ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബദൗനില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയ സംഭവം ന്യായീകരിക്കാനാവില്ലെന്ന് യുണിസെഫ്.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്ക് കീഴിലുള്ള അന്താരാഷ്ട്ര സംഘടനയാണ് യുണിസെഫ്. കുട്ടികള്‍ക്കുവേണ്ടി ലോകത്തെ നൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുണിസെഫ് രൂക്ഷ ഭാഷയിലാണ് ബദൗനിലെ സംഭവത്തെ വിമര്‍ശിച്ചത്. ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നീതി ലഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ രക്ഷപ്പെടരുതെന്നും യുണിസെഫ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് വിധേയമാകുന്നത്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കള്‍ക്കും നീതി ലഭിക്കണമെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇത്തരം അതിക്രമങ്ങളെ ന്യായീകരിക്കാനോ, കുറ്റക്കാരോട് ക്ഷമിക്കുവാനോ സാധിക്കില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കുട്ടികളുടെ, സ്ത്രീകളുടെ കണ്ണീര് അവരുടേതു മാത്രമല്ല, സമൂഹത്തിനെയും അത് ബാധിക്കുമെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി. ഇത്തരം അതിക്രമങ്ങള്‍ മൗലീകമായ മൂല്യങ്ങളുടെ ലംഘനമാണ്. അതിക്രമങ്ങളെ ശക്തിമായി അപലപിക്കുന്നതായും യുണിസെഫ് വ്യക്തമാക്കി.
ലോകത്ത് ഓരോ കുട്ടിക്കും സുരക്ഷിതമായി ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന സത്യം തിരിച്ചറിയുകയും അത് അംഗീകരിക്കുകയുമാണ് വേണ്ടതെന്നും സംഘടന അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: