കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് വിസില്‍ മുഴങ്ങി. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ സാവോപോളോയില്‍ നടന്ന കളിയോടെ ലോകം സോക്കര്ലഹരിയിലായി. ഇനിയുള്ള ഒരു മാസക്കാലം ഫുട്ബോള്‍ മാമാങ്കത്തിന്റേതാണ്. 32 ടീമുകള്‍, 736 താരങ്ങള്‍, 12 വേദികള്‍, ലോകം പല ജേഴ്സിയില്‍ ഒരു കുടക്കീഴില് ഒന്നിക്കും. ആകെ 64 മത്സരങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ 48 മത്സരങ്ങളാണ് നടക്കുക. ആതിഥേയരായ ബ്രസീലിന് പുറമെ യോഗ്യതാ റൗണ്ടില്‍ വിജയിച്ചെത്തുന്ന 31 രാജ്യങ്ങളടക്കം 32 രാജ്യങ്ങള്‍ മാത്രമല്ല 206 ലോകരാജ്യങ്ങളും അതില്‍ പങ്കാളികളാണ്. കരുത്തും സ്വപ്നങ്ങളും കൂടിക്കലര്‍ന്ന് പുതിയ സൗന്ദര്യ സമവാക്യങ്ങള്‍ രചിക്കുകയാവും ഇനി ബ്രസീലില്‍. കളിക്കാര്‍ക്ക് മാത്രമല്ല അതില്‍ പങ്കാളിത്തം. പന്ത് കാല്കൊണ്ടുപോലും തൊട്ടിട്ടില്ലാത്തവരും മനസും ശരീരവും അതില്‍ അര്‍പ്പിക്കുകയാണ്. നെയ്മറോ, മെസിയോ, ക്രിസ്റ്റ്യാനോയോ ആരാണ് ചക്രവര്‍ത്തിയാവുക. നൂറ്റമ്പതു വര്‍ഷത്തെ സ്ഥിരപരിണാമത്തിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന കാല്‍പ്പന്തുകളി പുതുതായി തുറന്നുവയ്ക്കുന്ന അത്ഭുതമെന്തായിരിക്കും. പുതിയ തന്ത്രങ്ങള്‍, ഡ്രിബിളിംഗ് ചാരുതകള്‍, വലതുളയ്ക്കുന്ന സീറോ ആംഗിള്‍ ഷോട്ടുകള്‍, കരിയിലപോലെ നെറ്റില്‍ പറന്നിറങ്ങുന്ന സെറ്റ് പീസുകള്‍. ഹൃദയം നിലച്ചുപോകുന്ന സേവുകള്‍. സൂചിക്കുഴയിലൂടെയെന്നപോലെ പ്രതിരോധം തുളച്ചപോകുന്ന മുന്നേറ്റക്കാര്‍. ഇനി ആവേശത്തിരമാലകളുടെ കാലം. ലോകം ഒരു പന്തിന് പുറകെ പായുന്ന സുന്ദര നിമിഷങ്ങള്‍.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നേടാനായില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ബ്രസീലിന്. തങ്ങളുടെ രാജ്യം കപ്പുയര്‍ത്തുന്ന സ്വപ്നവും കണ്ടാണ് ഓരോ ബ്രസീലുകാരനും രാത്രികള്‍ തള്ളിനീക്കുന്നത്. മറഡോണക്ക് ശേഷം ലോകകപ്പ് നേടാനാവാത്ത അര്‍ജന്റീനയ്ക്കും ഇത് അഭിമാനപ്പോരാട്ടമാണ്. മെസിയുടെ കരുത്തിലാണ് അര്‍ജന്റീനിയന്‍ പ്രതീക്ഷകള്‍. കപ്പ് നിലനിര്‍ത്താന്‍ സ്പെയിനും ലയണല്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീനയും ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിടുക്കില്‍ പോര്‍ച്ചുഗലും കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ കാലിടറിയ ഹോളണ്ടും പാരമ്പര്യത്തിന്റെ കരുത്തില്‍ ജര്‍മനിയും ഇറ്റലിയുമെല്ലാം ഏറ്റവും മികച്ച കളിക്കാരുമായി രംഗത്തുണ്ട്. കൊളംബിയയും ബെല്‍ജിയവും കറുത്ത കുതിരകളാകുമെന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും പുതിയ ചക്രവര്‍ത്തിമാരെ അതാരായാലും കാല്‍പ്പന്ത് പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. അഞ്ചുതവണ കപ്പുയര്‍ത്തിയ കാനറികള്തന്നെയാണ് കപ്പ് നേട്ടത്തില്‍ ഒന്നാമത്. ഇറ്റലി നാല് തവണയും ജര്‍മനി മൂന്ന് തവണയും ഉറുഗ്വെ, അര്‍ജന്റീന രണ്ട് തവണയും ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന് ഓരോ പ്രാവശ്യവും കപ്പുയര്‍ത്തിയിട്ടുണ്ട്. 64 വര്‍ഷങ്ങള്‍ക്കിപ്പുറം ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്. 1950ലെ മാരക്കാന സ്റ്റേഡിയത്തിലെ ഞെട്ടിപ്പിക്കുന്ന തോല്‍വിയുടെ നാണക്കേടുമാറ്റി അതേ സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്താനാണ് ആതിഥേയരുടെ ശ്രമം. ബ്രസീലിന്റെ ദേശീയ ദുരന്തമെന്നായിരുന്നു ഈ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. അന്ന് ഉറുഗ്വെ ബ്രസീലിനെ കീഴടക്കി തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കി. കാല്‍പ്പന്തുകളിയെ ജീവവായുകണക്കെ സ്നേഹിക്കുന്ന ബ്രസീലിയന്‍ ജനതക്ക് സഹിക്കാവുന്നതായിരുന്നില്ല ഈ പരാജയം.
ജൂലൈ പതിമൂന്നിനാണ് മാരക്കാനയിലെ ഫൈനല്‍. അതുവരെ കാത്തിരിപ്പാണ്. പുതിയ ലോകചാമ്പ്യന്മാരെ അറിയുന്നതിനൊപ്പം മറ്റു ചിലതും അറിയാനുള്ള ഫുട്ബോള്‍പ്രേമികളുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ്. ആരായിരിക്കും സുവര്‍ണ്ണ പാദുകത്തിനും സ്വര്ണ്ണപ്പന്തിനും സ്വര്‍ണ്ണ ഗ്ലൗസിനും അവകാശികളാവുക. ആവേശനിമിഷങ്ങളെ വരവേല്‍ക്കാന്‍ ലോകത്തോടൊപ്പം ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ മുക്കിലും മുലയിലും കാല്പ്പന്തുരുളുന്നതിന്റെ ആരവം മുഴങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്തന്നെയായി. പ്രത്യേകിച്ചും കേരളത്തില്‍. കണ്ണൂരും കോഴിക്കോടും മലപ്പുറത്തുമെല്ലാം ഹരം കയറുന്ന ഫുട്ബാള്‍ പ്രേമികളുണ്ട്. എന്നാല്‍ ഇത്തവണ പതിവിനുവിപരീതമായി ഫുട്ബാള്‍ ജ്വരം നാടാകെ ഉയര്‍ന്നു കഴിഞ്ഞു. ലഹരിയില്‍ തിമിര്‍ക്കുമ്പോഴും ഇന്ത്യക്കാരെ സംബന്ധിച്ച് പുനര്‍ചിന്തയ്ക്കുള്ള അവസരം കൂടിയാണ്. ലോകകപ്പ് മാമാങ്കത്തിന്റെ ഏഴയലത്തുപോലുമില്ല എന്നത് ഇന്ത്യക്ക് ഭൂഷണമല്ല.
ലോകകപ്പ് വേദികളില്‍ ത്രിവര്‍ണ പതാക പാറുന്നതും മൈതാനത്ത് ഭാരതത്തിന്റെ ചൂണക്കുട്ടികള്‍ കാല്പന്തിന്റെ സൗന്ദര്യം രചിക്കുന്നതും നമുക്ക് സ്വപ്നംകാണാം. പുതിയ കേന്ദ്രസര്‍ക്കാര്‍ സകലമാനകായികവേദികളിലും മത്സരത്തിനായി യുവതലമുറയെ സജ്ജമാക്കുമെന്ന് വാഗ്ദാനം നല്‍കിയത് പ്രതീക്ഷയേകുന്നതാണ്. അടുത്ത ലോകകപ്പിലെങ്കിലും ഇന്ത്യ തിളങ്ങുമെന്ന പ്രതീക്ഷയോടെ ഇത്തവണത്തെ പോരാട്ടങ്ങളെ നമുക്ക് വീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: