കോട്ടയം: ആഭ്യന്തര കലാപം നടക്കുന്ന ഇറാഖില്‍ അകപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരടക്കുമുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികളെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇറാഖിലെ വിമാനത്താവളത്തില്‍ നിന്നും മലയാളികളടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രം തയ്യാറാണ്. എന്നാല്‍ ആഭ്യന്തര കലാപം നടക്കുന്ന ഇറാഖിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകളെ വിമാനത്താവളത്തില്‍ സുരക്ഷിതമായി എങ്ങനെ എത്തിക്കുമെന്നതാണ് പ്രശ്നം. പല മേഖലകളിലും ഇറാഖ് സര്‍ക്കാരിന് നിയന്ത്രണമില്ല.
ഇറാഖിലെ ഇന്ത്യന്‍ എംബസിയും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ്. ഇവിടുത്തെ ഇന്ത്യന്‍ അംബാസിഡര്‍ അജയകുമാര്‍ മലയാളിയാണ്.
തിരുവനന്തപുരത്ത് നോര്‍ക്ക ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് 00914712333339 എന്ന നമ്പരിലും ഇന്ത്യയ്ക്കുള്ളില്‍ നിന്നുള്ളവര്‍ക്ക് 18004253939 എന്ന നമ്പരിലും ബന്ധപ്പെടാം. കലാപ ബാധിത പ്രദേശത്ത് നേഴ്സുമാര്‍ അല്ലാത്ത മലയാളികളടക്കമുള്ളവര്‍ പെട്ടുപോയിരിക്കാന്‍ സാദ്ധ്യയുണ്ട്. സര്‍ക്കാരിന്റെ പക്കല്‍ അമ്പതില്‍താഴെ ആളുകളുടെ വിവരങ്ങളേയുളളൂ. യഥാര്‍ത്ഥത്തില്‍ എത്ര മലയാളികള്‍ ഇറാഖില്‍ ജോലി ചെയ്യുന്നുണ്ട് എന്ന വിവരം സര്‍ക്കാരിന്റെ പക്കല്‍ ഇല്ല അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: