കാറപകടത്തില്‍ കൊല്ലപ്പെട്ട കേന്ദ്ര മന്ത്രി ഗോപിനാഥ മുണ്ടെയുടെ മഹാരാഷ്ട്രരാഷ്ട്രീയത്തിലെ റോള്‍ എന്തായിരുന്നുവെന്നു ചോദിച്ചാല്‍ ബിജെപിയെ വളര്‍ത്തല്‍ എന്ന പെട്ടെന്നുള്ള ഉത്തരം പോരാ. മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി നേതാവ് പ്രമോദ് മഹാജന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ചര്ച്ചചെയ്തത്ര മുണ്ടെയുടെ പ്രവൃത്തികള്‍ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. മഹാജന് ദേശീയ രാഷ്ട്രീയത്തിന്റെ നിര്‍ണായക ഭാഗമായിമാറിയ കാലത്ത് മഹാരാഷ്ട്രയില്‍ ബിജെപിയെ ആരാണു നനച്ചു വളര്‍ത്തിയതെന്നു ചോദിച്ചാല്‍ ഉത്തരം മുണ്ടെ, എന്നാണ്. പക്ഷേ എങ്ങനെയെന്ന ചോദ്യത്തിനാണ് വിശദീകരണം വേണ്ടത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിനു വേറിട്ട മുഖമുണ്ട്. അവിടം ഒരേസമയം സമ്പന്നന്റെയും ഇടത്തരക്കാരന്റെയും ദരിദ്രന്റെയും രാഷ്ട്രീയ ഭൂമികയാണ്. വ്യവസായ ശാലകളിലെ തൊഴിലാളിക്കും കൃഷിപ്പാടങ്ങളിലെ കര്‍ഷകര്‍ക്കും ശക്തി പ്രകടിപ്പിക്കാന്‍ അവസരം കിട്ടുന്നിടം. ജാതിയില്‍ ഉയര്‍ന്നവര്‍ക്കും അതേ സമയംതന്നെ താണവര്ക്കും കരുത്തുകാട്ടാന്‍ വേദികിട്ടുന്നിടം. ഹിന്ദുവും മുസ്ലിമും തദ്ദേശീയരും അന്യദേശവാസികളും എല്ലാമെല്ലാം ശക്തരായ ഒരു മഹാപ്രദേശം. അവിടത്തെ രാഷ്ട്രീയത്തിനു മുന്‍കൂട്ടി തയ്യാറാക്കിയ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെയൊന്ന് ഉപയോഗിക്കാനാവില്ല. മറിച്ച് അപ്പോള്‍ ഇടയുന്നവരെ തളയ്ക്കാനും അവിടവിടെ സ്തുതിക്കേണ്ടവരെ സ്തുതിക്കാനും ഒപ്പം സ്വന്തം നിലപാടുകളില്‍ അണുവിട മാറാതിരിക്കാനും കഴിയുന്ന തികഞ്ഞ ഒരു രാഷ്ട്രീയ അഭ്യാസിക്കേ അവിടെ സ്ഥിരമായി വിജയിക്കാനാവൂ. താല്‍ക്കാലിക നേട്ടമുണ്ടാക്കിട്ടുള്ളവരുണ്ടാകാം. പക്ഷേ, മഹാരാഷ്ട്രയില്‍ ഈ മാസ്മര വിദ്യകാണിച്ചു വിജയിച്ചവരില്‍ ഗോപിനാഥ മുണ്ടെയെന്ന ബിജെപി നേതാവ് മുഖ്യനായിരുന്നു.
സംസ്ഥാനത്തെ ബിജെപി വളര്‍ച്ചയില്‍ മുണ്ടെയുടെയും സഹപ്രവര്‍ത്തകരുടെയും സംഭാവനയെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍. കെ. അദ്വാനി നിര്‍ണായകമെന്ന് അനുസ്മരിച്ചത് അതുകൊണ്ടാണ്. കനത്ത നഷ്ടമാണ് മുണ്ടെയുടെ വേര്‍പാടെന്ന് അദ്വാനി പറയുമ്പോള്‍ ചരമോപചാരത്തിലെ പതിവു രാഷ്ട്രീയ പ്രയോഗത്തിനപ്പുറമായിരുന്നു അതിന്റെ മൂല്യം.
മുമ്പു സൂചിപ്പിച്ച ‘മഹാ രാഷ്ട്രീയ’ത്തിലെ കളത്തില്‍ ബിജെപിയുടെ സ്ഥാനം അതിനുമപ്പുറം ഒരു ഞാണിന്മേല്ക്കളി പോലെയായിരുന്നു. കാരണം കോണ്‍ഗ്രസ് എന്ന ന്യൂനപക്ഷപ്രീണനത്തിന് എന്തും ചെയ്യുന്ന പാര്‍ട്ടിയെ നേരിടണം. അവരില്‍നിന്നു പിരിഞ്ഞു വിരിഞ്ഞ എന്‍സിപി എന്ന പ്രാദേശിക ഉത്തരവാദിത്തം മാത്രമുള്ള പാര്‍ട്ടിയെ കൈകാര്യം ചെയ്യണം. പക്ഷേ, അതിതീവ്രമായ നിലപാടുള്ള ‘ഹിന്ദുപാര്‍ട്ടി’യായി ശിവസേന നില്ക്കുമ്പോള് അതെങ്ങനെ സാധിക്കും. ഇടഞ്ഞു നില്ക്കുന്ന കടുവയ്ക്കൊപ്പം നില്ക്കുമ്പോള്, നിഴലുപോലുമാകാന്‍ ഇടയില്ലാതെ വരുന്നുവെന്നാകുമ്പോള് നിലനില്‍പ്പ് പ്രശ്നംതന്നെയാകും. ആശയവും ആദര്‍ശവും നോക്കിമാത്രം തെരഞ്ഞെടുപ്പു രാഷ്ട്രീയം നിര്‍ണയിക്കുന്ന സാഹചര്യമാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. പക്ഷേ അതിനപ്പുറത്തേക്ക് വികാരം ആളിക്കത്തുന്നിടത്താണ് മുണ്ടെ പൊരുതി നിന്നതും നേടിയതും.
പ്രമോദ് മഹാജന്റെ തന്ത്രങ്ങളും ഗോപിനാഥ മുണ്ടെയുടെ പ്രയോഗങ്ങളുമായിരുന്നു അതിനു സഹായകമായത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ ഒപ്പം നടന്നു കാണുകയും പിന്തുണക്കുകയും ചെയ്ത പ്രകാശ് ജാവ്ദേക്കര്‍ എന്ന കേന്ദ്ര മന്ത്രി ടിവി ക്യാമറയ്ക്കു മുന്നില്‍ മുണ്ടെയെക്കുറിച്ചു പറയാനാവാതെ വിതുമ്പി. ജാവ്ദേക്കര്‍ പൊഴിച്ചത് രാഷ്ട്രീയക്കാരന്റെ മുതലക്കണ്ണീരായിരുന്നില്ല; നെഞ്ഞുരുകിയ ചുടുനീരായിരുന്നു.
മുണ്ടെക്ക് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലെത്തണമെന്ന സങ്കല്‍പ്പമുണ്ടായിരുന്നു- ആഗ്രഹമല്ല, സങ്കല്‍പ്പം, സ്വപ്നം. 1995 മുതല്‍ 1999 വരെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിഷ്പക്ഷജനങ്ങളില് പലരും അങ്ങനെ തീരുമാനിക്കുകയും ചെയ്തിരുന്നു. കാരണം സംസ്ഥാനത്തിന്റെ വികസനത്തിനു പകരം സങ്കുചിത രാഷ്ട്രീയത്തിന്റെ മത്സരക്കളത്തില്‍നിന്നു സംസ്ഥാന ജനതയെ മോചിപ്പിക്കുക മുണ്ടെയുടെ മോഹമായിരുന്നു.
ജാതിരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ രാംദാസ് അത്വാലെയുടെ പാര്‍ട്ടിയായ ആര്പിഐയെയും മതരാഷ്ട്രീയക്കളിയുടെ മുത്തച്ഛനായ ബാല്‍ താക്കറെയുടെ ശിവസേനയെയും ഒരു വേദിയില്‍, മുന്നണിയില്‍ ഒരുമിപ്പിച്ച മുണ്ടെ സംസ്ഥാനത്തെ പിന്നാക്ക ജാതിയില്‍ പെട്ട വംജാരി ജാതിക്കാരനായിരുന്നുവെന്ന് സംസ്ഥാനത്തിനു പുറത്തുള്ള അധികം പേര്‍ക്ക് അറിയില്ലായിരുന്നു. കാരണം ജാതിയും മതവും പറയാനായിരുന്നില്ല മുണ്ടെ സമയം ചെലവിട്ടത്, രാജ്യത്തിന്റെ മഹിമയും പാര്‍ട്ടിയുടെ നയവും പറയാനായിരുന്നു. അത് മഹാ ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നതിന്റെ ചരിത്ര സാക്ഷ്യമായിരുന്നു 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയക്കണക്ക്. പക്ഷേ…..
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: