കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘത്തലവനായ തളിപ്പറമ്പ് ഡിവൈഎസ്പി കെ.എസ്.സുദര്‍ശനനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രറ്റ് (ഒന്ന്) കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.
കേസില്‍ 114 പ്രതികളാണുള്ളത്. എംഎല്‍എമാരായ സി.കൃഷ്ണന് കെ.കെ.നാരായണന് തുടങ്ങിയവരുള്‍പ്പെടുന്നതാണ് പ്രതികള്‍. കേസില്‍ 100 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദീപക്, രാജേഷ്, ബിജു, രതീഷ് എന്നിവര്‍ക്കെതിരെ 307-ാം വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
ഇവര്‍ക്ക് പുറമെ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം 7 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 145, 283, 353 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്യായമായ സംഘം ചേരല്‍, മാര്‍ഗ തടസ്സമുണ്ടാക്കല്‍, ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
കഴിഞ്ഞ ഒക്ടോബര്‍ 27 നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ കണ്ണൂരില്‍ അക്രമം നടന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.സി.ജോസഫ്, ടി.സിദ്ദിഖ്, കെ.പി.നൂറുദ്ദീന്‍ അന്നത്തെ കണ്ണൂര്‍ എസ്പി രാഹുല്‍ ആര് നായര്‍, കാസര്‍കോഡ് എസ്പി ജോണ്സണ് തുടങ്ങിയവരാണ് പ്രധാന സാക്ഷികള്‍. കണ്ണൂര്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: