കോഴിയെ കടത്തിയാല്‍ അതിന് കോഴിക്കടത്ത് എന്നല്ലേ പറയുന്നത് ? മാടിനെ കടത്തിയാല്‍ മാട് കടത്ത് എന്നേ പറയാനൊക്കൂ. മനുഷ്യനെ കടത്തിയാലോ ? അതിന് പറയുന്നതല്ലേ ‘മനുഷ്യക്കടത്ത്’. മനുഷ്യക്കടത്ത് ! അങ്ങനെ പറയാമോ ? ആദ്യം പറഞ്ഞത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. പിന്നീട് മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് ഡിഐജി ശ്രീജിത്ത്. അത് മാധ്യമങ്ങളും ചില രാഷ്ട്രീയനേതാക്കളും ആവര്‍ത്തിച്ചപ്പോഴാണ് മുസ്ലിംലീഗും സിപിഎമ്മും മുസ്ലിം മാനേജ്മെന്റായുള്ള മാധ്യമങ്ങളും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്. മനുഷ്യക്കടത്തെന്ന് പറയരുത് ! ഏതു പ്രായത്തിലാണ് മനുഷ്യരാകുന്നത്? കുട്ടികള്‍ മനുഷ്യഗണത്തില്പ്പെടുന്നവരല്ലേ? അബ്ദുള്ളക്കുട്ടിയും കുഞ്ഞാലിക്കുട്ടിയും കുട്ടി അഹമ്മദ് കുട്ടിയുമൊക്കെ മനുഷ്യരാണെന്ന് പറയാമെങ്കില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികളും മനുഷ്യന്മാരു തന്നെയല്ലേ?
മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കന്മാരെയും ‘മനുഷ്യക്കടത്തിന്റെ’ പേരില്‍ വിമര്ശിക്കാനിറങ്ങിയവര് ഹൈക്കോടതി നിരീക്ഷണത്തെ എന്തു പറഞ്ഞധിക്ഷേപിക്കും ? ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നതെന്ന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വാദിക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയെന്താണ് ? അന്യസംസ്ഥാനങ്ങളില്‍ നിന്നു കടത്തിക്കൊണ്ടു വന്ന (ഹമീദ് ചേന്നമംഗലൂരിന്റെ ഭാഷയില്‍ കുട്ടികളുടെ ഇറക്കുമതി) കുട്ടികള്‍ എങ്ങനെ ജീവിക്കുന്നു, എവിടെ പഠിക്കുന്നു, അവരുടെ നാടെവിടെ, വീടെവിടെ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നത് തലയെണ്ണിയാണ്. ഒരു തല പത്തുതവണ എണ്ണുന്നു എന്നുവരെ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി പറയുന്നത് അനാഥാലയങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. അങ്ങനെ അല്ലാത്തതുമുണ്ട്. പലപ്പോഴും സര്‍വെ നടത്താന്‍ നോക്കി, അനുവദിക്കുന്നില്ല. കുട്ടികളുടെ രജിസ്റ്റര്‍ (ഫോട്ടോസഹിതം) സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതുപോലും പാലിക്കുന്നില്ല. സര്‍ക്കാര്‍ ഗ്രാന്റ് മാത്രമല്ല. സന്മനസ്സുള്ളവരുടെ സഹായവും വേണ്ടുവോളമുണ്ട്. കുട്ടികളെ ഇറക്കുമതി ചെയ്തതു മാത്രമല്ല, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളും ഭീകരമാണ്.
പാണക്കാട് തങ്ങള്‍ ചെയര്‍മാനായ മുക്കത്തെ ഓര്‍ഫനേജില്‍ സാമ്പത്തിക ക്രമക്കേട് ലോക്കല്‍ ഓഡിറ്റ് ഫണ്ട് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. കുട്ടികളുടെ എണ്ണവും പെരുപ്പിച്ചതായി പറയുന്നു. അവിടെ 1000 കുട്ടികള്‍ക്കാണ് സഹായം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മിക്ക ഓര്‍ഫനേജുകളിലും തങ്ങുന്ന അന്യസംസ്ഥാനക്കാരുടെ രേഖകള്‍ വ്യാജമാണെന്നും വ്യക്തമായി. ബീഹാറിലെ വില്ലേജോഫീസില്‍ നിന്നും കേരളത്തിലെ വില്ലേജോഫീസില്‍ നിന്നും നല്കിയ രേഖകളില്‍ ഒരേ വില്ലേജോഫീസറുടെ കയ്യൊപ്പെന്ന് കേള്‍ക്കുമ്പോള്‍ തന്നെ രേഖകളുടെ നിജസ്ഥിതി വ്യക്തമാകുന്നു. എന്തിനാണീ കള്ളക്കളി ? ദുരൂഹത വര്‍ധിക്കുകയാണ്? അതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ മതവികാരം ഊതിവീര്‍പ്പിച്ച് തടയിടാന്‍ നോക്കുന്നത് മര്യാദയാണോ? ഈ വക കാര്യങ്ങള്‍ അറിയാവുന്ന നേതാക്കളും മാധ്യമങ്ങളുമാണ് അനാഥാലയങ്ങളില്‍ പരിശോധനയോ, സമ്മതിക്കുന്ന പ്രശ്നമില്ല എന്നു പറയുന്നത്. പൊന്നാനിക്കാര്ക്കാണതില് വാശി. പൊന്നാനി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറാണ് മനുഷ്യക്കടത്തെന്ന് മിണ്ടിപ്പോകരുതെന്ന് ആജ്ഞാപിച്ചത്. ഡിഐജി ശ്രീജിത്തിന് ഇതിനുള്ള അധികാരത്തെക്കുറിച്ചന്വേഷിച്ച ബഷീര്‍, ആഭ്യന്തരമന്ത്രിയുടെ നിലപാടിലും അതൃപ്തി രേഖപ്പെടുത്തി.
അനാഥാലയങ്ങളില്‍ ഒരു ക്രമക്കേടുമില്ല, അവിടെ അന്വേഷിച്ചാരും ചെല്ലേണ്ടെന്നും മുഹമ്മദ് ബഷീര്‍ മുന്നറിയിപ്പു നല്കി. ബഷീറും മുസ്ലിംലീഗും നിലപാട് കടുപ്പിച്ചപ്പോള്‍ ആഭ്യന്തരമന്ത്രിക്ക് നാവിറങ്ങി.
പൊന്നാനി നിയമസഭാംഗം ശ്രീരാമകൃഷ്ണന് വിപ്ലവകാരിയാണ്. സിപിഎം യുവജന നേതാവാണെങ്കിലും പൊന്നാനിയിലെ ശീലത്തിനോടൊപ്പമേ സഖാവിന് നില്ക്കാന് പറ്റൂ. “മുസ്ലിം അനാഥാലയങ്ങളെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദം നിര്‍ഭാഗ്യകരം. ചിലര്‍ ഈ അവസരം ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. നിയമലംഘനം ആരു നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴേക്ക് എത്രയോ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്നേഹവും കാരുണ്യവും നല്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ കുതിര കയറുന്നത് മര്യാദകേടാണ്. ഇന്ത്യയില്‍ ആര്‍ക്കും എവിടെയും സഞ്ചരിക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനും അവകാശമുണ്ട്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും ജെഎന്‍യുവിലും ആര്‍ക്കും പോയി പഠിക്കാമെങ്കില്‍ ഇവിടെയും താത്പര്യമുള്ളവര്‍ക്കെല്ലാം പഠിക്കാനെത്താം. അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്ന ഒരു വ്യവസ്ഥിതി രാജ്യത്തില്ലാത്തതു കൊണ്ടാണല്ലോ കുട്ടികള്‍ ഇങ്ങനെ അലയേണ്ടി വരുന്നത്”. ശ്രീരാമകൃഷ്ണന്റെ അഭിപ്രായമാണ് മേലുദ്ധരിച്ചത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! അലിഗഡിലും ബനാറസിലും ദല്‍ഹിയിലും പഠിക്കാന്‍ ചെല്ലുന്നതുപോലെയാണോ 500ല്‍ പരം കുട്ടികളുമായി തീവണ്ടി ഒലവക്കോട്ടെത്തിയത്. നാലുമുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ സ്വമേധയാ വന്നതാണോ? പണം വാങ്ങിയും പണം നല്‍കിയും പ്രലോഭിപ്പിച്ചും കുട്ടികളെ വശീകരിക്കുന്നു. ആട്ടിത്തെളിച്ചുകൊണ്ടുവരുന്നു. ഏതു രാജ്യക്കാരാണെന്നു പോലും നിശ്ചയമില്ല? മുലപ്പാലിന്റെ മണം മാറാത്ത കുട്ടികള്‍ക്ക് ഭാഷയറിയില്ല. കാലാവസ്ഥയും സംസ്കാരം പോലും ഭിന്നം. കേരളത്തിലെത്തിയവര്‍ തന്നെ രോഗം പിടിപെട്ട് കിടപ്പിലുമായി. അപാകതകളും പോക്കണക്കേടും ചൂണ്ടിക്കാട്ടിയാല്‍ അത് അപരാധം. നഗ്നമായ നിയമലംഘനം കണ്ടാലും മിണ്ടിക്കൂടാ.
നിയമം നിയമത്തിന്റെ വഴിക്ക് എന്നാവര്ത്തിക്കുന്നയാളാണ് മുഖ്യമന്ത്രി. ഏറ്റവും ഒടുവില്‍ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാവില്‍ നിന്നുതിര്‍ന്നതും ഈ മൊഴിമുത്തുകള്‍ തന്നെ. എന്നാല്‍ മനുഷ്യക്കടത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുഖാമുഖം ഇരുന്നെഴുന്നേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ മട്ടുമാറി. നിയമം നിയമത്തിന്റെ വഴിക്ക് എന്നുമാത്രം പറഞ്ഞില്ല. മനുഷ്യക്കടത്തെന്നൊന്നില്ല. അതുമാത്രം പറയരുതെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്.
അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിന് ഒരു വ്യവസ്ഥയും ഏര്‍പ്പെടുത്താത്തതു കൊണ്ടാണല്ലോ കുട്ടികള്‍ ഇങ്ങോട്ടു വരുന്നതെന്ന് വിലപിക്കുന്ന ശ്രീരാമകൃഷ്ണന് പശ്ചിമബംഗാളില്‍ നിന്നെന്തുകൊണ്ട് വരുന്നു എന്നുകൂടി പറയണം. 35 വര്‍ഷം പശ്ചിമബംഗാള്‍ ഭരിച്ചത് ശ്രീരാമകൃഷ്ണന്റെ പാര്‍ട്ടിയല്ലേ ? മഹത്തായ സേവനത്തിന്റെ ഭാഗമായി തന്നെയാകും യത്തീംഖാനകള്‍ തുടങ്ങിയത്. പലതും തുടരുന്നതും അതുപോലെയാകാം. എന്നാല്‍ അങ്ങനെയല്ലാത്തവയുമുണ്ട്. കച്ചവടതാത്പര്യം വ്യക്തമാണ്. അനാഥാലയവും കച്ചവടസ്ഥാപനമാക്കാന് നോക്കുന്നവര്‍ക്കാണ് വേവലാതി. കടത്തിനു പിന്നില്‍ അത്തരക്കാരല്ലെന്ന് ഉറപ്പിച്ചു പറയാന്‍ വരട്ടെ.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: