വിധ്വംസക പ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളം. അതുകൊണ്ടു തന്നെ ഒരുവിധപ്പെട്ടവരൊക്കെ സമാധാനവും ശാന്തിയും സ്വാസ്ഥ്യവും പുലരുന്ന നാടാണെന്ന് ഈ സംസ്ഥാനത്തെക്കുറിച്ച് അഭിമാനംകൊള്ളാറുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അടുത്തിടെ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പരസ്യവാചകത്തിന്റെ വര്‍ണപ്പൊലിമയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന കെട്ടുകാഴ്ച മാത്രമേ നമുക്കിപ്പോള്‍ കൂട്ടിനുള്ളു. മൂന്നുനാലു ദിവസം മുമ്പാണ് കോഴിക്കോട് നഗരത്തിനടുത്ത കുണ്ടായിത്തോട് ആമാംകുനിയില്‍ റെയില്‍പാളത്തില്‍ അസ്വാഭാവികമായ ദ്വാരങ്ങള്‍ കണ്ടെത്തിയത്. പാളത്തിന് ബലക്ഷയമുണ്ടാക്കി അതുവഴി വന്‍ അട്ടിമറി നടത്തുക എന്ന ഉദ്ദേശ്യമാണ് അതിന്റെ പിന്നിലെന്ന് പ്രഥമദൃഷ്ട്യാ തന്നെ തോന്നാം. കുതിച്ചുവരുന്ന ട്രെയിന്‍ ഒരു നിമിഷത്തില്‍ പാളം തെറ്റി എന്തൊക്കെ ദുരന്തങ്ങളാവും വരുത്തുകയെന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും ഭയം തോന്നുന്നു.
ഏറെ ജനവാസമുള്ള മേഖലയിലെ റെയില്‍പാളത്തിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നതാണ് വല്ലാതെ ഞെട്ടലുണ്ടാക്കുന്ന വസ്തുത. ആള്‍സഞ്ചാരം എപ്പോഴുമുണ്ടാകുന്ന ഭാഗത്ത് എങ്ങനെ റെയില്‍പ്പാളത്തില്‍ ഇത്തരത്തില്‍ ദ്വാരമുണ്ടാക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് യുക്തിസഹമായ മറുപടി ഇതുവരെ കിട്ടിയിട്ടില്ല. എട്ടോളം ദ്വാരങ്ങളാണ് ഉണ്ടാക്കിയത്. എല്ലാത്തിനും ഒരേ ആഴവും രൂപവും ആണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏതോ ഉപകരണം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തം. പക്ഷേ, ശബ്ദമില്ലാതെ ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ആശ്ചര്യജനകമായ സംഗതി. ഇനി ഉപകരണംകൊണ്ടല്ലെങ്കില് പിന്നെ എങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നുവരാം. കഠിനമായ എന്തെങ്കിലും ലോഹക്കഷണങ്ങള്‍ പാളത്തില്‍ വെക്കുകയും തീവണ്ടി അതിന്റെ മുകളിലൂടെ പോകുമ്പോള്‍ സമ്മര്‍ദ്ദഫലമായി ഇങ്ങനെ കുഴികള്‍ രൂപപ്പെടുകയും ചെയ്യാം. കൂടുതല്‍ സാദ്ധ്യത അങ്ങനെയാണെന്നാണ് ഒരു വിശദീകരണം. ഏതായാവും വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഒരു കൈ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആമാംകുനി പ്രദേശമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വ്യവസായ യൂണിറ്റുകളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളമുണ്ട്. വിശ്രമവേളകളില്‍ റെയിലോരങ്ങളില് ഇരിക്കുക അവരുടെ പതിവാണ്. അപ്പോഴത്തെ തമാശകളില്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം രൂപപ്പെട്ടിരിക്കുമോ എന്ന സംശയവും അസ്ഥാനത്തല്ല. ജോലി സ്ഥലത്തുനിന്ന് സംഘടിപ്പിച്ച ഏതെങ്കിലും ലോഹത്തിന്റെ അംശങ്ങള്‍ കൊണ്ടാണോ ഇത്തരമൊരു ദ്വാരമിടല്‍ നടത്തിയതെന്നതിനെക്കുറിച്ചും അറിയേണ്ടതുണ്ട്. അടുത്തിടെ ശ്രദ്ധയില്‍പ്പെടുകയും കേസ്സെടുക്കുകയും ചെയ്ത ഒട്ടേറെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായി മലയാളികള്‍ ഉണ്ടായിരുന്നെങ്കിലും അതിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ആയുധവും പണവും നിര്‍ലോപം എത്തിച്ചുകൊടുത്ത് യുവാക്കളെ സമൂഹത്തില്‍ അന്ത:ഛിദ്രമുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഉള്‍പ്പെടുത്താന്‍ ഇത്തരം ശക്തികള്‍ സദാ ജാഗരൂകരാണ്. അന്വേഷണോദ്യോഗസ്ഥര്‍ ഈ സാധ്യതകളിലേക്കെല്ലാം കടന്നുചെല്ലുമെന്നാണ് കരുതേണ്ടത്.
ദ്വാരങ്ങള്‍ രൂപപ്പെട്ട റെയില്‍പ്പാളത്തില്‍ ആധുനിക ഉപകരണങ്ങള്‍ കൊണ്ട് പരിശോധന നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ അള്‍ട്രാസോണിക് സ്കാനിംഗില്‍ പാളത്തിന് ബലക്ഷയമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിനെ തുടര്‍ന്ന് ആറു മീറ്റര്‍ നീളത്തില്‍ പുതിയ പാളങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാളങ്ങളിലെ ദ്വാരങ്ങളിലേക്ക് അള്‍ട്രാസോണിക് രശ്മികള്‍ കടത്തിവിട്ടുള്ള പരിശോധനയിലാണ് ഉള്‍പ്രതലത്തില്‍ നേരിയ കേടുപാടുള്ളതായി സ്ഥിരീകരിച്ചത്. രാജധാനി എക്സ്പ്രസ് പോലുള്ള അതിവേഗ ട്രെയിനുകള്‍ ഇതുവഴി കടന്നുപോവുമ്പോള്‍ ഈ ബലക്ഷയം കൂടുതല്‍ സങ്കീര്ണ്ണാവസ്ഥയിലെത്തും. ഒടുവില്‍ അനിവാര്യമായ ദുരന്തം സംഭവിക്കുകയും ചെയ്യും. പെട്ടെന്നൊരു അട്ടിമറിയേക്കാള്‍ വളരെ പതുക്കെയുണ്ടാകുന്ന അട്ടിമറിയില്‍ വിധ്വംസക ശക്തികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയുണ്ടെന്നതാണ് ഗൗരവമേറിയ കാര്യം.
ഏതായാലും റെയില്‍വേ പോലീസും ഇന്റലിജന്‍സും സമാന്തരമായ അന്വേഷണമാണ് നടത്തുന്നത്. എല്ലാ തലത്തിലും തരത്തിലുമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ പര്യാപ്തമായ അന്വേഷണമാണ് വേണ്ടത്. ഇതിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരാനായെങ്കിലേ ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാവൂ. കേന്ദ്രത്തില്‍ മാറ്റത്തിന്റെ പുതിയ ഭരണകൂടം അധികാരമേറിയതോടെ ഇരിക്കപ്പൊറുതിയില്ലാതായ ഒരുപാട് ശക്തികളുണ്ട്. ഏതു വിധത്തിലും രാജ്യത്തെ ശാന്തിയും സൗഹാര്‍ദ്ദവും സമാധാനവും അട്ടിമറിക്കാന്‍ തക്കംപാര്ത്തുകിടക്കുന്ന കക്ഷികള്‍ക്ക് വിധ്വംസക ശക്തികള്‍ വര്‍ദ്ധിതാവേശം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ പഴുതില്ലാത്ത അന്വേഷണവും തുടര്‍നടപടികളും അനിവാര്യമാണ്. ഒറ്റനോട്ടത്തില്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഏറെ ഗൗരവതരമായ പ്രവൃത്തിയാണിത്.
ജനവാസമുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ എന്തൊക്കെ സംഭവിച്ചുകൂടാ എന്നും ചിന്തിക്കണം. കുറ്റമറ്റ രീതിയിലുള്ള റെയില്‍പാള പരിശോധനയും നിരീക്ഷണവും വേണ്ടതിലേക്കാണ് പാളത്തിലെ ദ്വാരമിടല്‍ വിരല്‍ ചൂണ്ടുന്നത്. കാര്യഗൗരവത്തോടെ അധികൃതര്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. സംഭവിച്ച ശേഷം നടപടിയെടുക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടതാണല്ലോ വരാതെ നോക്കാനുള്ള ജാഗ്രത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: