കൊച്ചി: മെട്രോ നിര്‍മാണത്തിനിടെ പൊട്ടിയ ശുദ്ധജല പൈപ്പ് നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്നലെ പെയ്ത മഴ വില്ലനായി. വെള്ളം പൂര്‍ണമായും ഒഴിക്കികളഞ്ഞ് പൈപ്പ് തെളിഞ്ഞെങ്കില്‍ മാത്രമേ പൈപ്പ് നന്നാക്കാന്‍ സാധിക്കുകയുള്ളു. അടിക്കടിയുണ്ടാകുന്ന മഴ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും എത്രയും വേഗം കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടത്തുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
എറണാകുളം നോര്‍ത്ത് ജംങ്ങ്ഷന്് സമീപമാണ് തിങ്കളാഴ്ച്ച പൈപ്പ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് കലൂര്‍, എസ്ആര്‍എം റോഡ്, പച്ചാളം, നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷന്, എളമക്കര എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. ഇന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി. തിങ്കളാഴ്ച്ച വൈകിട്ട് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ തടസം സൃഷ്ടിക്കുകയായിരുന്നു. ഇവിടെ നിന്നും മെട്രൊ നിര്‍മാണ സാമഗ്രികള്‍ നീക്കാന്‍ താമസം നേരിട്ടതും തിരിച്ചടിയായി. അഞ്ച് അടിയോളം താഴ്ച്ചയിലാണ് പൊട്ടിയ പൈപ്പ്. മണ്ണ് മാറ്റിയെങ്കില്‍ മാത്രമെ കൃത്യമായി അറ്റകുറ്റപ്പണി നടത്താനാവുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിലും തടസ്സമാകുന്നുണ്ട്. വെള്ളം പൂര്‍ണമായും കളഞ്ഞെങ്കില്‍ മാത്രമേ പൈപ്പ് എവിടെയാണ് പൊട്ടിയതെന്ന് കണ്ടെത്താന്‍ സാധിക്കൂ. പൊട്ടിയ പൈപ്പ് മുറിച്ച് മാറ്റി പുതിയത് സ്ഥാപിച്ചെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം സാധാരണ നിലയിലാകൂ.
റിസര്‍വ് ബാങ്കിന് സമീപം റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന 600 എംഎം പൈപ്പാണ് പൊട്ടിയത്. ഇവിടെ കഴിഞ്ഞ ദിവസമാണ് മെട്രൊ റെയ്ല് നിര്‍മാണം ആരംഭിച്ചത്. വാട്ടര്‍ അതോറിറ്റി നല്കിയ ബ്ലൂപ്രിന്റില്‍ ഇവിടെ പൈപ്പുള്ളതായി സൂചനയില്ല. എന്നാല്‍ ഇതിന് 50 മീറ്റര്‍ അകലെ ദിവസങ്ങള്‍ക്ക് മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. അന്ന് ഈ ഭാഗങ്ങളില്‍ പൈപ്പ് ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെട്രൊ നിര്‍മാണം നടത്തുന്ന കരാറുകാരെ അറിയിച്ചതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് എവിടെയാണ് എന്ന് കണ്ടെത്തുന്നതിനായുള്ള ടെസ്റ്റ് പെയിലിങ്ങിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് കുഴിക്കുമ്പോഴാണ് പൈപ്പ് പൊട്ടിയത്. മെട്രോ തൂണുകളുടെ നിര്‍മാണത്തിനായുള്ള പെയിലിംഗ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഈ ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. മെട്രോ ജീവനക്കാരുടെ അശ്രദ്ധയാണ് തുടര്‍ച്ചയായി ജലവിതരണ പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ ആരോപണം.
വാട്ടര്‍ അതോറിറ്റിയുടെയും ഡിഎംആര്‍സിയുടെയും മേല്‍നോട്ടത്തിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. രാത്രി വൈകിയും പണികള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: