ആലപ്പുഴ: സുമനസുകളുടെ അനുഗ്രഹാശംസകള്‍ ഏറ്റുവാങ്ങി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ശ്രീശാരദാദേവി ബാലികാസദനത്തിലെ ഒരു മകള്‍ കൂടി സുമംഗലയായി. ആലപ്പുഴ ശ്രീരാമകൃഷ്ണാശ്രമത്തിന് ഇത് ധന്യ മുഹൂര്‍ത്തം.
ബാലികാസദനത്തിലെ മൂത്ത മകള്‍ ശില്പയുടെയും കോഴിക്കോട് പടിഞ്ഞാറെ പറമ്പത്ത് ബാലുശേരിയില്‍ ബാലകൃഷ്ണന്‍നായരുടെയും ദേവിയുടെയും മകന് ശ്രീബാഷിന്റെയും വിവാഹം സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് നടന്നത്. രാവിലെ 11.05നും 12നും മധ്യേ ശുഭമുഹൂര്‍ത്തത്തില്‍ രാമകൃഷ്ണാശ്രമത്തിന്റെ പവിത്ര സന്നിധിയില്‍ വിഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറിയും ബാലികാസദനത്തിന്റെ സെക്രട്ടറിയുമായ പി.ആര്. ശിവശങ്കരനാണ് വധുവിന്റെ കരം പിടിച്ചു നല്‍കിയത്.
ആയിരത്തോളം പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും നടത്തി. ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാന്‍ കാലേകൂട്ടി തന്നെ നിരവധിപേര്‍ എത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെയും മറ്റു സുമനസുകളുടെയും നിര്‍ലോഭമായ സഹായത്തോടെയാണ് വിവാഹം നടത്തിയത്. തങ്ങളുടെ ജ്യേഷ്ഠസഹോദരിയുടെ വിവാഹത്തിന് അതിഥികളെ വരവേല്‍ക്കാനും മറ്റും ബാലികാസദനത്തിലെ 22 സഹോദരിമാരും മുന്‍പന്തിയിലുണ്ടായിരുന്നു. വരന്റെ വീട്ടിലേക്ക് ശില്പയെ യാത്രയയക്കാന്‍ എത്തിയ ഇവരുടെയും ബാലികാസദനം ഭാരവാഹികളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
ഭര്‍ത്താവുമൊന്നിച്ച് എല്ലാവരെയും കാണാന്‍ ഇനിയും ഇവിടെയെത്തുമെന്ന് ഉറപ്പു നല്കി നിറഞ്ഞ മനസോടെയാണ് ശില്പ യാത്രയായത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ വിവാഹം നടത്തുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയിലായിരുന്നു വിഎച്ച്പി പ്രവര്‍ത്തകര്‍.
അച്ഛന് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ ശില്പയെ എട്ടു വര്‍ഷം മുമ്പാണ് അമ്മ ബാലികാസദനത്തിലെത്തിച്ചത്. ബികോം പഠനം പൂര്‍ത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുമ്പോഴാണ് ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ ശ്രീബാഷിന്റെ വിവാഹാലോചന വന്നത്. വിഎച്ച്പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, വിഎച്ച്പി വിഭാഗ് സഹസംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, കെ.സി. വേണുഗോപാല്‍ എംപി, ഓര്‍ഫനേജ് ബോര്‍ഡ് ജില്ലാ സെക്രട്ടറി സുലൈമാന്‍കുഞ്ഞ്, ജി. സുധാകരന് എംഎല്‍എയുടെ പ്രതിനിധി അരുണ്‍കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ ആശ്രമത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: