കോട്ടയം: ദൈനംദിനമുള്ള റബര്‍ വിലയിടിവില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കാന്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ആരംഭിച്ച റബര്‍ സംഭരണം പാതിവഴിയില്‍ മുടങ്ങി. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം തുടങ്ങിയ റബര്‍ സംഭരണത്തിനു ആവശ്യമായ തുക ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഫെഡറേഷന് ആവശ്യമായ തുക ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികളും ഇഴയുകയാണ്.
റബര്‍ വിലയിടിവുമൂലം കഷ്ടപ്പെടുന്ന റബര്‍കര്‍ഷകരെ സംരക്ഷിക്കാന്‍ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ നേതൃത്വത്തില്‍ റബര്‍ സംഭരിക്കാനുള്ള ഉത്തരവ് ഫെബ്രുവരി 21 ന് ഇറങ്ങി. മുഖ്യമന്ത്രിയുമായി ഫെഡറേഷന് അധികൃതര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഇത്. ഇതു പ്രകാരം മാര്‍ച്ച് 31 വരെ 109.7 ടണ്‍ റബര്‍ സംഭരിക്കാനായി. ഏകദേശം 1.7 കോടിയോളം രൂപ ഫെഡറേഷന് ഇതിനു ചെലവാക്കി. ഓരോ ദിവസത്തെയും കോട്ടയം മാര്‍ക്കറ്റിലെ റബറിന്റെ വിലയില്‍നിന്നു രണ്ടു രൂപ കൂടുതല്‍ നല്‍കിയായിരുന്നു സംഭരണം.
ഫെഡറേഷന്റെ സംസ്ഥാനത്തുടനീളമുള്ള പര്‍ച്ചേസ് ബ്രാഞ്ചുകള്‍ വഴിയും റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ വഴിയുമാണ് കര്‍ഷകരില്‍നിന്നും റബര്‍ വാങ്ങിയിരുന്നത്. റബര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള കര്ഷകരില്നിന്നേ റബര്‍ വാങ്ങൂവെന്ന നിബന്ധന വിലയിടിവു രൂക്ഷമായപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസം പൂര്‍ത്തിയായിട്ടും റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ചെലവാക്കിയ തുക ലഭിക്കാതെ വന്നതോടെ സംഭരണം താല്കാലികമായി നിര്‍ത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുകൊണ്ടു പണം നല്കാനാവില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വിശദീകരണം. പെരുമാറ്റച്ചട്ടം മാറിയിട്ടും റബര്‍ സംഭരിച്ചതിനു ചെലവായ തുക നല്‍കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോഴും ആരംഭച്ചിട്ടില്ല. നടപടികള്‍ പുരോഗമിക്കുന്നുവെന്ന മറുപടിയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് വരുന്നത്.
ജില്ലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനു പണം നല്‍കുമെന്നും തുക സംസ്ഥാന സഹകരണ ബാങ്കുവഴി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. സഹകരണ വകുപ്പിനു കീഴിലുള്ള ഫെഡറേഷന് ഈ വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടുണ്ടെങ്കിലും പണം മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. കോലോട് സര്‍വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സികള്‍ക്ക് പണം നല്‍കുന്നതിനെതിരെ ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും ഇതു നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നും റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന് ‘ജന്മഭൂമി’യോടു പറഞ്ഞു.
സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് അടുത്തകാലത്തൊന്നും സമാശ്വാസം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: