പുനലൂര്‍: ഇടമണില്‍ ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഭര്‍ത്താവിനെ പിന്നീട് കോട്ടയത്ത് പിടികൂടി. ഇടമണ്‍ 34ന് സമീപം ഉദയഗിരിയില്‍ ചരുവുകാലായില്‍ വീട്ടില്‍ മജീദാ ബീവി (23) ആണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍വച്ച് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് തിരുവന്തപുരം തുമ്പോട് സ്വദേശി ജാഫര്‍ഖാന്‍ (28) ചൊവ്വാഴ്ച കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി തെന്മല പോലീസിന് കൈമാറി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ജാഫര്ഖാന്കുന്നിക്കോടിന് സമീപം വാടകയ്ക്ക് താമസിച്ച് വരവെ എട്ട് മാസം മുമ്പാണ് മജീദാബീവിയെ വിവാഹം കഴിച്ചത്. കുടുംബക്കാരുമായി അഭിപ്രായവ്യത്യാസമുള്ളതിനാല്‍ അടുത്ത ബന്ധുക്കള്‍ ഇടപെട്ട് ഇടമണില്‍ വീട് വച്ച് നല്‍കിയിരുന്നു. അവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവര്‍ പുതിയ വീട്ടില്‍ താമസം ആരംഭിച്ചത്. എല്ലാ ദിവസവും അടുത്ത ബന്ധുവീട്ടില്‍ വൈകുന്നേരത്ത് ടിവി കാണുന്നതിന് പോകുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മജീദയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കൊലപാതകത്തിന് ശേഷം ബെഡ്ഷീറ്റില്‍ പുതപ്പിച്ച നിലയില്‍ മൃതദേഹം കണ്ടത്.
ബന്ധുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ തെന്മല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ജാഫര്‍ഖാനെ അവിടെ കണ്ടില്ല. ഇടമണില്‍ നിന്നും ജാഫര്‍ഖാന്‍ കോട്ടയം ബസില്‍ കയറിപോയതായി ചിലര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോട്ടയത്ത് അന്വേഷിച്ചത്. സൈബര്പോലീസിന്റെ സഹായത്തോടെ രാത്രി പത്ത് മണിയോടെ കോട്ടയം വെസ്റ്റ്പോലീസ് പ്രതിയെ പിടികൂടി തെന്മല പോലീസിനെ വിവരം അറിയിക്കുകയും ജാഫര്‍ഖാന്റെ ഫോട്ടോ തെന്മല പോലീസിന് അയച്ച് കൊടുത്ത് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ ഭാര്യയിലുള്ള സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് ഇയാള്‍ പറഞ്ഞു. വിവാഹത്തിന് ശേഷം വിദേശത്ത് പോയി തിരിച്ചെത്തിയെങ്കിലും ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ കുളത്തുപ്പുഴ സ്വദേശിയെ കൈവെട്ടിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചൊവ്വാഴ്ച ഉച്ചയോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: