കോഴിക്കോട്: കളരിമുക്കൂട്ടും പ്രത്യേകം തയ്യാറാക്കിയ പഞ്ചഗുണതൈലവും ചേര്‍ത്താണ് ലക്ഷ്മണന് അദ്ദേഹത്തിന്റെ ശരീരം ഉഴിഞ്ഞത്. ചികിത്സയില്‍ പഥ്യവും ദിനചര്യയില്‍ കൃത്യതയും കാണിക്കുന്ന ആ അസാധാരണന്റെ ബലിഷ്ഠ ശരീരത്തില്‍ ചവുട്ടിത്തിരുമ്മുമ്പോള് ലക്ഷ്മണന് കരുതിയിരുന്നില്ല ചികിത്സ തേടിയയാള്‍ നാളത്തെ പ്രധാനമന്ത്രിയാണെന്ന്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന വേളയില്‍, ആ ശരീരത്തെ 15 ദിവസം തൊട്ടറിഞ്ഞ, കോഴിക്കോട്ടെ ഹിന്ദുസ്ഥാന്‍ കളരി സംഘത്തിലെ ലക്ഷ്മണന് അദ്ദേഹത്തിനു കളരി ചികിത്സ നല്കിയ ഓര്‍മ്മകളുടെ കൂട്ടുകാരനായി.
2009 ല്‍ ഗുജറാത്ത് അതിര്‍ത്തി പ്രദേശത്തെ വാപിയ്ക്കടുത്ത് ചികിത്സ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ലക്ഷ്മണനോട് ബിസിനസുകാരനായ അഹമ്മദ് പറഞ്ഞത്,”എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് നടുവിലൊരു പിടിത്തം, കുറേശ്ശെ വേദനയുമുണ്ട്. 15 ദിവസം വീട്ടില്‍ ചെന്ന് തിരുമ്മണം.” ലക്ഷ്മണന് സമ്മതിച്ചപ്പോഴാണ് ഗുജറാത്ത് മുഖ്യമന്ത്രി സാക്ഷാല്‍ നരേന്ദ്രമോദിയെയാണ് ചികില്സിക്കേണ്ടതെന്ന് അഹമ്മദ് വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ നരേന്ദ്രമോദിക്ക് ഏറെ തിരക്കുള്ള സമയമായിരുന്നു അത്. ചികില്‍സ സമയത്ത്തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ലക്ഷ്മണന് സംശയമുണ്ടായിരുന്നു. എന്നാല്‍ സമയ കൃത്യത പാലിച്ചുകൊണ്ട് എന്നും പുലര്‍ച്ചെ അഞ്ചര മണിക്ക് ലളിത വസ്ത്രം ധരിച്ച് നരേന്ദ്ര മോദി എത്തിയിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളും ഭരണ നിര്‍വഹണ ചുമതലകളും കഴിഞ്ഞ് വൈകിയുറങ്ങുന്ന നരേന്ദ്ര മോദി കാലത്തെണീറ്റ് യോഗയും ദിനചര്യകളും കഴിഞ്ഞാണ് ചികിത്സക്കെത്തുകയെന്ന് ലക്ഷ്മണന്.
തന്റെ ചികിത്സക്കുവേണ്ടി വന്നതാണെങ്കിലും തന്നെ കാത്തിരിക്കാന്‍ ഇടവരരുതെന്ന കൃത്യനിഷ്ഠയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്ന് ലക്ഷ്മണന് പറഞ്ഞു. ” മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്ത മുറിയില്പായയില് നിലത്തു കിടത്തി ഒരു മണിക്കൂര്‍ നീണ്ട ചികിത്സ. ചവിട്ടിത്തിരുമ്മുമ്പോള് അദ്ദേഹം പൂര്‍ണ്ണമായി സഹകരിച്ചു. ഭക്ഷണരീതിയിലെ പ്രത്യേകതകള്‍ കാരണം പഥ്യം പറയേണ്ടിവന്നില്ല. ഉപവാസവും വ്രതവും അനുഷ്ഠിക്കുന്ന നരേന്ദ്രമോദി ഭക്ഷണ കാര്യത്തിലും കൃത്യമായ നിഷ്ഠകള്‍ പാലിക്കുന്നു”- ലക്ഷ്മണന് പറയുന്നു.
“നിരന്തരമായ ജോലി, ഏറെ തിരക്കുകള്‍, എന്നാല്‍ ദിവസം മുഴുവന്‍ ഒരേ ഊര്‍ജ്ജസ്വലനായിരുന്നു. ആലസ്യത്തിന്റെയോ ക്ഷീണത്തിന്റെയോ ഒരു നേരിയ ലാഞ്ഛന പോലും മുഖത്തോ ശരീരഭാഷയിലോ കാണാന്‍ കഴിയില്ല.” 15 ദിവസത്തെ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ ലക്ഷ്മണന്റെ മുമ്പില്‍ നരേന്ദ്രമോദി എന്ന അത്ഭുത വ്യക്തിത്വം രൂപമെടുക്കുന്നു.
ചികിത്സ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അദ്ദേഹം കാണിച്ച സ്നേഹവും അടുപ്പവും ലക്ഷ്മണനെ വാചാലനാക്കുന്നു.” രാവിലെ ചികിത്സ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വൈകിട്ട് യാത്ര പറയാന്‍ അദ്ദേഹമെത്തി. വീട്ടുകാരോടും നാട്ടുകാരോടും സ്നേഹാന്വേഷണം അറിയിച്ചു. സ്നേഹസൂചകമായി ഉപഹാരങ്ങള്‍ തന്നു. ദുര്‍ഗ്ഗാദേവിയുടെ പ്രതിമ, ദക്ഷിണ, വസ്ത്രങ്ങള്‍, ആദരപൂര്‍വ്വം ഷാളണിയിച്ച് യാത്രയയച്ചു. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത മുഹൂര്‍ത്തമായിരുന്നു അത്.” ലക്ഷ്മണന് പറയുന്നു.
കോഴിക്കോട് പുതിയറയിലെ പരേതനായ സ്വാമി ഗുരുക്കളുടെ കളരി ചികിത്സ തേടിയെത്തിയ പ്രമുഖര്‍ ഏറെ. സ്വദേശത്തും വിദേശത്തും ഉള്ളവര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഭാവുറാവു ദേവറസ്, മുതല്‍ ഇന്നത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത് വരെ ഇവിടെ ചികിത്സക്കെത്തിയിട്ടുണ്ട്.
അച്ഛന്റെ പാരമ്പര്യത്തില്‍ തന്നെയാണ് മക്കളായ ലക്ഷ്മണനും, ശത്രുഘ്നനും സഹോദരിമാരും. അദ്വൈത വേദാന്തം മുഖ്യ വിഷയമായി സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ലക്ഷ്മണന് കുറച്ചുകാലം ശ്രീശങ്കര സര്‍വകലാശാലയില്‍ മാര്‍ഷ്യല്‍ ആര്‍ട്സിന്റെ അദ്ധ്യാപകനായിരുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: