്നെ മാതാവിനും പിതാവിനും പകരക്കാരാകില്ല. മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് പകരക്കാരായി മേല്പ്പറഞ്ഞവരോ അപ്രകാരം ആരും ഇല്ലെങ്കില്‍ അനാഥാലയങ്ങള്‍ക്ക് കുട്ടികളെ സംരക്ഷിക്കാം. മാതാപിതാക്കള്‍ ദരിദ്രരാണെങ്കില്‍ അത്തരം കുട്ടികളെ അനാഥാലയങ്ങളില്‍ സംരക്ഷിച്ചു കൂടെ എന്നൊരു ചോദ്യം ഉദിക്കാം.
പ്രസ്തുത ചോദ്യത്തിനുളള ഉത്തരം ഒന്നു വിശദീകരിക്കേണ്ടതുണ്ട്. ഏറ്റവും ‘ഐഡിയല്‍’ ആയിട്ടുള്ള സംഗതി കുട്ടികള്‍ മാതാപിതാക്കളുടെ സംരക്ഷണയില്‍ വളരുക എന്നതാണെങ്കില്‍, ദരിദ്രരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം നല്കി സംരക്ഷിച്ച് വളര്‍ത്താനുള്ള അവശ്യം വേണ്ട സാമ്പത്തിക സഹായം നല്‍കുക എന്നതാണ്. അനാഥാലയങ്ങള്‍ക്കാവശ്യമായ ഭൂമി, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ചെലവാകും. ഇതൊക്കെ വഹിക്കുന്നത് മത-സന്നദ്ധ സംഘടനകളാണ്. ഇതുകൂടാതെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരും ധനസഹായമായി നല്കുന്നു. പ്രസ്തുത സന്നദ്ധ സംഘടനകളും സര്‍ക്കാരും ഒത്തുചേര്‍ന്ന് ശ്രമിച്ച് ദരിദ്രരായ കുട്ടികളെ നല്ല രീതിയില്‍ കുടുംബാംന്തരീക്ഷത്തില്‍ തന്നെ വളര്‍ത്താനുള്ള അടിസ്ഥാന സാമ്പത്തിക സഹായം മാതാപിതാക്കള്‍ക്ക് ലഭ്യമാക്കിയാല്‍ പോരേ? അനാഥര്‍ എന്ന ലേബലില്‍ വളരുന്നതിനു പകരം സനാഥരായി കുട്ടികള്‍ വളരട്ടെ. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ തന്നെയാണ് വളര്‍ന്നുവരേണ്ടത് എന്ന അഭിപ്രായം വച്ചുപുലര്‍ത്തുന്ന മന്ത്രി മേല്‍പ്പറഞ്ഞ നിര്‍ദ്ദേശം പരിഗണിക്കാനും പരിശോധിക്കാനും സന്മനസ്സു കാണിക്കും എന്നു പ്രതീക്ഷിക്കുന്നു.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളില്ലാത്ത കുട്ടികള്‍ മാത്രമേ അനാഥാലയങ്ങളിലുണ്ടാകൂ. അഥവാ അത്തരം കുട്ടികളെ മാത്രമേ അനാഥാലയങ്ങളില്‍ സംരക്ഷിക്കാവൂ; അതിന് മാത്രമേ അംഗീകാരം നല്‍കാവൂ, ധനസഹായം നല്‍കാവൂ. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് യഥാര്‍ത്ഥ ഓര്ഫന്സിനെ മാത്രം കണ്ട്രോള് ചെയ്യട്ടെ. ഓര്‍ഫനേജിലെ താമസവും പഠനവും ഒക്കെക്കഴിഞ്ഞ് ആ കുട്ടികള്‍ ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ എത്തിപ്പെടുന്നു, ഏതൊക്കെ തൊഴിലില്‍ ഏര്‍പ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനവും സാമൂഹ്യനീതി വകുപ്പില്‍ ഉണ്ടാകണം.
മതസംഘടനകളോ ഇതര സന്നദ്ധ സംഘടനകളോ അനാഥരെ സംരക്ഷിക്കുക എന്ന സദുദ്ദേശത്തോടെ അനാഥലായങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. സര്‍ക്കാര്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും നല്ലതുതന്നെ. എന്നാല്‍ ഈ “സുതാര്യ കേരള”ത്തില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടക്കുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്! ആ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ പറ്റൂ. അനാഥാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ അവിടുത്തെ സംരക്ഷണയില്‍ വളര്‍ന്നുവലുതായി ഏതൊക്കെ രംഗങ്ങളില്‍ എത്തിപ്പെടുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ ഓര്‍ഫനേജ് നടത്തുന്നവരുടേയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ മാത്രം പോര, കറപുരളാത്ത പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉന്നത വ്യക്തികളും നീതിന്യായ രംഗത്തുനിന്ന് വിരമിച്ച സമുന്നത വ്യക്തികളും ഉള്‍പ്പെടേണ്ടതാണ്. ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകട്ടെ.
കെ.വി. സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: