സാല്‍വദോര്‍: പറങ്കികളുടെ വലയില്‍ ഗോള്‍മഴ പെയ്യിച്ച ജര്‍മ്മന്‍ പടക്ക് ലോകകപ്പില്‍ ഗംഭീര തുടക്കം. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടിയ തോമസ് മുള്ളറുടെയും ഒരെണ്ണം വലയിലെത്തിച്ച മാറ്റ്സ് ഹമ്മലിന്റെയും കരുത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ ടാങ്കുകള്‍ ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ മെരുക്കിയത്.
37-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് പ്രതിരോധനിരയിലെ കരുത്തന് പെപ്പെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തതോടെ അവരുടെ പതനം പൂര്‍ണ്ണമായി. മുള്ളറുടെ മുഖത്തടിക്കുകയും തെറി വിളിക്കുകയും ചെയ്തതിനാണ് പെപ്പെ ചുവപ്പു കാര്‍ഡ് ചോദിച്ചു വാങ്ങിയത്.
12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 45-ാം മിനിറ്റില്‍ നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെയും, 78-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്നു ഷോട്ടിലൂടെയും തോമസ് മുള്ളര്‍ പോര്‍ച്ചുഗല്‍ വല കുലുക്കിയപ്പോള്‍ 32-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് മാറ്റ്സ് ഹമ്മല്‍ പോര്‍ച്ചുഗല്‍ വല കുലുക്കിയത്.
മധ്യനിര അടക്കിവാഴാന്‍ കഴിഞ്ഞ ജര്‍മനിക്കു തന്നെയായിരുന്നു തുടക്കം മുതല്‍ തന്നെ ആക്രമണത്തില്‍ മേല്‍ക്കൈ. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് പോര്‍ച്ചുഗലിനാണ്. ഹ്യൂഗോ അല്‍മേഡയുടെ ഒരു ഷോട്ട് ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യുയര്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ബോക്സിന്റെ പുറത്തുനിന്ന് ക്രിസ്റ്റ്യാനോ പായിച്ച ലോംഗ്റേഞ്ചര്‍ പുറത്തുപോയി. എട്ടാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ മറ്റൊരു ശ്രമം ജര്‍മ്മന്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജര്‍മ്മനിയുടെ സമി ഖദീരെയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പാഞ്ഞു.
കളിയുടെ 12-ാം മിനിറ്റില്‍ ജര്‍മ്മനിക്ക് അനുകൂലമായി പെനാല്‍റ്റി. മരിയോ ഗോട്സെയെ ജോ പെരരേ ബോക്സില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. മുള്ളറുടെ താഴ്ന്നു പറന്ന കരുത്തുറ്റ ഷോട്ടിന് മുന്നില്‍ ഗോളി പട്രീഷ്യോയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല.
32-ാം മിനിറ്റില്‍ ടോണി ക്രൊാസ്ടുത്ത കോര്‍ണറില്‍ നിന്നാണ് ബോക്സിന്റെ അതിരില്‍ നിന്ന് പെപ്പേയേക്കാള് ഉയരത്തില്‍ ചാടിയ ഹമ്മല്‍സ് മനോഹരമായ ഹെഡ്ഡറിലൂടെ ലീഡുയര്‍ത്തിയത്. നാല് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പെപ്പെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. രണ്ട് ഗോള്‍ ലീഡും പെപ്പെയുടെ പുറത്താകലും കൂടിയായതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായി പോര്‍ച്ചുഗല്‍. ഇതോടെ പറങ്കികളുടെ പ്രതിരോധം പൊളിഞ്ഞു.
ഇതിന്റെ ഫലമാണ് മൂന്നാം ഗോള്‍. ഒരു ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രൂണോ ആല്‍വെസ് വരുത്തിയ വീഴ്ചാണ് മുള്ളര്‍ക്ക് ഗോള്‍ സമ്മാനിച്ചത്. വീണ് കിട്ടിയ പന്ത് 13 വരെ അകലെ നിന്ന് ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കാന്‍ മുള്ളര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഗോളി പട്രിഷ്യോ തീര്‍ത്തും നിസ്സഹായനായിരുന്നു ഇക്കുറിയും. ഇതിനിടെ 40-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെയും തൊട്ടുപിന്നാലെ മരിയോ ഗോട്സെയുടെയും ഓരോ ശ്രമങ്ങള്‍ പാഴായപ്പോള്‍ 42-ാം മിനിറ്റില്‍ തോമസ് മുള്ളറുടെ പാസില്‍ നിന്ന് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മരിയോ ഗോട്സെ പായിച്ച വലംകാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി രക്ഷപ്പെടുത്തിയിരുന്നു.
രണ്ടാം പകുതിയിലും മെക്സിക്കന്‍ തിരമാല കണക്കെയാണ് ജര്‍മ്മന്‍ പോരാളികള്‍ പോര്‍ച്ചുഗീസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയത്. 51-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്റെ ഇടംകാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ റീബൗണ്ട് പന്ത് ഹെഡ്ഡറിലൂടെ വലയിലെത്തിക്കാനുള്ള തോമസ് മുള്ളറുടെ ശ്രമവും പാഴായി. 78-ാം മിനിറ്റില്‍ ജര്‍മ്മനി നാലാം തവണയും പോര്‍ച്ചുഗല്‍ വല കുലുക്കി. ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന്റെ വലംകാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ താരം രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ട് വന്ന പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് തോമസ് മുള്ളര്‍ നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.
ഇതിനിടെ പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ പോലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഴിയാതെ പോയതോടെ ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു പറങ്കികളുടെ വിധി. അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും മടക്കാനായി പോര്‍ച്ചുഗല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവയെല്ലാം കരുത്തുറ്റ ജര്‍മ്മന്‍ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൃത്യമായി പന്തെത്തിക്കുന്നതില്‍ പോര്‍ച്ചുഗല്‍ മധ്യനിര പരാജയപ്പെട്ടതും അവര്‍ക്ക് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: