തിരുവല്ല: തിരുവല്ലയിലെ അനാഥാലയവും വിവാദത്തില്‍. അനാഥാലയത്തിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍നിന്നും കുട്ടികളെ എത്തിച്ച് മതപരിവര്‍ത്തനം നടത്തി സുവിശേഷവേല ചെയ്യിക്കുന്ന തിരുവല്ല കറ്റോട് കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ദയാവിഹാര് ബോയിസ് ഹോം എന്ന സ്ഥാപനമാണ് വിവാദത്തിലായത്.
ഈ സ്ഥാപനം അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന് സുവിശേഷം പഠിപ്പിച്ച് സുവിശേഷ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്.
കുഴിക്കാലയില്നിന്നും 28 വര്‍ഷം മുമ്പ് സുവിശേഷ വേലയ്ക്കായി തിരുവല്ലയിലെത്തിയ കറ്റോട് തെക്കേതൊണ്ടിയില്‍ ടി.എസ്. കോശിയാണ് ദയാവിഹാര് ബോയിസ് ഹോം നടത്തുന്നത്. ഇവിടെയുള്ള 31 കുട്ടികളില്‍ 28 പേരും ഝാര്‍ഖണ്ഡ് സ്വദേശികളാണ്. ഝാര്‍ഖണ്ഡിലെ ഗിരിവര്‍ഗ്ഗ മേഖലയില്‍നിന്നും തോബിയാസ് എന്ന പാസ്റ്റര്‍ മുഖാന്തിരമാണ് കുട്ടികളെ എത്തിക്കുന്നതെന്ന് നടത്തിപ്പുകാരനായ ടി.എസ് കോശി പറഞ്ഞു. കുട്ടികളെ താമസിപ്പിക്കുന്നതിന് താന്‍ പ്രതിഫലമൊന്നും വാങ്ങുന്നില്ലെന്ന് മാത്രമല്ല അനാഥാലയത്തിന്റെ പേരില്‍ യതൊരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും പറഞ്ഞ കോശി അനാഥാലയത്തിന്റെ പേരില്‍ വിദേശപണം നിരവധി ലഭിക്കുന്നതായി സമ്മതിച്ചു.
ഝാര്‍ഖണ്ഡിലെ ഗിരിവര്ഗ്ഗമേഖലയിലെ ഹിന്ദുക്കുട്ടികളെയാണ് ഇവിടെ എത്തിക്കുന്നത്. ഈ കുട്ടികളെ ബൈബിള്‍ പഠിപ്പിച്ച് മതപരിവര്‍ത്തനം ചെയ്ത് സുവിശേഷവേലക്കായി ഉപയോഗിക്കുകയാണ്. മതിയായ രേഖകള്‍ ഇല്ലാതെയാണ് കുട്ടികളെ ഇവിടെ കൊണ്ടുവന്നതും പാര്‍പ്പിക്കുന്നതും. ഝാര്‍ഖണ്ഡിലെ ഗ്രാമത്തലവനായ സര്‍പാഞ്ചിന്റെ ഒരു കത്തുമാത്രമാണ് രേഖയായി അനാഥാലയ അധികൃതര്‍ കാണിക്കുന്നത്. എന്നാല്‍ സര്‍പാഞ്ച് എന്നത് ഔദ്യോഗികമായി യാത്രാരേഖ നല്കാന് അധികാരമുള്ള ആളല്ലെന്നും സര്‍പാഞ്ചിനെ വിലയ്ക്കെടുത്താണ് രേഖകള്‍ ഉണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. 10നും 15നും ഇടയില്‍ വയസ്സുള്ള കുട്ടികളെയാണ് ഇവിടെ കൊണ്ടുവരുന്നത്. സമീപത്തെ സ്കൂളുകളില്‍ ഇവരെ വിദ്യാഭ്യാസത്തിന് അയക്കുന്നുണ്ടെങ്കിലും അനാഥാലയത്തിലെ ഫാമില്‍ പണിയെടുപ്പിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. 24 വയസ്സ് പ്രായമുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിനെക്കൊണ്ട് കഠിനമായ ജോലികള്‍ക്ക് ഒപ്പം കന്നുകാലി തൊഴുത്ത് കഴുകിപ്പിക്കുകയും കാലികളെ മേയ്ക്കുകയും ചെയ്യുന്നതായി സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: