419. ഓഷധീശഃ – സസ്യങ്ങളുടെ നാഥന്, ചന്ദ്രന്, ഭൂമിയിലുള്ള എല്ലാ സസ്യങ്ങള്‍ക്കും ഔഷധഗുണമുണ്ട്. മനുഷ്യരെയും മൃഗങ്ങളെയും മറ്റു ജീവികളെയും ബാധിക്കുന്ന രോഗങ്ങളെ നശിപ്പിക്കുന്ന രസം ഉള്ളതുകൊണ്ട് സസ്യങ്ങള്‍ക്ക് ഓഷധികള്‍ എന്നുപേര്. ആ രസം സസ്യങ്ങള്‍ക്കു നല്‍കുന്നത് ചന്ദ്രനായതുകൊണ്ട് ചന്ദ്രനെ ഓഷധികളുടെ നാഥനായി പറയാറുണ്ട്. ചന്ദ്രനായി രൂപം പൂണ്ട് തന്റെ അമൃതകിരണങ്ങളാല്‍ ഓഷധികളെ പോഷിപ്പിക്കുന്ന ഗുരുവായൂരപ്പനെ നാമം വാഴ്ത്തുന്നു.
420. ഓഡ്രമാലാവിഭൂഷിതഃ – ഓഡ്രപുഷ്പംകൊണ്ടുള്ള മാലയാല്‍ അലങ്കരിക്കപ്പെട്ടവന്‍. ഓഡ്രപുഷ്പം ചെമ്പരത്തിയാണെന്നു മിക്ക ആചാര്യന്മാരും അഭിപ്രായപ്പെടുന്നു. പെട്ടെന്നു വാടുന്ന ഏതു പൂവും ഓഡ്രപുഷ്പമാണെന്നും അഭിപ്രായമുണ്ട്. ചെമ്പരത്തിപ്പൂവെന്ന പക്ഷക്കാരാണധികം. നമുക്ക് അവരുടെ പക്ഷത്തില്‍ ചേരാം. ഭക്തര്‍ അര്‍പ്പിക്കുന്ന മാല ഏതു പൂ കൊണ്ടുള്ളതായാലും ഭക്തദാസനായ ഭഗവാന് സന്തോഷത്തോടെ അണിയും.
94: ഔഷധഃ സര്വതാപാനാം സമാനാധിക്യവര്ജ്ജിതഃ
കാലഭൃത് കാലദോഷഘ്നഃ കാര്യജ്ഞഃ കര്മ്മകാരകഃ
421. ഔഷധസര്വതാപാനം – എല്ലാ ദുഃഖങ്ങള്‍ക്കും ഔഷധമായവന്‍. താപം രോഗം കൊണ്ടാകാം. ദാരിദ്ര്യംകൊണ്ടോ അജ്ഞതകൊണ്ടോ ആകാം. സമൂഹത്തിലെ തകരാറുകള്കൊണ്ടോ കുടുംബത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ടോ ആകാം. ആവശ്യമില്ലാത്ത മോഹങ്ങളെ താലോലിച്ച് സ്വയം എടുത്തു തലയിലേറ്റിയ ആശാഭംഗം കൊണ്ടാകാം. കൊടുങ്കാറ്റോ ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതിക്ഷോഭം കൊണ്ടാകാം. ഏതു കാരണം കൊണ്ടുള്ള അപകടമായാലും അതു ശമിപ്പിക്കാനുള്ള ഒരു മരുന്നുണ്ട്. ശ്രീ ഗുരുവായൂരപ്പനാണ് സര്വതാപഹരമായ ആ മരുന്ന്. ഭഗവാനെ സ്തുതിക്കുക, സ്തുതിക്കുന്നതു കേള്‍ക്കുക, ഭഗവാന്റെ ലീലകള്‍ അന്യരെ കേള്‍പ്പിക്കുക, ഭഗവാന്റെ പ്രതീകങ്ങളായ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍, സാളഗ്രാമം തുടങ്ങിയവ ദര്‍ശിക്കുക, നാമമന്ത്രങ്ങള്‍ ജപിക്കുക, ഭഗവാനെ സ്മരിക്കുക തുടങ്ങി ഭഗവാനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവര്‍ക്ക് എന്തുതന്നെ താപം അനുഭവിക്കേണ്ടിവന്നാലും അതുമാറും.
ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ഈ ജന്മത്തിലോ പൂര്‍വജന്മത്തിലോ ചെയ്തുപോയിട്ടുള്ള പാപങ്ങളുടെ ഫലമായിട്ടാണെന്നു മുന്‍പു പറഞ്ഞിരുന്നു. ഭഗവാനെ സ്മരിക്കുന്ന നിമിഷത്തില്‍ എല്ലാ പാപങ്ങളും നശിക്കും. പാപങ്ങള്‍ നശിക്കുമ്പോള്‍ പാപജന്യമായ താപം സ്വാഭാവികമായി നശിക്കും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: