ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രൂപവല്‍ക്കരിക്കപ്പെട്ട സിബിഐ രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം ‘ലോ ആന്റ് ഓര്‍ഡര്‍’ സംസ്ഥാനത്തിന്റെ അധികാരപരിധിയില്പ്പെടുത്തിയിട്ടുള്ള വിഷയമാണ്. ഹീനമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അന്വേഷണം നടത്തി പ്രതികളെ നിയമ ദണ്ഡനവിധേയമാക്കാനുള്ള ചുമതലയും അവകാശവും സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. പൊതുവില്‍ കേന്ദ്രഭരണകൂടത്തിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുമാകില്ല. രാജ്യസുരക്ഷ ഉള്‍പ്പെട്ടാല്‍ കേന്ദ്രത്തിന് ഇടപെടാനവകാശമുണ്ട്.
എന്നാലിപ്പോള്‍ രാജ്യത്ത് കൊലപാതകങ്ങളും ഗുരുതര കുറ്റങ്ങളും സിബിഐ ധാരാളമായി അന്വേഷിച്ചുവരുന്നുണ്ട്. ഇത് സിബിഐ നേരിട്ട് കുറ്റാന്വേഷകനായി വരാതെ സംസ്ഥാന സര്‍ക്കാരുകളോ ഉന്നത നീതിപീഠ ഉത്തരവുകള്‍ വഴിയോ ഏല്‍പ്പിക്കപ്പെടുന്ന കേസുകളെന്ന നിലയിലാണ്. ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ വഴി വരുന്ന കേസുകള്‍ നിരാകരിക്കാതെ ഇവര്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്തയയ്ക്കുന്ന കേസുകള്‍ തിരിച്ചയച്ച സംഭവങ്ങളുമുണ്ട്. സര്ക്കാരയയ്ക്കുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കാതെ മടക്കുക അസാധാരണമാണ്.
കേരളസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം ശുപാര്‍ശകള്‍ സിബിഐ മടക്കുക ഇവിടെ ആപല്‍ക്കരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പൊതുസമൂഹത്തെ അസ്വസ്ഥതയിലും ആശങ്കയിലും ആഴ്ത്തിയ സുപ്രധാന കേസുകളില്‍ സിബിഐ രാഷ്ട്രീയ നുകത്തിന് കീഴില്‍ വഴങ്ങി അന്വേഷണ ശുപാര്‍ശകള്‍ നിരാകരിച്ചതുവഴി നീതിനിഷേധത്തിന് വിധേയരായവരാണ് കേരളീയര്‍. കോഴിക്കോട് മാറാട് കൂട്ടക്കൊല, തലശ്ശേരി ജയകൃഷ്ണന്‍മാസ്റ്റര്‍ വധം, വകരയിലെ ടി.പി. ചന്ദ്രശേഖരന് കൊല എന്നിവ ഈ പട്ടികയില്‍പ്പെടുന്നു. സംസ്ഥാന ക്യാബിനറ്റിന്റെ സിബിഐ അന്വേഷണ ശുപാര്‍ശ ദല്‍ഹിയിലെ അധികൃതര്‍ പുറംകാലുകൊണ്ട് ചവിട്ടുതെറിപ്പിച്ചു എന്നതാണ് ഈ കേസുകളുടെ ദുര്യോഗം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമേല്ക്കാത്ത ക്ഷതവും അപമാനവും നീതിനിഷേധവുമാണ് ഇതുവഴി കേരളം പേറുന്നത്. മാറിമാറി വന്ന എല്‍ഡിഎഫ്, യുഡിഎഫ് ഭരണകൂടങ്ങളുടെ കള്ളക്കളിയും കെടുകാര്യസ്ഥതയും അട്ടിമറികളുംകൊണ്ടാണ് ഇക്കാര്യത്തില്‍ കേരളം വീഴ്ത്തപ്പെട്ടത്. സിബിഐയും കേന്ദ്ര കോണ്‍ഗ്രസ് ഭരണകൂടവും ഇതില്‍ പ്രതിക്കൂട്ടിലാണ്.
മാറാട് കൂട്ടക്കൊല, ജയകൃഷ്ണന് മാസ്റ്റര്‍വധക്കേസ്, ടിപി വധക്കേസ് എന്നിവ സിബിഐ അന്വേഷിക്കേണ്ടത് നിയമവാഴ്ചയുടെ നിലനില്‍പ്പിന് ആവശ്യമായ ഒന്നാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്-ലീഗ് ഭരണകൂടവും കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഒത്തുകളിച്ച് ഈ മൂന്ന് കേസുകളും “സിബിഐ അന്വേഷണം നിരാകരിക്കപ്പെട്ട” സാഹചര്യത്തിലെത്തിക്കുകയാണുണ്ടായത്. ഭാഗിക അന്വേഷണം സിബിഐ ഏറ്റെടുക്കില്ല എന്ന വാദഗതി നിലനില്‍ക്കുന്നതല്ല. 1979 നരംഗ് കേസ്, ഗൂഡല്ലൂര്‍ കന്യാസ്ത്രീ കേസ്, രാജീവ്ഗാന്ധി കേസ് എന്നിവയൊക്കെ ഭാഗിക അന്വേഷണം ആവാമെന്ന നിയമവ്യവസ്ഥകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മാറാട് കേസ് പഴക്കമുള്ളതിനാല്‍ അന്വേഷിക്കാനാവില്ലെന്ന നിലപാടും ശരിയല്ല. മൂന്ന് വ്യാഴവട്ടക്കാലത്തിലധികം പഴക്കമുള്ള നക്സല്‍ വര്‍ഗ്ഗീസ് വധം അന്വേഷിച്ച് പ്രതികളെ ശിക്ഷിച്ച ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഈ മൂന്ന് കേസുകളുടെയും ദുര്‍ഗതിക്ക് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശത്താലുള്ള അട്ടിമറിയാണുള്ളതെന്ന് വ്യക്തമാണ്.
ഈയടുത്തകാലത്ത് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതിന്റെ മാനദണ്ഡം സുപ്രീംകോടതി ഗുജറാത്തിലെ പ്രജാപതി കേസിലും മറ്റും സ്പഷ്ടമാക്കിയിട്ടുണ്ട്. ക്രിമിനല്‍ നീതിക്രമത്തിന്റെ ആദ്യപടിയായ കുറ്റാനേഷണത്തില്‍ സമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജിക്കുക എന്നതിനായിരിക്കണം മുന്‍തൂക്കമെന്ന് പരമോന്നത നീതിപീഠം വിധിച്ചു. ഗുജറാത്ത് പോലീസിനെ അന്വേഷണക്കാര്യത്തില്‍ വിശ്വസിക്കുവാനും അവലംബിക്കാനും സാധിക്കുമെങ്കിലും ജനമനസുകളില്‍ വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ‘ഏറ്റുമുട്ടല്‍ കേസ്’ സിബിഐക്ക് കൈമാറാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം മാറാട് കേസ്, ജയകൃഷ്ണന് മാസ്റ്റര്‍ കേസ്, ടിപി വധക്കേസ് എന്നിവ സുപ്രീംകോടതി കല്പിച്ച മാനദണ്ഡമനുസരിച്ച് സിബിഐ അന്വേഷണം അര്‍ഹിക്കുന്ന കേസുകള്‍തന്നെയാണ്.
മാറാട് കൂട്ടക്കൊല നടന്നിട്ട് ഒരു വ്യാഴവട്ടക്കാലമാകാറായി. ഇതിനു തൊട്ടുമുമ്പു നടന്ന സംഭവങ്ങളില്‍ പോലീസ് കൃത്രിമമായി പ്രതികളാക്കിയ പതിനൊന്നു സ്വയംസേവകര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മാറാട് സുരേഷ് ഉള്‍പ്പെടെയുള്ള തടവുകാരായ അരയസമൂഹത്തില്പ്പെട്ട പലരും മാറാട്ട് ഒരു ഉറുമ്പിനെപ്പോലും നുള്ളിനോവിച്ച ചരിത്രമുള്ളവരല്ല. എന്നിട്ടും അവരെ കള്ളക്കേസില്‍ കുടുക്കി കൃത്രിമ തെളിവുകളുണ്ടാക്കി ശിക്ഷിപ്പിച്ച അന്നത്തെ പോലീസ് സംവിധാനം നീതിയുടെ നെഞ്ചിലാണ് തങ്ങളുടെ അധികാരകത്തി കുത്തിയിറക്കിയത്. ചില മുസ്ലിം പ്രമാണിമര്ക്കുവേണ്ടിയാണ് ഈ കടുംകൈ ചെയ്തത്. മാറാട് നടന്ന മൂന്ന് കൊലക്കേസുകളിലായി 34 പേര് പ്രതികളാക്കപ്പെട്ടിരുന്നു. വിചാരണയില്‍ 23 പേരെ കുറ്റവിമുക്തരാക്കിയെങ്കിലും സുരേഷിനെപ്പോലുള്ള നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. മനസാക്ഷിയില്ലാതെ ഭരണ രാഷ്ട്രീയത്തിനുവേണ്ടി നിരപരാധികളെ കുടുക്കിയ കാക്കികുപ്പായക്കാര്‍ കാലത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. സുരേഷിന്റെയും സഹതടവുകാരുടെയും നിരപരാധിത്വം പുനരന്വേഷണം വഴി ആരായുന്ന കാര്യത്തില്‍ നിയമം നിസ്സഹായമല്ല.
2003 മെയ് മാസത്തില്‍ നടന്ന മാറാട് കൂട്ടക്കൊല കേരളത്തില്‍ ആദ്യമായി അരങ്ങേറിയ കാശ്മീര്‍ മോഡല്‍ മിന്നലാക്രമണമായിരുന്നു. അതിന്റെ പേരില്‍ പ്രതിക്രിയക്ക് അരയസമൂഹം ഇറങ്ങിപ്പുറപ്പെടാതിരുന്നതിനെ സമാധാനപ്രിയരായ ജനങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നതാണ്. വ്യവസ്ഥാപിത നീതി തങ്ങള്‍ക്ക് ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാറാട്ടെ അരയസമൂഹം എല്ലാം സഹിച്ച് മുന്നോട്ടുനീങ്ങിയത്. മാറാട് ക്രൈംബ്രാഞ്ച് അന്വേഷിച്ച 2003 ലെ കൂട്ടക്കൊലയുടെ അന്വേഷണത്തില്‍ ബോധപൂര്‍വം വന്‍ഗൂഢാലോചന, ഭീകരബന്ധം, സാമ്പത്തികസ്രോതസ്സ് തുടങ്ങിയവ ഒഴിച്ചുനിര്‍ത്തുകയായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ മൊഴിയിലും ഈ വീഴ്ച തുറന്നുസമ്മതിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശയില്‍ ഗൂഢാലോചന, സാമ്പത്തികം, ഭീകരബന്ധം എന്നിവ അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചത് കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതനുസരിച്ചുള്ള സിബിഐ അന്വേഷണ ശുപാര്‍ശയെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേരള-കേന്ദ്രസര്ക്കാരുസള്, സിബിഐ എന്നിവ എതിര്‍ക്കുകയാണുണ്ടായത്. കോണ്‍ഗ്രസ്-സിപിഎം-മുസ്ലിംലീഗ് കക്ഷികള്‍ സിബിഐ അന്വേഷണക്കാര്യത്തില്‍ എക്കാലത്തും വില്ലന്മാരായി നീതിയുടെ നെഞ്ച് പിളര്‍ത്തുകയായിരുന്നു.
മാറാട് കേസിലെ ചില പ്രതികളുടെ ബോട്ടില്‍ വന്‍ സ്ഫോടനമുണ്ടായപ്പോള്‍ ബേപ്പൂരിലെ ആര്‍എസ്എസ് സംഘചാലക് കെ. വാസുദേവന്‍ സിബിഐ അന്വേഷണത്തിനായി കേരള ഹൈക്കോടതിയെ 2006 ല്‍ സമീപിച്ചിരുന്നു. ഈ ലേഖകനായിരുന്നു വാസുദേവന്റെ അഭിഭാഷകന്. പ്രസ്തുത കേസില്‍ സിബിഐ അന്വേഷണം നേടിയെടുക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല ശ്രദ്ധേയമായ മറ്റൊരു നേട്ടംകൂടി കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. മാറാട് കൂട്ടക്കൊലക്കേസിനോട് ബന്ധപ്പെട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, റവന്യൂ ഇന്റലിജന്‍സ്, കോസ്റ്റല്‍ ഗാര്‍ഡ് എന്നിവകളുടെ ഫയലുകള്‍ പരിശോധിച്ച് പ്രത്യേക സിബിഐ ടീം രൂപീകരിച്ച് അന്വേഷിപ്പിക്കാനും ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതെല്ലാം ഭരണകൂട ഇടപെടലുകളാല്‍ അട്ടിമറിക്കപ്പെട്ടതായി വേണം ന്യായമായും കരുതേണ്ടത്. ഇക്കാര്യത്തില്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന് ശുപാര്‍ശ ഇടത് ഭരണകൂടം തത്വത്തില്‍ അംഗീകരിക്കുകയും പിന്‍വാതില്‍വഴി അട്ടിമറിക്കുകയുമാണുണ്ടായത്. പുതിയ അന്വേഷണം ഏറ്റെടുത്ത് രണ്ട് കൊല്ലമായിട്ടും എഫ്ഐആറില്പ്പെട്ടവരെപ്പോലും അറസ്റ്റ്ചെയ്യുകയോ അന്വേഷണം ഫലപ്രദമാകാതിരിക്കുകയോ ചെയ്തില്ല. മാറാട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ അടുത്തിടെ വിരമിച്ച പോലീസുദ്യോഗസ്ഥനും ഇപ്പോള്‍ ചില പ്രധാനപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം ഭരണകൂട അട്ടിമറികളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവയൊക്കെ അന്വേഷിക്കപ്പെടേരണ്ടതുമാണ്. മാറാട്ടെ വ്രണിതഹൃദയരായ അരയസമൂഹത്തിന് പൂര്‍ണനീതി ഉറപ്പാക്കാനും പൊതുതാല്പര്യം സംരക്ഷിക്കാനുംവേണ്ടി മാറാട് സംഭവത്തില്‍ ഉള്‍പ്പെട്ട ഗൂഢാലോചന, സാമ്പത്തികസ്രോതസ്സ്, ഭീകരബന്ധം തുടങ്ങിയവയും കൂടാതെ മാറാട് കമ്മീഷന്, ഈ ലേഖകന്‍ 2011 ല്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍, മുന്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ വെളിപ്പെടുത്തല്‍ തുടങ്ങി എല്ലാ കാര്യങ്ങളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. നീതിയുടെ വിജയത്തിന് ഇതാണ് ഫലപ്രദമായ പോംവഴി.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: