കോട്ടയം: ആറന്മുളയില് വിമാനത്താവള നിര്‍മ്മാണപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന കെജിഎസ് ഗ്രൂപ്പ് കമ്പനിയുടെ പ്രസ്താവന കോടതിയലക്ഷ്യവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
അപേക്ഷ മുതല്‍ നാളിതുവരെ നല്കിയ രേഖകളെല്ലാം അസാധുവും അസത്യവുമാകയാല് കമ്പനിക്ക് വിമാനത്താവളം നിര്‍മ്മിക്കാനാവില്ലെന്നാണ് ഗ്രീന്‍ ട്രിബ്യൂണല്‍ വിധിച്ചത്. കമ്പനി വിമാനത്താവളത്തിനോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതും ട്രിബ്യൂണല്‍ വിലക്കിയിട്ടുണ്ട്. അപ്പീല്‍ നിലനില്‍ക്കില്ലെന്നും കമ്പനിയുടെ വാദഗതി നിയമാനുസൃതമല്ലെന്നും ബോധ്യപ്പെട്ടതിനാലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകുന്നില്ലെന്ന് തീരുമാനിച്ചത്.
മിച്ചഭൂമിക്കേസില്‍ കേരള ഹൈക്കോടതിയും പരിസ്ഥിതി വിഷയങ്ങളില്‍ ഗ്രീന്‍ ട്രൈബ്യൂണലും പണമിടപാട് കേസില്‍ സബ് കോടതിയും കമ്പനി അധികൃതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചും പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്ന ഡിവിഷന് ബഞ്ചും വിജിലന്‍സ് കോടതിയും ലാന്‍ഡ് ബോര്‍ഡും എയര്‍പോര്‍ട്ടിന് എതിരായ കേസുകള്‍ പരിശോധിച്ചുവരികയാണ്. വസ്തുതകള്‍ ഇതായിരിക്കെ, വിമാനത്താവളത്തിന്റെ പണി 2016 ല്‍ പൂര്‍ത്തിയാക്കുമെന്നും, ആദ്യവിമാനമിറക്കുമെന്നുമുള്ള കമ്പനി എംഡിയുടെ പ്രഖ്യാപനം അസംബന്ധവും ധിക്കാരപരവുമാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനി എംഡിയുടെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുകയും, നിലപാട് വ്യക്തമാക്കുകയും വേണം. സംസ്ഥാന സര്‍ക്കാരിന്റെ അതിരുവിട്ട സഹായവും സൗജന്യവും തുടര്‍ന്നും കിട്ടുമെന്ന ഉറപ്പിന്മേലാണ് കെജിഎസ് ഗ്രൂപ്പ് കോടതികളെ ധിക്കരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുന്നത്. ആറന്മുളയിലെ നീര്‍ത്തടവും നെല്‍വയലും നദിയും കാവും മലയും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വിമാനത്താവളം പണിയുവാനുള്ള ഏതു നീക്കത്തെയും ജനങ്ങള്‍ ശക്തിയായി എതിര്‍ക്കും. നിയമം കയ്യിലെടുത്തും അധികാരശക്തി ഉപയോഗിച്ചും എന്തും ചെയ്യാനാവുമെന്നാണ് കമ്പനിയുടെ മനോഗതം. അവരുടെ ധാര്‍ഷ്ട്യവും അഹന്തയും നിറഞ്ഞ പ്രഖ്യാപനങ്ങള്‍ക്ക് മുന്നില്‍ ആറന്മുളയിലെ ജനത മുട്ടുമടക്കില്ല. പ്രക്ഷോഭം പിന്‍വലിച്ചിട്ടില്ല. പതിന്മടങ്ങ് ശക്തിയോടെ പുനരാരംഭിക്കും. ആറന്മുളയെ രക്ഷിക്കുകയല്ല, സംഘര്‍ഷവും ഏറ്റുമുട്ടലും ക്ഷണിച്ചുവരുത്തി സ്വൈരജീവിതം കെടുത്തുകയാണ് കെജിഎസ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയും ആര്‍ജ്ജവും ജനങ്ങള്‍ക്കുണ്ടെന്ന് കമ്പനി അധികൃതര്‍ മനസ്സിലാക്കണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: