തിരുവല്ല: സിംഗപ്പൂരിലെ വിവിധ ആശുപത്രികളില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് 1.36 കോടിയുടെ തട്ടിപ്പ് നടത്തിയതായി പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി. സിംഗപ്പൂരിലെ മുന്തിയ ആശുപത്രികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 68 ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് 2 ലക്ഷം രുപ വീതം വാങ്ങിയായിരുന്നു തട്ടിപ്പ്. തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന വേവ്സ് ഇന്‍ഡ്യ എന്ന ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉപയോഗിച്ച് മംഗലാപുരത്തെ ഡിഎച്ച്ആര്‍സി എന്ന ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പ് നടത്തിയത്. ഡിഎച്ച്ആര്എല്, ബാസില, വേവ്സ് ഇന്‍ഡ്യ എന്നീ സ്ഥാപനങ്ങളുടെ ഉടമകളായ മാന്നാര്‍ സ്വദേശി പ്രദീപ്, ആലുവ സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശികളായ മുഹമ്മദലി, അഫ്സല് എന്നിവര്‍ ചേര്‍ന്ന് തട്ടിപ്പു നടത്തിയതായാണ് പരാതി. ചുരുളിക്കോട് പുലിപ്ര വീട്ടില്‍ റീന മറിയം തോമസ്സാണ് പോലീസില്‍ പരാതി നല്‍കിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ളവരും കര്‍ണാടക സ്വദേശികളും തട്ടിപ്പിനിരയായി.
എറണാകുളത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ബാസില എന്ന സ്ഥാപനം 2013 ഒക്ടോബറില്‍ നല്കിയ പരസ്യത്തിലൂടെയാണ് തട്ടിപ്പിന് തുടക്കം. ഏജന്‍സിയിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ മംഗലാപുരത്തുള്ള ഡിഎച്ച്ആര്‍സി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനവുമായി ഇവര്‍ ബന്ധപ്പെടുത്തി. മംഗലാപുരത്തെത്തിയ ഉദ്യോഗാര്‍ത്ഥികളെ പ്രവീണ്‍, പ്രദീപ് എന്നീ സ്ഥാപന ഉടമകള്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്കി. ജോലി ലഭിക്കുന്നതിന് 3 ലക്ഷം രൂപ ചെലവ് വരുമെന്നും അതില്‍ ഒരുലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്നും ധരിപ്പിച്ചു. വിസ ലഭിക്കുമ്പോള്‍ ഒരു ലക്ഷം രൂപയും ജോലിക്ക് കയറുമ്പോള്‍ ഒരു ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു കരാര്‍. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരെ 90 ദിവസത്തിനകം കൊണ്ടുപോകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ നല്‍കിയതിന് ശേഷം എല്ലാവര്ക്കും സിംഗപ്പൂരിലേക്കുള്ള എന്‍ട്രി വിസ നല്കി. സിംഗപ്പൂരിലെ പ്രശസ്തമായ അലക്സാണ്ട്റിയ, മൗണ്ട് എലിസബത്ത്, ചാങ്കി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വിസ ജോബ് വിസ ആയിരുന്നില്ല. മെയ് 22 മുതല്‍ ചുമതലക്കാരുടെ മൊബെയില്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. തുടര്‍ന്ന് ആഫീസിലെത്തിയ ഉദ്യാഗാര്‍ത്ഥികള്‍ക്ക് മുറി അടഞ്ഞുകിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതേതുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ ബെര്‍ക്ക പോലീസില്‍ പരാതി നല്കി. പോലീസ് അന്നുതന്നെ മാനേജര്‍മാരില്‍ ഒരാളായ മാന്നാര്‍ സ്വദേശി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉദ്യോഗാര്‍ഥികളുടെ പരാതിയിലെ സൂചനപ്രകാരം തിരുവല്ല പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് ബുധനാഴ്ച തിരുവല്ലയിലെ ട്രാവല്‍ ഏജന്‍സിയില്‍ പരിശോധന നടത്തി. തനിക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന നിലപാടാണ് ട്രാവല്‍സ് ഉടമ സ്വീകരിച്ചത്. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന വേവ്സ് ഇന്‍ഡ്യാ എന്ന ട്രാവല്‍ ഏജന്‍സിയിലാണ് കര്‍ണാടക പോലീസ് പരിശോധന നടത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: