മലയാള പത്രപ്രവര്‍ത്തന രംഗത്തെ അവിസ്മരണീയരായ വ്യക്തികളെ ഓര്‍ക്കുമ്പോള്‍ പൊന്തിവരുന്ന അനേകം മുഖങ്ങളുണ്ട്. അവരില്‍ ദേശബന്ധു പത്രാധിപരായിരുന്ന ആര്.കെ. കര്‍ത്ത, ദേശമിത്രം വാരിക, സുദര്‍ശനം സായാഹ്നപത്രം, ജന്മഭൂമി എന്നിവയുടെ പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായും പിന്നീട് ജന്മഭൂമി മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ച വി.എം. കൊറാത്ത് എന്നിവരുമായും എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം എന്റെ രംഗമാകുമെന്ന് വിദൂര ചിന്തപോലും ഇല്ലാത്ത കാലത്താണ് ആര്.കെ. കര്‍ത്താവുമായി ബന്ധപ്പെട്ടത്. മറ്റുരണ്ടുപേരും അങ്ങനെ തന്നെ. പക്ഷേ അവര്‍ ഇരുവരും ജന്മഭൂമിയില് സജീവമായി ഇടപെടുന്നവരായി തീര്‍ന്നു. മൂന്ന് പേരിലും പൊതുവായി ഉണ്ടായിരുന്ന സ്വഭാവം ഉറച്ച ധര്‍മ്മബോധവും അതിനോട് കാണിച്ചിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ്. അതിനുവേണ്ടി ഏത് കൊലകൊമ്പനേയും കൂസലില്ലാതെ ധിക്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഹിന്ദുത്വത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചവരാണ് ആ ത്രിമൂര്‍ത്തികള്‍.
ജൂണ്‍ നാല് വി.എം. കൊറാത്ത് എന്ന കൊറാത്ത് വേലായുധ മേനോന്റെ അനുസ്മരണ ദിനമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം അതിന്റെ ഭാഗമായാണ് പത്രരംഗത്തേക്ക് വന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് അപ്പുറം അക്കാദമിക നേട്ടം ഇല്ലെങ്കിലും സ്വപരിശ്രമത്തിലൂടെ പത്രരംഗത്തെ മുടിചൂടാമന്നനായി തീരാന്‍ കൊറാത്തിന് കഴിഞ്ഞു. ഇന്നത്തെ മികച്ച പത്രപ്രവര്‍ത്തകരില്‍ എല്ലാവരേയും തന്നെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്പ്പെടുത്താവുന്നവരാണ്. ജേര്‍ണലിസം സംബന്ധിച്ച പരിശീലന കളരികളില്‍ അദ്ദേഹം ഒഴിവാക്കാനാവാത്ത ആശാനുമായിരുന്നു. കേരള പ്രസ് അക്കാദമിയുടെ തുടക്കം മുതല്‍ അവിടെ അധ്യാപനത്തിന് അദ്ദേഹം എത്തിയിരുന്നു. മാതൃഭൂമിയുടെ സമുന്നത സ്ഥാനം ഉണ്ടായിരുന്നിട്ടും അതിന്റെ ഭരണ സമ്പ്രദായത്തിലെ ചില പ്രവണതകളുമായി പൊരുത്തപ്പെടാനാവാതെ കൊറാത്ത് രാജിവച്ച് പോരുകയായിരുന്നു. പിന്നീട് എത്ര പ്രലോഭനവും സമ്മര്‍ദ്ദവും ഉണ്ടായിട്ടും തിരിച്ചുചെല്ലാന്എന്നല്ല ഒരു ലേഖനം എഴുതാന്‍ കൂടി അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തെ ജന്മഭൂമിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഒട്ടും വൈമനസ്യം ഇല്ലാതെ അത് സ്വീകരിച്ചു. ആ വലുപ്പത്തിന് അനുസരിച്ച സൗകര്യങ്ങള്‍ നല്കാന് ആയില്ലെങ്കിലും ജന്മഭൂമിയിലെ വളര്‍ന്നുവരുന്ന പത്രാധിപ സംഘത്തിന് പുതുവെളിച്ചം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞു. ആ കാലത്ത് ജന്മഭൂമി ഓഫീസ് പത്രക്കാരുടെ മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ മേഖലകളിലെ വമ്പന്മാരുടെ സംഗമവേദികൂടിയായി.
കൊറാത്ത് പത്രരംഗത്ത് മാത്രമല്ല സാംസ്കാരിക, ആത്മീയ രംഗങ്ങളിലും പുതിയ ഉണര്‍വ് സൃഷ്ടിച്ച ആളായിരുന്നു. പത്രപ്രവര്‍ത്തകരുടെ ഇന്നത്തെ സുശക്തമായ സംഘടനയുടെ ആദ്യകാല നേതാവ് അദ്ദേഹം ആയിരുന്നു. കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണന്റെ ഭാവനയില്‍ കിളിര്‍ത്ത തപസ്യ എന്ന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ നായകസ്ഥാനം കൊറാത്ത് ഏതാണ്ട് അവസാനകാലം വരെ വഹിച്ചിരുന്നു. ഹൈന്ദവ നവജാഗരണത്തിന്റെ പതാക വാഹകസ്ഥാനം വഹിക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രാരംഭം ടി.നാരായണന് നമ്പ്യാര്‍, കേളപ്പജി, കൃഷ്ണന് തുടങ്ങിയവരോടൊപ്പം കൊറാത്തിന്റെ ഉത്സാഹത്തിലായിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര സംരംഭം അതിന്റെ ചവിട്ടുപടിയായി മാറി. പിന്നീട് മാധവ്ജി, പി.രാമചന്ദ്രന് എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് ഇന്നത്തെ രൂപത്തിലേക്ക് തിരിച്ചുകയറി. ഇതൊന്നും താന്‍ അല്ല ചെയ്യുന്നതെന്ന ഭാവമായിരുന്നു കൊറാത്തിന്. ‘ഓര്‍മയുടെ നിലാവ്’ എന്ന ആത്മകഥയിലൂടെ സ്വതസിദ്ധമായ ഓജസ് തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം ജീവിതാനുഭവങ്ങള്‍ നിവര്‍ത്തിവച്ചു. കേരളത്തിലെ സാഹിത്യ, സാംസ്കാരിക, ആത്മീയ ഹൈന്ദവ വേദികളില്‍ കെടാവിളക്കായിരുന്ന വി.എം. കൊറാത്തിന് സ്മരണാഞ്ജലി.
പി . നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: