ഗുരുവായൂര്‍: സൗഹൃദം നടിച്ച് കോടികള്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തക്കേസില്‍ യുവതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനകുന്ന് പനയപ്പള്ളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ സന്ധ്യാകുമാരി (39) യെയാണ് പോലീസ് ആഡംബര ഫ്ലാറ്റില്‍ നിന്നും പിടികൂടിയത്.
ചൂണ്ടല്‍ കിഴക്കേമണ്ണാടത്തുവീട്ടില് സോമസുന്ദരനാ (61) ണ് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ മാര്‍ച്ച് അഞ്ചിന് രാത്രി ചിറ്റാട്ടുകര കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപംവെച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. ആത്മഹത്യാകുറിപ്പില്‍ നിന്നാണ് യുവതിയുടെ കബളിപ്പിക്കലിനെക്കുറിച്ച് പോലീസ് മനസിലാക്കുന്നത്. തൃശൂര്‍ വടക്കേചിറക്ക് സമീപമുള്ള ശിവഗംഗാ അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിച്ചുകൊണ്ടാണ് സന്ധ്യാകുമാരി സോമസുന്ദരനടക്കം തൃശൂരിലുള്ള പലരില്‍ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിച്ചെടുത്തത്.
2013 ലാണ് ഇവര്‍ അപ്പാര്‍ട്ടുമെന്റില്‍ താമസത്തിനെത്തിയത്. സോമസുന്ദരന്റെ ബന്ധു ഈ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്നു. സോമസുന്ദരന്‍ ബന്ധുവിനെ കാണാന്‍ അപ്പാര്‍ട്ടുമെന്റിലെത്തിയ അവസരത്തിലാണ് സന്ധ്യകുമാരിയെ പരിചയപ്പെട്ടത്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ തനിക്ക് ഭൂമിയും, വീടുകളുമുണ്ടെന്നും ഇതിന്റെ ആധാരങ്ങള്‍ പലബാങ്കുകളിലായി പണയത്തിലാണെന്നും സന്ധ്യാകുമാരി സോമസുന്ദരനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതില്‍ കച്ചവടമായ ഒരുസ്ഥലത്തിന്റെ ആധാരം ബാങ്കില്‍ നിന്നും എടുക്കുന്നതിന് വേണ്ടി പണം തന്ന് സഹായിച്ചാല്‍ സ്ഥലംവിറ്റാലുടനെ പണം മടക്കി തരാമെന്നും പറഞ്ഞാണ് സോമസുന്ദരനില്‍ നിന്നും സന്ധ്യാകുമാരി പണം തട്ടിച്ചെടുത്തത്.
താന്‍ ഹയര്‍ സെക്കന്ററി സ്ക്കൂള് അദ്ധ്യാപികയാണെന്നും, ഭര്‍ത്താവ് വിദേശത്താണെന്നും, മകന് പൂങ്കുന്നം അമൃതാ സ്ക്കൂളില്‍ പഠിക്കുന്നതുകൊണ്ടുമാണ് തൃശൂരില്‍ താമസമാക്കിയിട്ടുള്ളതെന്നും സന്ധ്യാകുമാരി എല്ലാവരേയും ധരിപ്പിച്ചിരുന്നു.
സന്ധ്യാകുമാരിയുടെ മകന് പൂങ്കുന്നം അമൃതാസ്ക്കൂളില് എട്ടാംക്ലാസ്സില്‍ പഠിക്കുന്നുണ്ടെന്ന് പറഞ്ഞത് മാത്രമാണ് സത്യമായിട്ടുള്ളതെന്ന് അന്വേഷണത്തില്‍ പോലീസിന് മനസ്സിലായി. കഴിഞ്ഞ ജനുവരിയോടെ സന്ധ്യാകുമാരി മകനേയുംകൂട്ടി തൃശൂരില്‍ നിന്നും സ്ഥലം വിട്ടിരുന്നു. പിന്നീട് ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സോമസുന്ദരത്തിന് കഴിഞ്ഞില്ല.
താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് അപ്പോഴാണ് സോമസുന്ദരന്‍ മനസ്സിലായത്. 2012ല്‍ തിരുവന്തപുരം ഉള്ളൂര്‍ കൃഷ്ണനിലയം വീട്ടില്‍ അനില്‍കുമാറില്‍ നിന്നും എണ്‍പത്തി രണ്ടര ലക്ഷം രൂപ സന്ധ്യാകുമാരിയും ഭര്‍ത്താവ് അജയകുമാറും ചേര്‍ന്ന് കബളിപ്പിച്ചെടുത്തതിന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുണ്ട്.
ഈ കേസില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഇവരെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. അനില്‍കുമാറില്‍നിന്ന് പണം കബളിപ്പിച്ചെടുത്ത ശേഷം അവിടുന്ന് മുങ്ങി കാഞ്ഞങ്ങാട്, കണ്ണൂര്‍, തശൂര്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി തട്ടിപ്പ് നടത്തി.
തട്ടിച്ചെടുക്കുന്ന പണംകൊണ്ട് ആര്‍ഭാട ജീവിതമാണ് ഇവര്‍ നയിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്ത് ഇരുപതിനായിരം രൂപയിലധികം വാടകനല്കി ലക്ഷ്വറി ഫ്ലാറ്റിലായിരുന്നു സന്ധ്യാകുമാരിയുടെ ഇപ്പോഴത്തെ താമസം.
തിരുവനന്തപുരം ജഗതിയിലുള്ള ഹീര അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തന്ത്രപരമായി ഗുരുവായൂര്‍ പോലീസ് ഇവരെ വലയിലാക്കിയത്. പൂങ്കുന്നത്തെ അമൃതാ സ്ക്കൂളില്‍ നിന്നും മകന്റെ ടിസി വാങ്ങി തിരുവനന്തപുരത്തെ അമൃതാ സ്ക്കൂളില്‍ ചേര്‍ത്തെങ്കിലും, അവിടെ നല്കിയ വിലാസവും, ഫോണ്‍ നമ്പറും വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
സോമസുന്ദരത്തെയും, അനില്‍കുമാറിനേയും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ സന്ധ്യാകുമാരി സമാനമായ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് സംശയിക്കുന്നു. വ്യത്യസ്ഥ സിം കാര്‍ഡുകള്‍ മാറ്റി ഇട്ടുകൊണ്ടാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്. ജയചന്ദ്രന് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദര്ശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ശ്രീകുമാര്‍, പി.എസ്. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.ജി. ലിജോ, വനിത സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. പ്രതിഭ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: