1990ലെ ഒരു വേനല്‍ക്കാലം. ഇന്ത്യന്‍ റെയില്‍വേ (ട്രാഫിക്ക്) സര്‍വീസില്‍ പ്രാരംഭക്കാരായ ഞാനും കൂട്ടുകാരിയും ലക്നൗവില്‍ നിന്ന് ദല്‍ഹിയിലേക്ക് ട്രെയിന്‍യാത്ര പോകുകയായിരുന്നു. ഞങ്ങളുടെ ബോഗിയില്‍ രണ്ട് എംപിമാരും. എന്നാല്‍ എംപിമാര്‍ക്കൊപ്പം റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുകയായിരുന്ന പന്ത്രണ്ട് പേരുടെ പെരുമാറ്റം ദുസ്സഹമായിരുന്നു. ഞങ്ങള്‍ റിസര്‍വേഷന്‍ ചെയ്ത ബര്‍ത്തില്‍നിന്നും എഴുന്നേല്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലഗേജിന്റെ പുറത്ത് ഇരിക്കാന്‍ പ്രേരിപ്പിക്കുകയും അപമാനകരമായ രീതിയില്‍ അസഭ്യം പുലമ്പുകയും ചെയ്തു. ഞങ്ങള്‍ ഭയംകൊണ്ടും ദേഷ്യംകൊണ്ടും ഞെരിപിരികൊള്ളുകയായിരുന്നു. മാന്യന്മാരല്ലാത്ത ഒരു സംഘത്തോടൊപ്പമുള്ള ആ രാത്രി മഹാപീഡനമായിരുന്നു. അഭിമാനത്തിന്റെയും അപമാനത്തിന്റെയും നൂല്‍പ്പാലത്തിന്റെ വക്കിലായിരുന്നു ഞങ്ങള്‍. മറ്റ് സഹയാത്രികരും ടിക്കറ്റ് പരിശോധകനും ഒക്കെ ആ ബോഗിയില്‍നിന്ന് അപ്രത്യക്ഷരായിരുന്നു.
പിറ്റേന്ന് രാവിലെ ദല്‍ഹിയിലെത്തി. കോമാളി സംഘത്തില്‍നിന്ന് ശാരീരിക അതിക്രമങ്ങള്‍ ഒന്നും ഉണ്ടായില്ലങ്കിലും മാനസികമായി ഞങ്ങള്‍ തകര്‍ന്നിരുന്നു. മനസ്സിന് മുറിവേറ്റ എന്റെ സുഹൃത്ത് അഹമ്മദാബാദില്‍ നടക്കുന്ന അടുത്തഘട്ട പരിശീലനം വേണ്ടന്നുവെച്ച് ദല്‍ഹിയില്‍ തങ്ങി. മറ്റൊരു സഹപാഠിക്കൊപ്പം യാത്ര തുടരാന്‍ ഞാന്‍ തീരുമാനിച്ചു.(ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഉത്പല്പര്ന ഹസാരികയായിരുന്നു ആ കൂട്ടുകാരി) ഗുജറാത്തിന്റെ തലസ്ഥാനത്തേക്ക് രാത്രിവണ്ടിയില് റിസര്‍വേഷന്‍ ഇല്ലാതെയുള്ള യാത്ര. സമയക്കുറവുകാരണം റിസര്‍വേഷന്‍ തരപ്പെടുത്താനായില്ല. അതിനാല്‍ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു ഞങ്ങള്‍.
ഫസ്റ്റ് ക്ലാസ് ബോഗിയിലെ ടിടിഇയെ കണ്ട് അദ്ദേഹത്തോട് അഹമ്മദാബാലേക്ക് സീറ്റ് തരപ്പെടുത്താമോ എന്നാരാഞ്ഞു. ബര്‍ത്ത് ഒഴിവില്ല, പക്ഷേ ശ്രമിക്കാം എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു കൂപ്പയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഞാന്‍ സഹയാത്രികരുടെ നേരെ നോക്കി.
രാഷ്ട്രീയക്കാരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും വിധം ഖാദിയാണ് ധരിച്ചിരുന്നത്. അതിനാല്‍ തന്നെ ഞാന്‍ പരിഭ്രമിച്ചു. മര്യാദക്കാരായ ഇവര്‍ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരാണെന്നും ഭയപ്പെടാനില്ലന്നും ടിടിഇ ഉറപ്പുനല്‍കി. സ്നേഹസമ്പന്നമായ മുഖകാന്തിയോടെ പ്രായം നാല്പതിന്റെ മധ്യത്തിലുള്ള ഒരാളും ഊഷ്മളമല്ലെങ്കിലും പ്രതികരണശേഷി ഉളവാക്കുന്ന ഭാവമുള്ള പ്രായം മുപ്പതായ മറ്റൊരാളും. ഇരുവരും ഒരു മൂലയിലേക്ക് ഒതുങ്ങി ഞങ്ങള്‍ക്ക് ഇരിക്കാനുള്ള സ്ഥലവും ഒരുക്കിതന്നു.
ഗുജറാത്തില്‍നിന്നുമുള്ള ബിജെപി നേതാക്കളെന്നു പറഞ്ഞ് അവര്‍ സ്വയം പരിചയപ്പെടുത്തി. ഇരുവരും പേരു പറഞ്ഞെങ്കിലും സഹയാത്രികരുടെ പേരിന് പ്രസക്തിയില്ലാത്തതിനാല്‍ അത് അപ്പോഴേ മറന്നു. ആസാമില്‍ നിന്നു വരുന്ന റെയില്‍വേ സര്‍വീസിലെ തുടക്കക്കാരാണ് ഞങ്ങള്‍ എന്നു പറഞ്ഞ് ഞങ്ങളും പരിചയപ്പെടുത്തി. സംഭാഷണം പിന്നീട് പലവിഷയങ്ങളിലേക്കായി. പ്രത്യേകിച്ച് ചരിത്രം, വ്യവസ്ഥിതി തുടങ്ങിയ മേഖലകളിലേക്ക് കടന്നു. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദം എടുത്ത ബുദ്ധിശാലിയായിരുന്നതിനാല് എന്റെ സുഹൃത്ത് സംഭാഷണത്തിലുടനീളം തന്റെ വ്യക്തിമുദ്ര ചെലുത്തി. ഞാനും തരക്കേടില്ലാത്ത രീതിയില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. ഹിന്ദുമഹാസഭയുടെയും മുസ്ലിംലീഗിന്റെയും രൂപീകരണത്തെ കുറിച്ചായി ചര്‍ച്ച.
മുതിര്‍ന്ന ആള് ചര്‍ച്ചകളില്‍ അത്യുത്സാഹത്തോടെ പങ്കെടുത്തിരുന്നു. പ്രായം കുറഞ്ഞയാള്‍ നിശബ്ദനായിരുന്നെങ്കിലും ചര്‍ച്ചയില്‍ മാനസികമായി പൂര്‍ണമായി ഇഴുകിച്ചേരുന്ന ശരീരഭാഷയിലായിരുന്നു. വിഷയം ശ്യാമപ്രസാദ് മുഖര്‍ജിയിലേക്ക് വഴുതി വീണു. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നതിന് കാരണം ഞാന്‍ ആരാഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജിയെ എങ്ങനെ അറിയുമെന്ന് പെട്ടന്നെന്നോട് രണ്ടാമത്തെയാള്‍ ചോദിച്ചു. എന്റെ അച്ഛന് വര്‍ഷങ്ങള്‍ക്കു മുമ്പ് കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ,ആസാമിലെ ഒരു ചെറുപ്പക്കാരന് സ്കോളര്‍ഷിപ്പ് നല്കാന് വൈസ് ചാന്‍സലര്‍ക്കൊപ്പം മുഖര്‍ജി പ്രവര്‍ത്തിച്ചകാര്യം പറയുമായിരുന്നു. അച്ഛന് ഇടയ്ക്കിടെ അതു സ്മരിക്കുകയും അദ്ദേഹത്തിന്റെ അകാലചരമത്തില്‍ (ജൂണ്‍ 1953-ല്‍ 51 വയസ്സില്‍) ഖേദിക്കുകയും ചെയ്തിരുന്നു.
നിശബ്ദനായി ദൂരേക്ക് നോക്കിയിരിക്കുകയായിരുന്ന പ്രായം കുറഞ്ഞ വ്യക്തി പെട്ടെന്ന് സ്വയം പറഞ്ഞു ‘ഇവര്‍ കൊള്ളാം ഇവര്‍ക്ക് ധാരാളം കാര്യങ്ങള്‍ അറിയാം.’
എന്തുകൊണ്ടാണ് നിങ്ങള്‍ ഗുജറാത്തിലെ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തത് എന്നായി മുതിര്‍ന്നയാള്‍. ഞങ്ങള്‍ ഗുജറാത്തികളല്ലെന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. പ്രായം കുറഞ്ഞ വ്യക്തി പെട്ടെന്ന് ഇടയ്ക്ക് കയറി പറഞ്ഞു. “അതിനെന്താ? ഞങ്ങള്‍ക്കതില്‍ കുഴപ്പമൊന്നുമില്ല. ഗുജറാത്ത് കഴിവുള്ളവരെ എന്നും സ്വാഗതം ചെയ്യും.” ആ ശാന്തസ്വഭാവത്തില്‍ പെട്ടെന്ന് ചുറുചുറുക്കു കണ്ടു.
ഭക്ഷണമെത്തി. പച്ചക്കറികൊണ്ടുള്ള താലീസ്. നിശബ്ദ്ധരായി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. പാന്റികാര് മാനേജര്‍ എത്തിയപ്പോള്‍ പ്രായം കുറഞ്ഞയാള്‍ എല്ലാവര്‍ക്കുംവേണ്ടി പണം കൊടുത്തു. ഞാന്‍ പതുക്കെ നന്ദി പറഞ്ഞു. നിസ്സാരകാര്യമെന്ന പോലെയായിരുന്നു പ്രതികരണം. ഞാന്‍ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. കണ്ണുകളിലെ ദീപ്തി ആരേയും ആകര്‍ഷിക്കും. സംസാരം കുറച്ചുമാത്രം, കാകദൃഷ്ടിയോടെ വീക്ഷിക്കുകയാണ് പതിവ്.
ട്രെയിനില്‍ തിരക്കായതിനാല്‍ സീറ്റ് കിട്ടില്ലന്ന് ടിടിഇ വന്നു പറഞ്ഞു. ‘കുഴപ്പമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം’ എന്നു പറഞ്ഞ് രണ്ട് പുരുഷന്മാരും എഴുന്നേറ്റു. ഞങ്ങള്‍ക്ക് ബര്‍ത്ത് നല്കി ഇരുവരും നിലത്ത് തുണി വിരിച്ച് കിടപ്പുതുടങ്ങി.
എന്തൊരു വിരോധാഭാസം. തലേന്ന് ഒരു സംഘം രാഷ്ടീയക്കാര്ക്കൊപ്പം അരക്ഷിതയാത്ര. ഇപ്പോള്‍ രണ്ടു രാഷ്ട്രീയക്കാര്‍ക്കൊപ്പം ഒരു കൂപ്പയില്‍ ഭയമില്ലാത്ത യാത്ര.
പിറ്റേന്ന് രാവിലെ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ താമസത്തെപ്പറ്റിയും അവര്‍ തിരക്കി.’താമസത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ പ്രയാസപ്പെടേണ്ടതില്ല. എന്റെ വീടിന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിരിക്കും’ മുതിര്‍ന്നയാള്‍ പറഞ്ഞു. മുഖഭാവത്തിലും സംസാരത്തിലും നിസഹായത വിളിച്ചറിയിക്കുന്ന ചെറുപ്പക്കാരന് പറഞ്ഞു “ഞാനൊരു നാടോടിയാണ്. നിങ്ങളെ ക്ഷണിക്കാന്‍ എനിക്ക് വീടില്ല. അതിനാല്‍ ഏറ്റവും സുരക്ഷിതമായ അഭയത്തിന് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാം.”
ക്ഷണിച്ചതിന് നന്ദി പറയുകയും താമസ സൗകര്യം ഒരു പ്രശ്നമാകുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. ട്രെയിന്‍ നിര്ത്തുന്നതിനുമുന്നേ അവരിരുവരുടെയും പേരറിയാനുള്ള ആകാംക്ഷകൊണ്ട് ഞാന്‍ ഡയറി എടുത്തു. രാഷ്ടീയക്കാരെക്കുറിച്ചുള്ള എന്റെ ധാരണ തിരുത്തിയ വിശാലഹൃദയരായ സഹയാത്രികരെ മറക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ട്രെയിന്‍ നിര്‍ത്തുന്നതിനുമുന്‍പേ ഞാന്‍ പേരുകള്‍ കുത്തിക്കുറിച്ചു- ശങ്കര്‍സിംഗ് വഗേല, നരേന്ദ്രമോദി.
ഈ അനുഭവങ്ങള്‍ 1995ല്‍ തന്നെ ആസാമീസ് ദിനപത്രത്തില്‍ ഞാന്‍ എഴുതിയിരുന്നു. തങ്ങളുടെ സൗകര്യം, ആസാമില്‍ നിന്നുള്ള രണ്ടു നിസ്സാരവ്യക്തികള്ക്കായി ഉപേക്ഷിച്ച ഗുജറാത്തിലെ അറിയപ്പെടാത്ത രണ്ട് രാഷ്ട്രീയക്കാരോടുള്ള ബഹുമാനസൂചകമായിട്ടായിരുന്നു അത്. അന്നതെഴുതുമ്പോള്, അവരിരുവരും പ്രശസ്തരാകുമെന്നോ ഭാവിയില്‍ ആ പേരുകള്‍ വീണ്ടും കേള്‍ക്കാന്‍ ഇടവരുമെന്നോ കരുതിയിരുന്നില്ല. വഗേല 1996-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷം തോന്നി. 2001ല്‍ മോദിയും മുഖ്യമന്ത്രിയായി . ( അന്ന് മറ്റൊരു ആസാമീസ് ദിനപത്രം 1995ലെ എന്റെ ലേഖനം പുന:പ്രസാദ്ധീകരിച്ചിരുന്നു.) ഇപ്പോള്‍ അന്നത്തെ മുപ്പതുകാരന് ഇന്ത്യയുടെ പ്രധാനമന്ത്രി.
ടിവിയില്‍ അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും. വീട്ടില്‍ നിന്ന് അകലെ ട്രയിനില്‍ അന്നു രാത്രി ലഭിച്ച ചൂടുള്ള ഭക്ഷണം, മാന്യമായ ഉപചാരം, സംരക്ഷണവും സുരക്ഷാബോധവും എല്ലാം.
അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.
ദല്‍ഹിയില്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍
സിസ്റ്റം ജനറല്‍ മാനേജരാണ് ലേഖിക.
വിവര്‍ത്തനം-അഡ്വ. വി. അനുരൂപ്
ലീന ശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: