ന്യൂദല്‍ഹി: സ്കൂള്‍ പാഠ്യപദ്ധതിയില്‍ തന്റെ ജീവിതം ഉള്‍ക്കൊള്ളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിച്ചിരിക്കുന്നവരുടെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കരുതെന്ന നിലപാടാണ് തനിക്കുള്ളത്. ഇന്ത്യക്ക് മഹത്തായ ചരിത്രമുണ്ട്, ഇന്നത്തെ ഇന്ത്യയുടെ ശില്‍പ്പികളായ മഹാന്മാരെക്കുറിച്ചാണ് യുവ തലമുറ പഠിക്കേണ്ടതെന്നും മോദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. തന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്ത വായിച്ചിരുന്നുവെന്നും എന്നാല്‍ അതിനോട് യോജിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി. മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാന സര്‍ക്കാറാണ് മോദിയുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനമെടുത്തത്. പ്രധാനമന്ത്രിയായി മോദിയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ മഹാരാഷ്ട്ര വിദ്യഭ്യാസമന്ത്രി മോദിയുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മോദി പ്രധാനമന്ത്രിയായതിനുശേഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ മോദിജീവിതം പാഠ്യ വിഷയമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. മാഹാരാഷ്ട്ര സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ ജീവിച്ചിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് ടെന്‍ണ്ടുല്‍ക്കറുടെ ജീവിതകഥയുമുണ്ട്. സച്ചിനെക്കുറിച്ചുള്ള പാഠഭാഗം ഈ അദ്ധ്യയനവര്‍ഷംമുതല്‍ നാലാം ക്ലാസിലെ പാഠ്യപദ്ധതിയില്‍ നിലവില്‍ വരും. മറാഠി, ഇംഗ്ലീഷ് എന്നീ ഭാഷാപഠന പുസ്തകത്തിലാണ് സച്ചിനെക്കുറിച്ചുള്ള പാഠം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര സ്കൂള്‍ വിദ്യഭ്യാസവകുപ്പ് മന്ത്രി രാജേന്ദ്ര ദര്‍ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: