സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുറന്നുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി 16-ാം ലോക് സഭയില്‍ കേവല ഭൂരിപക്ഷം നേടി, ഇന്ന് പുതിയ പ്രധാനമന്ത്രിയായി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര ദാസ് ദാമോദര്‍ ദാസ് മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് മാന്യവും തുല്യവുമായ സ്ഥാനം നല്കിക്കൊണ്ടുതന്നെയായിരിക്കും തന്റെ സര്‍ക്കാര്‍ ഭരിക്കുകയെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. കൊയലേഷന്‍ ധര്‍മം എന്നു ബിജെപിയിലെ തന്റെ മുന്‍ഗാമി അടല്‍ബിഹാരി വാജ്പേയി വിശേഷിപ്പിച്ച മര്യാദകള്‍ അദ്ദേഹം പാലിക്കുമെന്നുറപ്പിക്കാം.
മുന്‍ പ്രധാനമന്ത്രിമാരെക്കാള്‍ എന്തുകൊണ്ടും വ്യത്യസ്തനാണ് മോദി. അവരെപ്പോലെ ഉന്നതകുലജാതനല്ലെന്ന് മാത്രമല്ല അങ്ങേയറ്റത്തെ എളിമ നിറഞ്ഞ ദരിദ്രമായ പശ്ചാത്തലമുള്ള കുടുംബത്തില്‍ പിറന്ന്, ചെറുജോലികളില്‍ അച്ഛനെ സഹായിച്ചുവളര്ന്ന ചെറുപ്പക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകന്മാരും ശാഖയുമാണദ്ദേഹത്തിന്റെ വ്യക്തിത്വത്തേയും ദിശാബോധത്തേയും ഭാവാത്മകമായ വിധത്തില്‍ വികസിപ്പിച്ചത്. തനിക്ക് മുന്നില്‍വന്ന വിഷമതകളെയെല്ലാം അവസരങ്ങളാക്കിത്തീര്ക്കാന് തക്ക ‘ശ്രുതം’, അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടകാകീര്‍ണ മാര്‍ഗത്തെ സുഗമമാക്കിത്തീര്‍ക്കാന്‍ പോന്ന ശ്രുതം എനിക്ക് നല്‍കണമെന്ന സംഘപ്രാര്‍ത്ഥന (ശ്രുതം ചൈവയത് കണ്ടകാകീര്‍ണമാര്‍ഗം സ്വയം സ്വീകൃതം നഃസുഗം കാരയേത്) അദ്ദേഹം സാക്ഷാത്കരിച്ചതായി കാണാം.
സാധാരണ സ്വയംസേവകന് വളര്‍ന്ന് പ്രചാരകനാവുകയും സംഘം ഏല്‍പ്പിച്ച ചുമതലയേതായാലും പൂര്ണമനസ്കനായി നിര്‍വഹിക്കുകയും ചെയ്യുന്ന സ്വഭാവമാണ് നരേന്ദ്ര മോദിയെ ഇന്നു നാമറിയുന്ന ചുമതലയേല്‍ക്കാന്‍ പ്രേരിപ്പിച്ചത്. 12 വര്‍ഷങ്ങള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയയിരുന്ന് ആ സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയായി ഉയര്‍ത്തിയത് ശരിക്കും കണ്ടകാകീര്‍ണ മാര്‍ഗം തരണം ചെയ്തുകൊണ്ടായിരുന്നു.
ഭാരതീയ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയായിരുന്ന കാലത്ത് ഒരിക്കല്‍ രാജ്കോട്ടില്‍ നടന്ന കേന്ദ്രകാര്യ സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഏതാനും മണിക്കൂര്‍ സമയം അഹമ്മദാബാദിലെ പ്രാന്തകാര്യാലയത്തില്‍ കഴിയാന്‍ അവസരം ലഭിച്ചു. പ്രചാരകനായിരുന്ന നാഥാഭായി ഝാഗഡാ ആയിരുന്നു ജനസംഘം സംഘടനാ കാര്യദര്‍ശി. അന്ന് കാര്യാലയത്തില്‍ അതിഥികളായി വരുന്നവരുടെ സൗകര്യങ്ങള്‍ അന്വേഷിക്കുന്ന ചുമതല വഹിച്ചിരുന്ന പ്രചാരകനായിരുന്നു നരേന്ദ്ര ഭായി. തിരുവനന്തപുരത്ത് ഞങ്ങളുടെ പ്രചാരകനായിരുന്ന ഭാസൂര് ഭാംലേയേ കാണാന്‍ കഴിയുമോ എന്ന അന്വേഷണത്തിന്, അദ്ദേഹം അന്ന് ഭാവ്നഗറില്‍ വിഭാഗ് പ്രചാരകനാണെന്നും അടുത്തുതന്നെ അഹമ്മദാബാദില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
അദ്വാനിജിയുടെ അയോധ്യാ രഥയാത്രയിലെ ഗുജറാത്ത് മേഖലയുടെ ചുമതല മോദിക്കായിരുന്നു. പിന്നീട് ഡോ. മുരളീമനോഹര്‍ ജോഷി കന്യാകുമാരിയില്‍നിന്ന് ശ്രീനഗറിലേക്ക് നടത്തിയ ഏകതായാത്രയുടെ പൂര്‍ണ ചുമതലയും മോദി വഹിച്ചു. ആ മഹായാത്രയുടെ ഓരോ പാദത്തിന്റെയും കിറുകൃത്യമായ ആസൂത്രണം ഒന്നുമാത്രം മതി നരേന്ദ്രമോദിയുടെ വ്യവസ്ഥാപ്രയതയുടെ ഭദ്രത മനസ്സിലാക്കാന്‍. കന്യാകുമാരി മുതല്‍ പാലക്കാടുവരെയുള്ള കേരള ഖണ്ഡം മുഴുവന്‍ യാത്രയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു. അതിന്റെ മുന്നണിയില്‍ ഒരിടത്തും മോദി ഉണ്ടായിരുന്നില്ല. ജോഷിജിയുടെ മുഖ്യപരിപാടികള്‍ നടക്കുന്ന സ്ഥലത്തെ പ്രസംഗം വിവര്‍ത്തനം ചെയ്യുക. ഓരോ ദിവസവും രാവിലെ പ്രഭാത ഭക്ഷണ സമയത്ത് പത്രവാര്‍ത്തകളുടെ വിവരം നല്‍കുക എന്നതുമാത്രമായിരുന്നു എന്നില്‍ അര്‍പ്പിതമായ ചുമതല. തൊടുപുഴയില്‍ ഒരു ദിവസത്തെ താമസമുണ്ടായിരുന്നു. താമസസ്ഥലത്തേക്കുള്ള വഴിയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടവും അദ്ദേഹം കണ്ട് ഉറപ്പിച്ചു. അടുത്ത ദിവസം ജോഷിജിയുടെ പിറന്നാളായിരുന്നു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം, തുലാഭാരം തുടങ്ങിയ ചടങ്ങുകള്‍ ഏര്‍പ്പെടുത്തിയ വിവരം നേരത്തെ അറിയിച്ചിരുന്നതാണ്. ജോഷിജിക്ക് മുമ്പുതന്നെ മോദിജി ക്ഷേത്രത്തിലെത്തി അതിന്റെ ഏര്‍പ്പാടുകള്‍ ബോധ്യപ്പെട്ടു.
ഭാരതത്തിന്റെ ഭരണരംഗവും സാമ്പത്തികാവസ്ഥയുമെന്നുവേണ്ട സര്വരംഗങ്ങളും കുത്തഴിഞ്ഞ പുസ്തകംപോലെ ഛിന്നഭിന്നമായിത്തീര്ന്ന ഒരവസരത്തിലാണ് അദ്ദേഹത്തെ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ ചുമതലക്കാരനായി പാര്‍ട്ടി നിശ്ചയിച്ചത്. വാസ്തവത്തില്‍ മൂന്നാം തവണയും ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായ വിധത്തില്‍ ബിജെപിയെ വിജയസോപാനം കയറ്റിയപ്പോള്‍ത്തന്നെ ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ 2014 ലെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായി നരേന്ദ്രമോദി വരണമെന്ന ആവശ്യമുന്നയിച്ചു തുടങ്ങിയിരുന്നു.
അദ്ദേഹത്തിന്റെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടിയവര്‍ മോശക്കാരായിരുന്നില്ല. അക്കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും മതേതര കാപട്യ മുഖംമൂടിയണിഞ്ഞവരും ബുദ്ധിജീവി നാട്യക്കാരും മാധ്യമപ്പടയും ക്രിസ്ത്യന്‍-മുസ്ലിം മതമേധാവികളും ഒക്കെയുണ്ടായിരുന്നു. അവര്‍ ഒരുക്കിയ പത്മവ്യൂഹങ്ങള്‍ എണ്ണമറ്റവയും.
അവയിലൊന്നും കുടുങ്ങാതെ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലനാരിഴ കീറിയുള്ള പരിശോധനയില്‍ നിന്നുവരെ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തി അദ്ദേഹം പുറത്തുവന്നു. നേരത്തെ ചൂണ്ടിക്കാട്ടിയ ദുരുപദിഷ്ടശക്തികളുടെ കുതന്ത്രങ്ങളുടെ ഫലമായി വിദേശരാജ്യങ്ങളും അദ്ദേഹത്തിന് നല്‍കിയിരുന്ന വിസ പിന്‍വലിച്ചു. ആ രാജ്യങ്ങള്‍ക്കൊക്കെ തങ്ങളുടെ ഉപരോധ നടപടികള്‍ പിന്‍വലിച്ച് അദ്ദേഹത്തെ ആദരപൂര്‍വം ക്ഷണിക്കേണ്ട സ്ഥിതി വന്നുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് ചുമതലകള്‍ ഏറ്റശേഷം അദ്ദേഹം നടത്തിയ ഐതിഹാസികമാനങ്ങളുളള ജനസമ്പര്‍ക്ക സംവാദ പരിപാടികള്‍ അഭൂതപൂര്‍വമാംവിധം കിടയറ്റതാണ് ഗിന്നസ് ബുക്കുപോലുള്ളവര്ക്ക് പണി നല്കുന്നതാവും അത്. അവയുടെ വൈപുല്യവും വൈവിധ്യവും അത്യന്തം ഭാവനാ സമൃദ്ധമായ മനസ്സിന്റെ ഉത്പന്നങ്ങളാണ് പ്രധാനമന്ത്രിയാവാന്‍ കാത്തിരിക്കുന്ന ചായ്വാലയെ എഐസിസി സമ്മേളനത്തില്‍ ചായക്കടയിടാന്‍ അനുവദിക്കാമെന്നവഹേളിച്ചതിനെത്തുടര്ന്ന് സംഘടിപ്പിച്ച ചായ് പേ ചര്‍ച്ച എന്ന പരിപാടിക്കു ലഭിച്ച സ്വീകരണവും ആവേശവും ലോകത്തെയാകെ വിസ്മയിപ്പിച്ചു. ഏതു പ്രതിസന്ധിയേയും വിജയസോപാനമാക്കി മാറ്റാന്‍ മോദിക്കു കഴിഞ്ഞു. അദ്ദേഹത്തെ അപഹസിക്കാനും തുറുങ്കിലടക്കാനും കാപ്പുകെട്ടി നടന്ന മണിശങ്കരന്മാരും കപിലസിബലന്മാരും തെരഞ്ഞെടുപ്പിലടിച്ച മോദി സുനാമിയില്‍ പെട്ട് നട്ടം തിരിഞ്ഞു മണ്ണുകപ്പിയതു നാം കണ്ടു.
ആധുനിക ലോകത്തെ മഹാനായ വിമോചകനായി കരുതപ്പെടുന്ന എബ്രഹാം ലിങ്കണ് പിറന്നതും ഒരു ദരിദ്രകുടുംബത്തിലായിരുന്നു. തെരുവുവിളക്കുകാലിന് ചുവട്ടിലെ അരണ്ട വെളിച്ചത്തില്‍ പാഠങ്ങള്‍ വായിച്ചാണ് വളര്‍ന്നത്. അമേരിക്കയിലെ അടിമകളുടെ കഷ്ടപ്പാടുകള്‍ കണ്ട്, അവയ്ക്ക് പരിഹാരമുണ്ടാക്കലാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ദൃഢനിശ്ചയമെടുത്ത ലിങ്കണ്, അതു കൈവരിക്കുന്നതിനും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും വേണ്ടി യുദ്ധത്തിന്റെ മാര്‍ഗം തന്നെ സ്വീകരിച്ചു. രണ്ടിലും വിജയം നേടി. സുപ്രസിദ്ധമായ ജറ്റിസ്ബര്ഗ് പ്രസംഗത്തിന്റെ അവസാന വാചകമായ ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം (ഗവണ്മെന്റ് ഓഫ് ദ പീപ്പിള്‍ ബൈ ദ പീപ്പിള്‍ ഫോര്‍ ദ പീപ്പിള്‍) ജനായത്തത്തിന്റെ മൂലമന്ത്രവും നിര്‍വചനവുമായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടു. ആ നിര്‍വചനത്തിലെ ഓഫ് രാഷ്ട്രത്തേയും ബൈ ജനായത്തത്തെയും ഫോര്‍ ധര്മ്മത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മമാനവ ദര്‍ശനം വീശദീകരിക്കവെ അഭിപ്രായപ്പെട്ടു.
ഭാരതത്തിലെ 60 വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ദുരിതക്കയത്തില്‍ ആണ്ടുകിടക്കുന്ന അന്പതുകോടിയില്പ്പരം ജനങ്ങളുടെ ഉദ്ധാരണവും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കുന്നതിന് നരേന്ദ്രമോദിക്ക് അവസരം ലഭിച്ചിരിക്കുന്നു. ദേശസ്നേഹികളും സഹൃദയരുമായ സുമനസ്സുകളെല്ലാം ഈ അവസരത്തില്‍ ആഹ്ലാദിക്കുമ്പോള്‍, അസൂയാകുക്ഷികളും ദുര്ബുദ്ധികളുമായി രാജ്യത്തിന്റെ വിവിധമേഖലകളിലും അട്ടയെപ്പോലെ കടിച്ചുതൂങ്ങി ചോര കുടിക്കുന്നവരുമായ ഒരു വന്‍വിഭാഗം “അയ്യോ പാവേ” വിളിച്ചു മുറവിളി കൂട്ടുന്നുണ്ട്.
ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് പൂര്‍വ ഭാരതത്തിലെ വംഗദേശത്തു പിറന്ന ഒരു നരേന്ദ്രന് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് ഭാരതീയ ധര്‍മത്തിന്റെ ധാവള്യത്തില്‍ അവരെ മുഴുവന്‍ ആറാടിച്ചെടുത്തു. അതിന്റെ ഫലമായുണ്ടായ ഉണര്‍വാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തെ സാധ്യമാക്കിയത്. ഇന്നിതാ പശ്ചിമ ഭാരതത്തിലെ ഭൃഗുകഛത്തില്‍ പിറന്ന രണ്ടാം നരേന്ദ്രന്, ആദ്യ നരേന്ദ്രന്റെ ദൗത്യപൂര്‍ത്തീകരണത്തിനായി ഇറങ്ങിയിരിക്കുന്നു. എബ്രഹാംലിങ്കന്റെയും വിവേകാനന്ദന്റെയും ചൈതന്യം അദ്ദേഹത്തിന് വഴികാട്ടിയായി ഭാരതത്തെ വിജയത്തില്‍ നിന്ന് വിജയത്തിലേക്കു നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: