1986 ജൂലൈയിലാണെന്നു തോന്നുന്നു എം.വി.രാഘവന് ബദല്‍ രേഖകള്‍വഴി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സിപിഎം കേരളാ ഘടകം നേതൃയോഗത്തില്‍ കേന്ദ്ര പാര്‍ട്ടി പ്രതിനിധിയായി പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം ബാസവ പുന്നയ്യയായിരുന്നു. പാര്‍ട്ടി നേരിടുന്ന ഗുരുതരപ്രശ്നങ്ങളെക്കുറിച്ചും നേതാക്കളുടെ സമീപനങ്ങളെക്കുറിച്ചും കണ്ടും കേട്ടും ഞെട്ടി വിറങ്ങലിച്ച് വ്രണിതഹൃദയത്തോടെ വിലയിരുത്തിയ അദ്ദേഹം കേരള നേതാക്കളേ ഉപദേശിച്ചത് “എം.വി.രാഘവന് ഒരു രോഗമല്ല. രോഗലക്ഷണമാണ് സൂക്ഷിക്കുക” എന്നായിരുന്നു. ബാസവ പുന്നയ്യ കണ്ട അപകടം ഇന്നിപ്പോള്‍ ഒരു ഇടിത്തീപോലെ സിപിഎമ്മിനുമേല്‍ നിപതിച്ചിരിക്കുന്നു. ഒട്ടാകെ നാലു ശതമാനത്തില്‍ കുറവ് വോട്ടും ഒറ്റ അക്കത്തില്‍ ഒതുങ്ങുന്ന സീറ്റുകളുമായി നാണംകെട്ട അവസ്ഥയിലാണ് സിപിഎം ഇപ്പോള്‍ ലോക്സഭയിലുള്ളത്. സിപിഐ ആകട്ടെ ഒരു ശതമാനത്തിലും താഴെ വോട്ടും ഒറ്റ സീറ്റുമെന്ന നിലയിലാണുള്ളത്.
സിപിഎമ്മിന് ദേശീയ നിലവാരത്തില്‍ പിണഞ്ഞ പരമാബദ്ധം കാണുമ്പോള്‍ ആ പാര്‍ട്ടിയുടെ ദുര്‍ഗതിയില്‍ ആര്‍ക്കും സഹതാപം തോന്നിപ്പോകും. അക്ഷരാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലിക്വിഡേഷന്റെ വക്കിലെത്തിയിരിക്കുന്നു. ബാസവ പുന്നയ്യ കേരളത്തില്‍ കണ്ട രോഗലക്ഷണം മാരകരോഗമായി സംക്രമിച്ച് രാജ്യമൊട്ടാകെ തിന്നുതീര്‍ത്ത് സിപിഎം ഏതാണ്ട് ഇല്ലാതാക്കികഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷവും ദേശീയ ബദലുമൊക്കെയായി ഉയരങ്ങളിലെത്തിയ സിപിഎം- സിപിഐ കക്ഷികളുടെ പതനം പരമ ദയനീയമാണ്. ഇപ്പോഴും ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്താനോ തിരുത്തല്‍ പ്രക്രിയവഴി തിരിച്ചുവരാനോ അവര്‍ തയ്യാറല്ല എന്നതാണ് മറ്റൊരു ദുര്യോഗം. തിരഞ്ഞെടുപ്പിനു മുന്‍പ് ഇടതുകക്ഷികള്‍ വെച്ചുപുലര്‍ത്തിയ ധാരണകള്‍ അബദ്ധജഡിലവും അപക്വവും ആയിരുന്നു. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഇപ്പോള്‍ കുമ്പസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- സിപിഐ കക്ഷികള്‍ ഇരന്നുവാങ്ങിയ ദുരവസ്ഥയും കെടുതികളുമാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികളെ നിലംപരിശാക്കുകയും അവരുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തിരിക്കുകയുമാണ്. ചരിത്രം കണ്ട ഏറ്റവും അപമാനകരമായ പരാജയമാണ് ഇപ്പോഴിവര് ഏറ്റുവാങ്ങിയിട്ടുള്ളത്. ഏകകക്ഷി ഭരണത്തിന് പ്രസക്തിയില്ലെന്ന നിലയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയിട്ട് കാല്‍നൂറ്റാണ്ടായിരിക്കുന്നു. അതാണിപ്പോള്‍ ജനങ്ങള്‍ മാറ്റിക്കുറിച്ചിരിക്കുന്നത്. പ്രാദേശിക കക്ഷികളുടെ വളര്‍ച്ച ദേശീയ രാഷ്ട്രീയത്തിന് വെല്ലുവിളിയുയര്‍ത്തി രൂപം നല്കിയ രാഷ്ട്രീയ കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിതമല്ലെങ്കിലും അവിശ്വസനീയമാംവിധം ബിജെപി ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് മൂന്നില്‍ രണ്ടിന്റെ അടുത്ത് സീറ്റുകളുമാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് മാനവരാശിക്കു മുമ്പില്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ജയഘോഷമായിരിക്കും മുഴക്കുകയെന്ന് 2014 ലെ തിരഞ്ഞെടുപ്പോടെ തീര്‍ച്ചപ്പെട്ടുകഴിഞ്ഞു. മഹര്‍ഷി അരവിന്ദനും മഹാത്മാഗാന്ധിയും മാധവസദാശിവ ഗോവള്‍ക്കര്‍ എന്ന പൂജനീയ ഗുരുജിയുമൊക്കെ സ്വപ്നം കണ്ട സ്വരാജിലൂന്നിയ സുരാജിന്റെ ഉദയമാണ് മെയ് 26 ന്റെ അധികാര കൈമാറ്റം വിളിച്ചോതുന്നത്. ഭാരതംവിജയിച്ചു; ഭാരത ജനത ജയിക്കാന്‍ പോകുന്നു എന്ന സന്ദേശമാണ് ഇപ്പോഴത്തെ ജനവിധി നല്‍കുന്നത്. ഇതൊരു രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയിലേക്കായിരിക്കും നാടിനെ കൊണ്ടെത്തിക്കുക. പരംവൈഭവത്തിലേക്കുള്ള കവാടം നാടിനുമുന്നില്‍ തുറക്കപ്പെട്ടിരിക്കയാണിപ്പോള്.
ഘടനാപരമായി ജനാധിപത്യം വേരുറപ്പിച്ച നാടാണ് ഭാരതം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ശക്തി വര്‍ദ്ധിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ബാലറ്റിലൂടെ ഉണ്ണാനും ഉടുക്കാനുമില്ലാത്ത പാവപ്പെട്ടവര്‍ നടത്തുന്ന വിധിയെഴുത്ത് ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ അവബോധമുള്ള ജനസമൂഹമായി നമ്മെ മാറ്റുകയാണ് ചെയ്യുന്നത്. 1977 ലെ തെരഞ്ഞെടുപ്പില്‍ ഏകാധിപതിയായ ഇന്ദിരാഗാന്ധിയെ ബാലറ്റിലൂടെ ശിക്ഷിക്കുകയും അധികാരത്തില്‍നിന്ന് വലിച്ചെറിയുകയും ചെയ്തവരാണ് ഇന്ത്യയിലെ ജനങ്ങള്‍. എന്നാല്‍ അന്നത്തെ ജനതാ പരീക്ഷണം ജനങ്ങള്‍ക്ക് വിനയായപ്പോള്‍ അവര്‍ മുന്നു കൊല്ലങ്ങള്‍ക്കുള്ളില്‍ അതേ ഇന്ദിരാഗാന്ധിയെ അധികാരം തിരിച്ചേല്‍പ്പിച്ചു. പിന്നീട് ചരിത്രത്തില്‍ ഏറ്റവുമധികം ജനപിന്തുണ ലഭിച്ച രാജീവ്ഗാന്ധിയേയും ജനങ്ങള്‍ ദയാദാക്ഷിണ്യം കാട്ടാതെ ശിക്ഷിച്ച് പുറത്താക്കി.
രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ ഇന്ത്യന്‍ വോട്ടര്‍ മുന്‍നിരയിലാണുള്ളത്. ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകുന്ന ഒരു ജനതതിയുടെ ആത്മപ്രകാശനമാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഇവിടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അരനൂറ്റാണ്ടിലധികം ഭരണം കയ്യാളിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ത്ത നമ്മുടെ നാടിന്റെ പുനര്‍ജനിക്കുള്ള ജനവിധിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനാധിപത്യത്തിന്റെ മഹത്വം ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്മാത്രം ഒതുങ്ങിനില്‍ക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. ജനഹിതം മാനിച്ച് ജനക്ഷേമം ഉറപ്പുവരുത്തുകയും നാടിന്റെ വളര്‍ച്ച ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് ജനകീയ മാന്‍ഡേറ്റ് വിജയിച്ചു എന്നു കരുതാനാകൂ.
അന്ധമായ സംഘപരിവാര്‍ വിരോധം തലയ്ക്കുപിടിച്ച സിപിഎം സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ചെയ്തതുപോലെ ഭാരതീയ കാഴ്ചപ്പാടുകളേയും ദേശീയതയേയും എപ്പോഴും എതിര്‍ക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയവും അവരുടെ പുരോഗമന രാഷ്ട്രീയവും വഴിവിട്ട് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ട് കറങ്ങുന്ന അവസ്ഥയിലാണുള്ളത്. ഹിന്ദുത്വത്തെ പ്രതിയോഗിയാക്കി കല്ലെറിഞ്ഞ് ന്യൂനപക്ഷ പിന്തുണ ആര്‍ജ്ജിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെയും കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന്റെയും റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചാല്‍ 10 ശതമാനം അംഗബലംപോലും കൃസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളില്‍നിന്ന് നേടാന്‍ സിപിഎമ്മിനായില്ലെന്ന് കാണാവുന്നതാണ്. ന്യൂനപക്ഷ പ്രീണനം അവര്‍ക്ക് പിണഞ്ഞ വിഡ്ഢിത്തമാണ്.
വഴിവിട്ട ന്യൂനപക്ഷ പ്രിണനത്തിനെതിരെ കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ അണികള്‍ അസ്വസ്ഥരും ഹിന്ദുത്വ ആശയത്തിന് വോട്ടുചെയ്യാന്‍ ഉത്സുകരുമായിത്തീര്ന്നുവെന്ന സത്യം തിരുവനന്തപുരം, കാസര്‍ഗോഡ്, കോഴിക്കോട്, തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ പാര്‍ലമെന്ററി മണ്ഡലങ്ങളിലെ വോട്ടീംഗ് രീതി തെളിയിക്കുന്നു. ബംഗാളിലെ സിപിഎമ്മിന്റെ അതിദയനീയ പരാജയവും ബിജെപിയുടെ കുതിച്ചുചാട്ടവും ഉയര്‍ത്തി കാട്ടുന്ന ‘പാറ്റേണും’ മറിച്ചല്ല. ചുരുക്കത്തില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് അവരുടെ അണികളുടെയും അനുഭാവികളുടെയും മേലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെടുകയും അശ്വഗതി കാവിയിലേക്കു നീങ്ങുന്നുവെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ഇടതുപക്ഷ വോട്ടുകളിലുണ്ടായ വന്‍ ചോര്‍ച്ച അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ പിടിച്ചു നില്ക്കാനായെങ്കിലും ബംഗാളില്‍ സിപിഎം തറപറ്റുകയായിരുന്നു. 2009 ലെ തെരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കിയിട്ടാണ് ഇടതുപക്ഷം ജനവിധി തേടിയത്. ഇത്തവണ 2014 ഫെബ്രുവരി 25 ന് ദല്‍ഹിയിലെ ത്രിപുര ഭവനില്‍ യോഗം ചേര്‍ന്ന് 11 കക്ഷികള്‍ ‘മതേതരഇലവന്’ കൂട്ടായ്മ പ്രഖ്യാപിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങിയത്. നിധീഷ് കുമാര്‍, മുലായംസിംഗ് യാദവ്, ദേവഗൗഡ, പ്രകാശ് കാരാട്ട്, സുധാകര്‍ റെഡ്ഡി, തമ്പിദുരൈ, ചന്ദ്രചൂഢന് തുടങ്ങിയവരെല്ലാംകൂടി ബിജെപി- കോണ്‍ഗ്രസ് വിരുദ്ധ മതേതര കൂട്ടായ്മ പ്രഖ്യാപിക്കുകയായിരുന്നു. ഈ മൂന്നാം ചേരിയുടെ നാലിന കര്‍മ്മപദ്ധതികളും അപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പക്ഷേ കൂട്ടായ്മ എവിടെയും ‘ക്ലച്ച്’ പിടിച്ചില്ല. കൂട്ടായ്മയില്‍ മത്സരിക്കാന്പോലുമിവര്ക്കായില്ല. ചുരുക്കത്തില്‍ ഇടത് സംരംഭം തുടക്കത്തിലെ ചീറ്റിപ്പോയി. ഇടത് അംഗബലം പുറമേ പറയാന്‍ ഇക്കൂട്ടരിപ്പോള്‍ മടിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനും സിപിഎം തയ്യാറാവുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാത്ത പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ടെന്നും അവരുടെ അഭിപ്രായംപോലും മാനിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മടങ്ങി വരവ് ദുഷ്കരമാംവിധം കോണ്‍ഗ്രസ്-ഇടതുപക്ഷ കക്ഷികള്‍ ഇപ്പോള്‍ ദുര്‍ബലരാണ്. ന്യൂനപക്ഷപ്രീണനംവഴി വോട്ടുനേടാനാവുമെന്ന കപട മതേതരകക്ഷികളുടെ തന്ത്രം വിജയിക്കാന്‍ പോകുന്നില്ലെന്ന സത്യം 2014 ലെ ജനവിധി ഉദ്ഘോഷിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍ ഇന്ത്യയില്‍ ഒട്ടാകെ രണ്ടു ഡസനിലധികമില്ലെന്ന് ഫലം തെളിയിച്ചിരിക്കുന്നു. അവരുടെ തന്ത്രാധിഷ്ഠിത വോട്ടും നിഷ്ഫലമായിരിക്കുന്നു. ജാതി വോട്ടുബാങ്കും തകര്‍ന്നു കഴിഞ്ഞു.
ജനഹിതത്തിന്റെ പൊരുള്‍ കണ്ടറിഞ്ഞ് ഭരിക്കാനും വിജയം നേടാനും കരുത്തുള്ള രാഷ്ട്രീയ നിപുണനാണ് ജനനായകനായ നരേന്ദ്രമോദി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിഷേധാത്മക സമീപനത്തിനുപകരം സക്രിയ രാഷ്ട്രീയത്തിന്റെ വഴികള്‍തേടി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ ശ്രമിക്കേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: