ആലപ്പുഴ: രണ്ടാംലോകമഹായുദ്ധ സേനാനികളുടെ പെന്ഷന് വിതരണം മുടങ്ങിയത് വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുന്ന പെന്‍ഷന്‍കാരെ ദുരിതത്തിലാഴ്ത്തി. ജീവിതസായാഹ്നത്തില്‍ ലഭിച്ചു തുടങ്ങിയ ആനുകൂല്യം പൊടുന്നനെ നിലച്ചതിന്റെ ദുഃഖത്തിലാണ് അവര്‍. ജില്ലാ സൈനികക്ഷേമ ഓഫീസുകള്‍ മുഖേനയാണ് ഇവര്‍ക്ക് പ്രതിമാസം 3,000 രൂപ ലഭിച്ചിരുന്നത്. എന്നാല്‍ 10 മാസം മാത്രമാണ് ഈ തുക ലഭിച്ചത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിതരണം നിലച്ചു. ഇതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.
1945ല്‍ രണ്ടാംലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്, ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി മലയ, സിങ്കപ്പൂര്‍, അഫ്ഗാനിസ്ഥാന്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധം ചെയ്തവരാണ് ഈ സൈനികര്‍. യുദ്ധം ജയിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഇവരെ പിരിച്ചുവിടുകയായിരുന്നു. മറ്റുപല ജോലികള്‍ ചെയ്തെങ്കിലും ഇവരില്‍ ബഹുഭൂരിപക്ഷത്തിനും വേറെ പെന്ഷനുകളൊന്നുമില്ല. 90 വയസിലേറെ പ്രായമുള്ളവരാണ് എല്ലാവരും. വാര്‍ധക്യവും രോഗവും മൂലം കഷ്ടപ്പെടുന്നവരും, ദിവസങ്ങള്‍ എണ്ണിക്കഴിയുന്നവരുമാണ് ഈ മുന്‍ സൈനികര്‍. സംസ്ഥാനത്തൊട്ടാകെ എണ്ണൂറില്‍ താഴെയാണ് ഇവരുടെ എണ്ണം. ആലപ്പുഴ ജില്ലയില്‍ ഇവരുടെ എണ്ണം 90 ആണ്. മാത്രമല്ല വയോവൃദ്ധരായ ഇവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്.
1996ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് പ്രതിമാസം 200 രൂപ സഹായധനമായി അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇത് 1,500 ആയി വര്‍ധിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഒടുവില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെ മുന്‍ സേനാനികള്‍ക്ക് 3,000 രൂപയ ധനസഹായം നല്കാന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി.
2013 ജൂണ്‍ മുതല്‍ ആ തുക ലഭിച്ചു തുടങ്ങി. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് മുന്‍ ഉത്തരവ് അസാധുവാക്കിയതോടെ ലഭിച്ചിരുന്ന സഹായം കഴിഞ്ഞ മാര്‍ച്ചോടെ നിലച്ചു. ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതിനോ, സര്‍ക്കാരിനെ സമീപിക്കുന്നതിനോ ഉള്ള ആരോഗ്യവും ശക്തിയും ഈ സേനാനികള്ക്കില്ല. നാളെണ്ണി കഴിയുമ്പോഴും ഉന്നത നീതിപീഠവും സര്‍ക്കാരും കനിവു കാട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: