മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് എന്‍സിപിയുടെ കരുനീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കുറച്ച് സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതെല്ലാം തങ്ങള്‍ ഓര്‍മ്മിക്കുകയാണെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. സീറ്റ് വിഭജനത്തെക്കുറിച്ച് കോണ്‍ഗ്രസുമായി ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്യണം.
തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയമായിരിക്കുന്നു. സമയം പാഴാക്കാതെ സീറ്റ് വിഭജനത്തെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. 2009-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 114 സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. കോണ്‍ഗ്രസ് 174 സീറ്റുകളിലേക്കും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി നാല് സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സര്‍ക്കാര്‍ പല ക്ഷേമപദ്ധതികളും നടപ്പാക്കിയിട്ടും അതിന്റെ ഗുണഫലങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നും ഇനി തങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും പവാര്‍ പറഞ്ഞു. ജൂണ്‍ 15-നുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലിയും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: