പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ കോടതി നടപടി സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി. നീര്‍ച്ചാലുകളും നെല്‍വയലുകളും നികത്തിയും കുന്നുകള്‍ ഇടിച്ചും പൈതൃകഗ്രാമത്തെ വികൃതമാക്കാനൊരുങ്ങിയവവരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. അവസാനം പദ്ധതിയുടെ വിശ്വാസ്യതയോ ആധികാരികതയോ വ്യക്തമാകുന്നതിന് മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ പത്തു ശതമാനം ഓഹരിയുമെടുത്തു. പന്ത്രണ്ടോളം നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കെജിഎസ് ഗ്രൂപ്പില്‍ ഓഹരിയെടുത്തതിലൂടെ ആറന്മുളയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരും ബാധ്യസ്ഥമാണ്.
2013 മെയ് 4 ന് പദ്ധതി പ്രദേശത്തെ 232 ഏക്കര്‍ സ്ഥലം റവന്യൂവകുപ്പ് മിച്ചഭുമിയായി പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമി തിരിച്ച് കമ്പനിക്ക് ലഭ്യമാക്കുന്നിനുള്ള ശ്രമവും ഭരണാധികാരികളില്‍ നിന്നുണ്ടായി. ഇതിനായി നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ശ്രമിച്ചിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നെല്‍വയലുകളും തോടുകളും നികത്തി പദ്ധതി ആരംഭിച്ചകാലത്ത് കേരളത്തിലെ മുഖ്യമന്ത്രി എ.കെ.ആന്റണിയായിരുന്നു. തുടര്‍ന്ന് ആന്റണി കേന്ദ്രമന്ത്രിസഭയിലേക്ക് ചേക്കേറിയപ്പോള്‍ ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ഭരണ നേതൃത്വം ഏറ്റെടുത്തു. ഏബ്രഹാം കലമണ്ണിലാണ് വിവാദ പദ്ധതിക്ക് തുടക്കം കുറിച്ചത്. നെല്‍ വയലുകള്‍ നികത്താനായി ആറന്മുളയിലെ കരിമാരക്കുന്ന് അദ്ദേഹം വിലയ്ക്കെടുത്തു. ഈ കുന്ന് ഇടിച്ച് വയലുകള്‍ നികത്തുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില്‍ പരമാവധി സ്ഥലങ്ങളില്‍ മണ്ണിട്ട് നികത്താന്‍ കഴിഞ്ഞു. തുടര്‍ന്നാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചത്. കെജിഎസ് ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്ത ശേഷമായിരുന്നു അംഗീകാരം.
ഈ കാലഘട്ടത്തിനിടെ ആറന്മുളയിലെ കോഴിത്തോട്, കരിമാരംതോട്, തുടങ്ങിയ നിരവധി നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തപ്പെട്ടു. ആറന്മുള, കിടങ്ങന്നൂര്‍, പുഞ്ചപ്പാടങ്ങളില്‍ കൃഷി അസാധ്യമായി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ പച്ചക്കറികൃഷിപോലും ഇവിടെ സാധ്യമല്ലാതായി. 2011 ഫെബ്രുവരി 24 ന് പദ്ധതിപ്രദേശമടക്കം 1600 ഏക്കര്‍ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചതോടെയാണ് നാട്ടുകാര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് പദ്ധതിക്കെതിരായ ജനരോഷം വര്‍ദ്ധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു. തടസങ്ങള്‍ ഒഴിവാക്കിക്കൊടുക്കാന്‍ അരങ്ങൊരുങ്ങി. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസില്‍വരെ വിമാനത്താവള കമ്പനിക്കുവേണ്ടി ആള്ക്കാര് അണിനിരന്നു.
ഭരണതലത്തിലെ ഒത്താശയോടെയാണ് കെജിഎസ് ഗ്രൂപ്പ് പാരിസ്ഥിതിക അനുമതി കൈപ്പറ്റിയത് എന്നാണ് ഹരിത ട്രൈബ്യൂണലിന്റെ വിധിയോടെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പാരിസ്ഥിതികാനുമതി നിഷേധിച്ചപ്പോള്‍ അത് കമ്പനിയുടെ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ഓഹരിയെടുത്ത് കമ്പനിയെ മുന്നോട്ട് നയിച്ചത് സര്‍ക്കാരാണെന്ന വസ്തുത പ്രസ്താവനകളിലൂടെ മായില്ല. തന്നെയുമല്ല ആറന്മുളയിലെ വ്യവസായമേഖലാ പ്രഖ്യാപനത്തിന്റെ ഡീ നോട്ടിഫിക്കേഷന്‍ ഈ ദിവസം വരെയും നടത്തിയിട്ടില്ലെന്നതും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി സംബന്ധിച്ച തീരുമാനമാണ് വ്യക്തമാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നിയമ ലംഘനത്തിലൂടെ നേടിയ അനുമതികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം ഉണ്ടായാല്‍ മാത്രമേ പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ചുള്ള ധാരണകള്‍ പുറത്തുവരൂ.
വിവാദവിമാനത്താവള പദ്ധതിക്കായി കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഒരുക്കുന്നതിലും കമ്പനിയും സര്‍ക്കാരും വിജയിച്ചിരുന്നു. എതിര്ത്തവര്ക്കെതിരേ നടപടിയുണ്ടായി. മിച്ചഭൂമി പ്രഖ്യാപനം മാത്രം മതി ഇതിന് ഉദാഹരണം. 2000 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയിലെങ്ങനെ പണമെത്തുന്നു എന്നതിനെപ്പറ്റി ആരും അന്വേഷിച്ചില്ല. വികസനത്തിന്റെ പേരില്‍ എന്തുകാട്ടിയാലും ജനം പിന്തുണയ്ക്കുമെന്ന അബദ്ധ ധാരണയ്ക്കുള്ള തിരിച്ചടിയാണ്് ഹരിത ട്രൈബ്യൂണലിന്റെ വിധിയിലൂടെ പുറത്തുവന്നത്.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: