ആലപ്പുഴ: ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള വാക്സിന് വിതരണം ചെയ്യുന്നതില്‍ അപാകത. വാക്സിനുകള്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതയേറെ. ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും വാക്സിന് കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്നത് വരെ ‘കോള്‍ഡ് ചെയിന്‍’ മുറിയാതെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം വിതരണം പാളുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ആലപ്പുഴ ജില്ലയില്‍ മാത്രം എണ്‍പതിലേറെ കേന്ദ്രങ്ങളിലാണ് വാക്സിനുകള്‍ എത്തിക്കേണ്ടത്. ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് മുഴുവന്‍ കേന്ദ്രങ്ങളിലും വാക്സിന് നല്‍കുന്നത്. ഇവിടുത്തെ വാഹനത്തിലാണ് ‘കോള്‍ഡ് ചെയിന്‍’ മുറിയാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും വാക്സനുകള്‍ നേരത്തെ എത്തിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി ജില്ലാ മെഡിക്കല്‍ സ്റ്റോറിലെ വാഹനം ഉപയോഗിക്കാരെയിരിക്കുകയാണ്. അതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തിച്ചാണ് വാക്സിനുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കൊണ്ടുപോകുന്നത്. ഇതിനാല്‍ വാക്സിനുകളുടെ ഗുണനിലവാരം കുറയാന്‍ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃത്യമായ താപനിലയില്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്താല്‍ മാത്രമേ മരുന്നിന്റെ നിലവാരം സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജില്ലാ മെഡിക്കല്‍ സ്റ്റോറിന് സ്വന്തം വാഹനവും ഡ്രൈവറും ഉണ്ടായിട്ടും വാഹനം ഓടിക്കേണ്ടെന്ന അധികൃതരുടെ തലതിരിഞ്ഞ നയമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വാഹനത്തിന് പെട്രോള്‍ അടിക്കാന്‍ പണമില്ലെന്നാണ് വിശദീകരണം.
ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം മുഖേന ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രതിമാസം ഏതാനും ആയിരങ്ങള്‍, പെട്രോളിന് വേണ്ടി ചെലവഴിക്കാന്‍ തയാറാകാതെ അധികൃതര്‍ നിരുത്തരവാദമായി പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ സ്റ്റോറിന്റെ സ്വന്തം വാഹനം ഓടിക്കുന്നതിന്റെ പതിന്മടങ്ങ് ചെലവാണ് വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് കൊണ്ടുപോകാന്‍ സ്വകാര്യവാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് മൂലമുണ്ടാകുന്നതെന്നാണ് വിരോധാഭാസം. കൂടാതെ വാക്സിനുകളുടെ നിലവാരവും കുറയാനിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: