ന്യൂദല്‍ഹി: ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പതിനേഴ് ഉത്തരാഖണ്ഡ് പൊലീസുകാര്‍ക്ക് ജീവപര്യന്തം തടവ്. ദല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന പതിനെട്ടാം പ്രതിയെ കോടതി വിട്ടയച്ചു. പതിനേഴ് പൊലീസുകാരും ഇരുപതിനായിരം രൂപ പിഴയടക്കണമെന്ന് കോടതി ഉത്തരവിട്ടു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയത്. 2009 ജൂലൈയിലാണ് എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന രണ്‍ബീര്‍ സിങ്ങിനെ ഡെറാഡൂണില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത്.
ജോലി അന്വേഷിക്കുകയായിരുന്ന രണ്‍ബീറിനെ ഗാസിയാബാദില്‍ നിന്നും 2009 ജൂലൈ മൂന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു തന്നെ ശരീരത്തില്‍ 29 വെടിയുണ്ടകളേറ്റ പാടുകളുമായി രണ്‍ബീറിന്റെ മൃതദ്ദേഹം കണ്ടെത്തി. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇത്രയധികം പൊലീസുകാരെ ശിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: